ന്യൂദല്‍ഹി: രണ്ടു പതിറ്റാണ്ടായി നിലനില്‍ക്കുന്ന കാവേരി നദീജലതര്‍ക്കത്തില്‍ കേരളത്തിന് തിരിച്ചടി. കേരളത്തിന് കൂടുതല്‍ ജലം നല്‍കേണ്ടെന്ന് സുപ്രീം കോടതി വിധിച്ചു. കേരളത്തിനു പുറമേ പുതുച്ചേരിക്കും അധികം ജലം നല്‍കേണ്ടതില്ലെന്നു കോടതി വ്യക്തമാക്കി.
എന്നാല്‍ കര്‍ണാടകത്തിന് അധികജലം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. 14.75 ടിഎംസി ജലം അധികം നല്‍കണമെന്നാണ് വിധി. ഇതോടെ കര്‍ണാടകത്തിന്റെ വിഹിതം 284.25 ടിഎംസിയായി.
അതേസമയം തമിഴ്നാടിന് 192 ടിഎംസി ജലം നല്‍കണമെന്ന ട്രൈബ്യൂണല്‍ വിധി സുപ്രീം കോടതി ഭേദഗതി ചെയ്യുകയും ചെയ്തു. തമിഴ്നാടിനുള്ള അധികജലം 177.25 ടിഎംസിയായാണ് കുറച്ചത്.
ജലവിതരണം നിയന്ത്രിക്കുന്നതിനായി കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. 15 വര്‍ഷത്തേക്കാണ് ഇപ്പോഴത്തെ വിധിയെന്നാണ് വിവരം. ആവശ്യമെങ്കില്‍ ഇത് പുനഃപരിശോധിക്കാമെന്നും കോടതി അറിയിച്ചു. വിധിയെ കര്‍ണാടകം സ്വാഗതം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: