ചിറ്റൂര്‍: അന്നദാതാക്കളായ കര്‍ഷകര്‍ നിരാഹാരസമരം നടത്തേണ്ടി വരുന്നത് സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി. മുരളീധരന്. പറമ്പിക്കുളം-ആളിയാര്‍ ജല സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ചിറ്റൂരില്‍ 48 മണിക്കൂര്‍ നിരാഹാര സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടത് സര്‍ക്കാരിന്റെ കഴിവുകേട് മറച്ചുവെക്കാന്‍ ആളിയാര്‍ പ്രശ്നത്തിന്റെ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിന്റെ തലയില്‍ കെട്ടിവെക്കാന്‍ ജനപ്രതിനിധികള്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ഉദ്യോഗസ്ഥന്മാര്ക്ക് ആറ് കോടി കൈക്കൂലി നല്‍കിയെന്ന് ഭരണകക്ഷി എംഎല്‍എയുടെ ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ആളിയാര്‍ സമരത്തിന് ബിജെപി യുടെ പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സമരസമിതി ജനറല്‍ കണ്‍വീനര്‍ മുതാലംതോട് മണി അധ്യക്ഷത വഹിച്ചു.നിരാഹാരം അനുഷ്ഠിക്കുന്ന സമിതി വൈസ് ചെയര്മാന്മാരായ പി.സി. ശിവശങ്കരന്, എ.കെ. ഓമനക്കുട്ടന്, എക്സിക്യൂട്ടിവ് അംഗങ്ങളായ കെ. ദേവദാസ്, പി.ജി. അപ്പുക്കുട്ടന്, എസ്.ആര്. അരുള്‍കുമാര്‍ എന്നിവരെ മുരളീധരന് ഷാളണിയിച്ചു. കേരള കോണ്‍ഗ്രസ് എം സംസ്ഥാന സെക്രട്ടറി അഡ്വ. ജോസ് ജോസഫ്, ആള് ഇന്ത്യ ഫാര്‍മേഴ്സ് അസോസിയേഷന് ചെയര്മാന് ബിനോയ് തോമസ്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.ജി. പ്രദീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: