സെഞ്ചൂറിയന്‍: ചരിത്രം വിജയം പോക്കറ്റിലാക്കി ലോക ഒന്നാം റാങ്കിലേക്ക് കുതിച്ചുകയറിയ ഇന്ത്യ വിജയത്തുടര്‍ച്ചയ്ക്ക് ഇറങ്ങുന്നു. ആറുമത്സരങ്ങളുടെ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ത്യന്‍ സമയം വൈകിട്ട് 4.30 ന് മത്സരം ആരംഭിക്കും.
പോര്‍ട്ട് എലിസബത്തിലെ അഞ്ചാം മത്സരത്തില്‍ വിജയക്കൊടി നാട്ടിയതോടെ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഇന്ത്യക്ക് ആദ്യ ഏകദിന പരമ്പര വിജയം സ്വന്തമായിക്കഴിഞ്ഞു 4-1. ഡര്‍ബനിലും സെഞ്ചുറിയിനിലും കേപ്ടൗണിലും കോഹ്ലിപ്പട ജയിച്ചുകയറിയപ്പോള്‍ മഴ തടസപ്പെടുത്തിയ ജോഹന്നസ്ബര്‍ഗില്‍ ആതിഥേയര്‍ക്ക് മുന്നില്‍ കീഴടങ്ങി.
പരമ്പര സ്വന്തമാക്കിയതോടെ ഒന്നാം റാങ്കിലെത്തിയ ഇന്ത്യ അവസാന മത്സരത്തിലും വിജയപീഠം കയറി 5-1 ന്റെ പരമ്പരനേട്ടം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. അതേസമയം , ദക്ഷിണാഫ്രിക്ക ആറാം മത്സരത്തില്‍ ജയത്തോടെ തോല്‍വിയുടെ ഭാരം കുറയ്ക്കാനുള്ള തന്ത്രപ്പാടിലാണ്.
ഏകദിന പരമ്പരയ്ക്ക് ശേഷം അരങ്ങേറുന്ന ട്വന്റി 20 യില്‍ ആത്മവിശ്വാസത്തോടെ പോരിനിറങ്ങാന്‍ ഇരുടീമുകള്‍ക്കും ഇന്ന് വിജയമനിവാര്യമാണ്.
ഇന്ത്യ ഇന്ന് റിസര്‍വ് ബഞ്ചിന്റെ കരുത്തിലാകും കളിക്കളത്തിലിറങ്ങുക. ഇതുവരെ കളിക്കാത്ത താരങ്ങള്‍ക്ക് ഇന്ന് അവസരം ലഭിച്ചേക്കും. പേസര്‍മാരായ മുഹമ്മദ് ഷമി, എസ്. താക്കൂര്‍ , മനീഷ് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്ക് എന്നിവര്‍ക്ക് അവസാന ഇലവനില്‍ ഇടംകിട്ടുമെന്നാണ് പ്രതീക്ഷ.
ഭുവനേശ്വര്‍ കുമാറിനും ജസ്പ്രീത് ബുംറയ്ക്കും വിശ്രമം നല്‍കിയേക്കും. കഴിഞ്ഞ വര്‍ഷത്തെ ശ്രീലങ്കന്‍ പര്യടനം മുതല്‍ വിശ്രമമില്ലാതെ ഏകദിനത്തില്‍ പന്തെറിയുന്ന താരങ്ങളാണ് ഇവര്‍. ബുംറ തുടര്‍ച്ചയായി 20 മത്സരങ്ങളിലും ഭുവനേശ്വര്‍ 19 ഏകദിനങ്ങളിലും പങ്കെടുത്തു.
അടുത്ത വര്‍ഷത്തെ ലോകകപ്പിനുളള തയ്യാറെടുപ്പിന്റെ ഭാഗമായി രണ്ടാം നിര പേസ്ആക്രമണത്തെ ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. 2015 ലെ ലോകകപ്പിനുശേഷം പരിക്കില്‍ നിന്ന് മോചനം തേടിയെത്തിയ മുഹമ്മദ് ഷമി മൂന്ന് ഏകദിനങ്ങളെ കളിച്ചിട്ടുള്ളു. ടീമിലെ നാലാം പേസറായ എസ് താക്കൂര്‍ ആകെ കളിച്ചത് രണ്ട് ഏകദിനങ്ങളില്‍ മാത്രം.
ഇന്ത്യയുടെ മധ്യനിരയിലും പ്രശ്നങ്ങളാണ്. നാലു മുതല്‍ ഏഴുവരെ സ്ഥാനങ്ങളില്‍ കളിച്ചവര്‍ നേടിയത് ആകെ നേടിയത് ഒരു അര്‍ധസെഞ്ചുറി മാത്രം. ഡര്‍ബനില്‍ രഹാനെയാണ് അര്‍ധ സെഞ്ചുറി കുറിച്ചത്. വാണ്ടറേഴ്സില്‍ ധോണി 43 പന്തില്‍ 42 റണ്‍സ് നേടിയതാണ് മറ്റൊരു മികച്ച പ്രകടനം.
ശ്രേയസ് അയ്യര്‍ക്ക് രണ്ട് മത്സരങ്ങളില്‍ കളിച്ചെങ്കിലും അവസരത്തിനൊത്തുയരാനായില്ല.
സെഞ്ചൂറിയനില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു.ആറാം മത്സരത്തിലും വിജയമാവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് കോഹ് ലിയും കൂട്ടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: