കൊച്ചി: വിവാഹമോചിതയായ അമ്മയുടെ അനുമതി ഇല്ലാതെ അച്ഛന്റെ മാതാപിതാക്കള്‍ കൂട്ടിക്കൊണ്ടുപോയ കുട്ടിയെ തിരിച്ചു നല്‍കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. കുളത്തൂപ്പുഴ സ്വദേശിനിയും സോഫ്ട്വെയര് എഞ്ചിനീയറുമായ യുവതി കുട്ടിയെ കണ്ടെത്താനായി നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
കഴിഞ്ഞ 2014 നവംബര്‍ 11 നാണ് അഞ്ചര വയസ്സുള്ള കുട്ടിയുടെ അച്ഛനമ്മമാര്‍ വിവാഹബന്ധം വേര്‍പെടുത്തിയത്. കുടുംബകോടതി കുട്ടിയെ അമ്മക്കൊപ്പം വിട്ടു. അച്ഛന് നാല് മാസം കൂടുമ്പോള്‍ അഞ്ചു ദിവസം കുട്ടിയെ ഒപ്പം താമസിപ്പിക്കാമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ ഇദ്ദേഹം ജോലി തേടി സൗദിയില്‍ പോയതോടെ ഇയാളുടെ മാതാപിതാക്കള്‍ക്ക് പേരക്കുട്ടിയെ കാണാന്‍ അനുമതി നല്കി.
ഹര്‍ജിക്കാരി ജോലിക്ക് പോകുമ്പോള്‍ കുട്ടിയെ വീടിന് തൊട്ടടുത്തുള്ള സഹോദരിയുടെ വീട്ടിലാണ് ഏല്‍പ്പിക്കുന്നത്. ജനുവരി 27 ന് കുട്ടിയെ കാണാന്‍ വന്ന അച്ഛന്റെ മാതാപിതാക്കള്‍ അനുമതിയില്ലാതെ കുട്ടിയെ കൊണ്ടുപോയി. തുടര്‍ന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് യുവതി കുളത്തൂപ്പുഴ പോലീസില്‍ പരാതി നല്കി.
കുട്ടിയെ വിട്ടുകൊടുക്കാന്‍ പോലീസ് നിര്‍ദ്ദേശിച്ചെങ്കിലും എതിര് കക്ഷികള്‍ വഴങ്ങിയില്ല. തുടര്‍ന്നാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. പോലീസ് പീഡനമാരോപിച്ച് എതിര് കക്ഷികളും ഹര്‍ജി നല്കി. ഇവ രണ്ടും ഒരുമിച്ച് പരിഗണിച്ചാണ് ഡിവിഷന് ബെഞ്ച് വിധി പറഞ്ഞത്.
കുട്ടിയെ വേണ്ട വിധം നോക്കുന്നില്ലെന്ന ഹര്‍ജിയിലെ വാദ പ്രതിവാദങ്ങളില്‍ കുടുംബ കോടതി തീരുമാനമെടുക്കട്ടെയെന്നും കുട്ടിയുടെ ക്ഷേമം സംബന്ധിച്ച കാര്യങ്ങള്‍ കുടുംബകോടതി പരിഗണിക്കേണ്ട വിഷയമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. വിധിന്യായത്തിന്റെ തുടക്കത്തില്‍ ഡിവിഷന് ബെഞ്ച് ഒരു തമിഴ് സിനിമാ ഗാനത്തിന്റെ രണ്ടു വരികൂടി കുറിച്ചിട്ടു.
”അമ്മാ എന്‍ട്രഴൈക്കാത ഉയിരില്ലയേ
അമ്മാവെ വണങ്കാതെ ഉയിരില്ലയേ”
രജനീകാന്ത് ചിത്രമായ മന്നനു വേണ്ടി വാലി രചിച്ച് ഇളയരാജ സംഗീതം പകര്‍ന്ന ഈ ഗാനം യേശുദാസാണ് ആലപിച്ചിട്ടുള്ളത്. അമ്മയുടെ മഹത്വം വിളിച്ചു പറയുന്ന വിധിന്യായത്തില്‍ ഗാനത്തിന്റെ വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: