പാലക്കാട്: ഫ്രാന്‍സിസ്കന്‍ സഭയുടെ, കോയമ്പത്തൂര്‍ പ്രസന്റേഷന് ട്രസ്റ്റിന്റെ വരുമാന സ്രോതസ്സുള്പ്പെടെയുള്ള വിവരങ്ങള്‍ അപേക്ഷകന് നല്കാന് ദേശീയ മുഖ്യവിവരാവകാശ കമ്മീഷന്റെ ഉത്തരവ്. കൊഴിഞ്ഞാമ്പാറ പരിശക്കല്ലിലെ സെന്റ് ഫ്രാന്‍സിസ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നൂറോളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ട്രസ്റ്റിനു കീഴിലുണ്ട്.
ദേശീയ വിവരാവകാശ കൂട്ടായ്മ (കേരളം) ചിറ്റൂര്‍ ബ്ലോക്ക് കോര്‍ഡിനേറ്ററും വേലന്താവളം സ്വദേശിയുമായ കെ. പ്രേംജിത്ത് നല്കിയ രണ്ടാം അപ്പീലിലാണ് ദേശീയ വിവരാവകാശ കമ്മീഷന്റെ സുപ്രധാന ഉത്തരവ്.
സെന്റ് ഫ്രാന്‍സിസ് സ്കൂളില്‍ നടക്കുന്ന ഫീസ് പിരിവ് മുതല്‍ പഠന നിലവാരം വരെയുള്ള കാര്യങ്ങളില്‍ കൃത്രിമമുണ്ടെന്ന് പരാതിയുയര്‍ന്നതിനെ തുടര്‍ന്നാണ് വിവരാവകാശം വഴി ഇടപെട്ടതെന്ന് പ്രേംജിത്ത് പറഞ്ഞു. ഇതേ സ്കൂളിന്റെ വിവരങ്ങള്‍ തേടി 41 വിവരാവകാശ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ഒന്നിലും കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കോയമ്പത്തൂരില്‍ രജിസ്റ്റര്‍ ചെയ്ത ട്രസ്റ്റിന്റെ 2010-2016 കാലയളവിലെ വിവരങ്ങളാണ് അന്വേഷിച്ചത്. ആദ്യം കോയമ്പത്തൂര്‍ വരുമാന നികുതി ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് നല്കിയ അപേക്ഷ തള്ളി.
ട്രസ്റ്റ് നടത്തുന്നത് ചാരിറ്റി പ്രവര്ത്തനങ്ങളായതിനാല് വിവരങ്ങള്‍ സ്വകാര്യമാണെന്നായിരുന്നു വാദം. ഇതിനെതിരെ ആദായ നികുതി കമ്മീഷണര്‍ക്ക് നല്കിയ ഒന്നാം അപ്പീലില്‍ ഇതേ മറുപടി കിട്ടി. തുടര്‍ന്നാണ് ദേശീയ വിവരാവകാശ കമ്മീഷനെ സമീപിച്ചത്.
ചാരിറ്റിയും സ്വകാര്യതയും വൈരുദ്ധ്യമുള്ള വാക്കുകളാണെന്ന് കമ്മീഷന് പറഞ്ഞു. പൊതുസ്ഥാപനത്തിന്റെ പേരില്‍ സ്വീകരിക്കുന്ന ഏതു സംഭാവനക്കും കണക്കുപറയേണ്ടതുണ്ടെന്ന് കമ്മീഷന് ചൂണ്ടിക്കാട്ടി.
കേന്ദ്രസര്‍ക്കാരിന്റെ നികുതിയിളവ് പറ്റുന്നവയാണ് ഇത്തരം സ്ഥാപനങ്ങള്‍. അതുകൊണ്ടുതന്നെ ട്രസ്റ്റുകളുടെ മുഴുവന്‍ സാമ്പത്തിക ഇടപാടുകളും സുതാര്യമായിരിക്കണമെന്നും അപേക്ഷകന് 15 ദിവസത്തിനുള്ളില്‍ ആവശ്യപ്പെട്ട മുഴുവന്‍ വിവരങ്ങളും നല്‍കണമെന്നും കമ്മീഷന് ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: