ന്യൂദല്‍ഹി: കേരളത്തിലെ മുടങ്ങിക്കിടക്കുന്ന നാലു വലിയ ജലസേചന പദ്ധതികള്‍ വിഴുങ്ങിയത് കോടികള്‍.
വെറും 11 കോടി രൂപയ്ക്ക് പൂര്‍ത്തിയാക്കേണ്ട, 1971-ല്‍ നിര്‍മാണം തുടങ്ങിയ ബാണാസുരസാഗര്‍ പദ്ധതിക്ക് ഇതിനോടകം ചെലവായത് 51 കോടി. ഇനി 78 കോടി രൂപകൂടി ഉണ്ടെങ്കിലേ പൂര്‍ത്തീകരിക്കാനാകൂ. ജലസേചന മന്ത്രി മാത്യു ടി.തോമസ് വ്യക്തമാക്കി.
ഇടമലയാര്‍ പദ്ധതിയില്‍ 433 കോടി രൂപ ചെലവാക്കി. ആയിരം കോടിയിലേറെയുണ്ടെങ്കിലേ പൂര്‍ത്തികരിക്കാനാകൂ. 1977ല്‍ തുടങ്ങിയ കാരാപ്പുഴ പദ്ധതിയുടെ 62 ശതമാനം നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. ശേഷിക്കുന്നവയ്ക്ക് 560 കോടി രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്.
96 ശതമാനം നിര്‍മാണം പൂര്‍ത്തിയായ മൂവാറ്റുപുഴ വാലി പദ്ധതിക്ക് ഇനിയും 76 കോടി വേണം. മന്ത്രി പറഞ്ഞു. കേന്ദ്രത്തിന്റെ പിഎംകെഎസ് പദ്ധതിക്കു കീഴില്‍ രാജ്യത്തു നടപ്പാക്കുന്ന 99 ജലസേചന പദ്ധതികളെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ജലവിഭവ മന്ത്രി നിതിന്‍ ഗഡ്കരി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: