കല്‍പ്പറ്റ: 15-ാമത് മുത്തങ്ങ ദിനാചരണത്തില്‍ സംയുക്ത സമരത്തിനൊരുങ്ങുകയാണ് കേരളത്തിലെ 36 ഗോത്ര വിഭാഗങ്ങള്‍. 19ന് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിലെ ജോഗി നഗറില്‍ ഇതിന്റെ ചര്‍ച്ചകള്‍ നടക്കും. തുടര്‍ന്ന് വൈകുന്നേരം നാല് മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തില്‍ സമരപ്രഖ്യാപനം നടത്തുമെന്ന് വിവിധ ആദിവാസി സംഘടനാ നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ആദിവാസി ഗോത്രമഹാസഭ, കുറുമസമാജം, വനവാസി വികാസകേന്ദ്രം, കുറിച്യ സമുദായ സംരക്ഷണ സമിതി, പണിയ സമാജം, ആദിവാസി വനിതാ പ്രസ്ഥാനം, തലയ്ക്കല്‍ ചന്തു ഡെവലപ്പ്മെന്റ് സൊസൈറ്റി, കാടാര് വികസന സമിതി, പ്രാക്തന ഗോത്രവര്ഗസംഘം, ഗിരിവര്‍ഗ കാണിക്കാര്‍ മഹാസഭ തുടങ്ങിയ സംഘടനകളാണ് സമരരംഗത്തിറങ്ങുന്നത്.
പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് കേരളത്തില്‍നിന്ന് പാര്‍ലമെന്റില്‍ ഒരു സീറ്റ് സംവരണം നല്‍കുക, വനാവകാശ നിയമം പൂര്‍ണമായും നടപ്പാക്കുക, വേടന് വിഭാഗത്തെ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാവും സമരം. സംസ്ഥാന സര്‍ക്കാര്‍ വനവാസികള്‍ക്ക് ഒരുസെന്റും അഞ്ച് സെന്റും വീതം ഭൂമി നല്കി അവര്‍ ഭൂരഹിതരല്ല എന്ന് സ്ഥാപിക്കുന്നു. ഇത് കടുത്ത അനീതിയും വനാവകാശ നിയമ ലംഘനവുമാണ്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ സംയുക്ത സമിതി തയ്യാറാവുമെന്ന് ഗോത്രമഹാസഭ അദ്ധ്യക്ഷ സി.കെ. ജാനു പറഞ്ഞു. ഈ ആവശ്യമുന്നയിച്ച് വേണ്ടിവന്നാല്‍ ദല്‍ഹിയിലും സമരം നടത്തും.
വനവാസി വികാസകേന്ദ്രം സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സി. പൈതല്‍, ആദിവാസി വനിതാ പ്രസ്ഥാനം പ്രസിഡന്റ് അമ്മിണി, പ്രാക്തന ഗോത്രവര്‍ഗ സംഘം സെക്രട്ടറി ബാബു, ഗോത്രമഹാസഭ സംസ്ഥാന സെക്രട്ടറി ബാബു കാര്യമ്പാടി, കുറുമ സമാജം ജില്ലാ സെക്രട്ടറി ബാലന് പൂതാടി, ബാലകൃഷ്ണന് വൈത്തിരി, എന്‍.കെ. രാജു, തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: