തിരുവനന്തപുരം: ശബരിമലയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കൈവശമുള്ള ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ 19ന് സംയുക്ത സര്‍വ്വേ നടത്താന്‍ ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ചു. വനം വകുപ്പുമായി ചേര്‍ന്നാണ് സര്‍വ്വെ. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണിത്. സര്‍വ്വെ നടപടികള്‍ക്കായി എഎസ്പി കുറുപ്പിനെ അഭിഭാഷക കമ്മീഷനായി കോടതി നിയോഗിച്ചു.
ശബരിമലയില്‍ മാത്രം 77.2 ഏക്കര്‍ ഭൂമി ബോര്‍ഡിന്റെ കൈവശം ഉണ്ട്. പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലേതു കൂടി ചേരുമ്പോള്‍ ആകെ 495.53 ഏക്കര്‍. എന്നാല്‍ ഭൂമി സംബന്ധിച്ച് വനംവകുപ്പ് ചില തടസ്സങ്ങള്‍ ഉന്നയിച്ചിരുന്നതിനാല്‍ 2011ല്‍ ബോര്‍ഡ് ഹൈക്കോടതിയെ സമീപിച്ച് സംയുക്ത സര്‍വ്വേ നടത്താന്‍ ഉത്തരവ് തേടി.
വിവിധ കാരണങ്ങളാല്‍ സര്‍വ്വേ നടന്നില്ല. അടിയന്തരമായി സര്‍വ്വേ നടത്താന്‍ കഴിഞ്ഞ ആഗസ്റ്റില്‍ വീണ്ടും ഉത്തരവുണ്ടായി. സര്‍വ്വെ പൂര്‍ത്തിയാകുന്നതോടെ ഭൂമി സംബന്ധിച്ച് ദേവസ്വം ബോര്‍ഡും വനം വകുപ്പും തമ്മില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: