കടുത്തുരുത്തി: ബ്രിട്ടീഷ് പൗരത്വമുള്ള വിദേശ വനിതയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍പ്പോയ പാതിരിയെ പോലീസ് തെരയുന്നു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷം ബംഗ്ലാദേശ് സ്വദേശിനിയായ 42 കാരിയെ വിളിച്ചുവരുത്തി പീഡിപ്പിച്ച കേസ്സില്‍ കല്ലറ മണിയന്തുരുത്ത് സെന്റ് മാത്യൂസ് പള്ളി വികാരി ഫാ. തോമസ് താന്നിനില്ക്കുംതടത്തിലിനെയാണ് (44) പോലീസ് തെരയുന്നത്.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്കി വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. യുവതി വികാരിയുടെ നിര്‍ദ്ദേശമനുസരിച്ച് കഴിഞ്ഞ മാസം ഏഴിനാണ് സുഹൃത്തുമൊത്ത് കല്ലറയിലെത്തിയത്. കല്ലറയിലെ പാതിരിയുടെ സുഹൃത്തിന്റെ വീട്ടില്‍ ഉള്‍പ്പടെ പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചെന്ന് യുവതിയുടെ മൊഴിയില്‍ പറയുന്നു. കഴിഞ്ഞ 12ന് കുമരകത്തെ റിസോര്‍ട്ടില്‍ വച്ച് കുളിക്കാന്‍ കയറിയ യുവതിയെ മുറിക്കകത്തിട്ട് പൂട്ടിയ ശേഷം പാതിരി മുങ്ങുകയായിരുന്നു. പിന്നീട് യുവതി ബഹളം വച്ചപ്പോള്‍ ഹോട്ടലുകാര്‍ പാതിരിയുടെ ബന്ധുക്കളെ വിളിച്ചുവരുത്തി പറഞ്ഞയച്ചു.
യുവതിയുടെ 16,000 രൂപയും, ഏഴര പവന് സ്വര്‍ണ്ണാഭരണങ്ങളും പാതിരി തട്ടിയെടുത്തതായും പരാതിയുണ്ട്. ദിവസങ്ങളായിട്ടും കാണാതായതിനെ തുടര്‍ന്ന് വഞ്ചിക്കപ്പെടുകയായിരുന്നെന്ന് മനസ്സിലാക്കിയ യുവതി കടുത്തുരുത്തി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായി കടുത്തുരുത്തി പോലീസ് പറഞ്ഞു. ഒളിവില്‍പ്പോയ പാതിരിയെ ഉടന്‍ പിടികൂടുമെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: