തിരുവനന്തപുരം: പരിസ്ഥിതി ദുര്‍ബല നിയമത്തില്‍ ഭേദഗതി വരുത്തുന്നത് വരെ നിയമം മരവിപ്പിച്ച് നിര്‍ത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം. എന്നാല്‍ ഈ നിര്‍ദ്ദേശത്തിലും വനംവകുപ്പിന് വിയോജിപ്പ്. ഇത്മൂലം ഇഎഫ്എല്‍ ആണെന്ന് വനംവകുപ്പ് കണ്ടെത്തിയ ഭൂമി പോലും വിജ്ഞാപനം ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ആയിരക്കണക്കിന് ഏക്കര്‍ വനഭൂമി നഷ്ടപ്പെടാന്‍ ഇത് വഴിയൊരുക്കുമെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍. ഇ എഫ് എല്‍ നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനെതിരെ വനംമന്ത്രി കെ ബി ഗണേഷ്കുമാര് കഴിഞ്ഞദിവസം കത്ത് നല്‍കിയിരുന്നു. ഇ എഫ് എല്‍ ആയി പ്രഖ്യാപിച്ച ഭൂമികളില്‍ പലതും നിയമം ഭേദഗതി ചെയ്യുന്നതോടെ ഇല്ലാതാകുമെന്ന് വനംമന്ത്രി നല്കിയ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
2011 നവംബറില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് ഇ എഫ് എല്‍ നിയമത്തില്‍ രണ്ട് ഭേദഗതി കൊണ്ടുവരാനുള്ള നിര്‍ദ്ദേശം ഉയര്‍ന്നത്. ഇതിന് പിന്നാലെ, ഭേദഗതി വരുന്നത് വരെ കണ്ടെത്തിയ ഭൂമി ഇ എഫ് എല്‍ ആയി പ്രഖ്യാപിക്കരുതെന്ന് കാണിച്ച് ഉത്തരവും ഇറക്കി. കൃഷി ഭൂമിയാണെന്ന വാദം ഉയര്‍ത്തിയായിരുന്നു ഇത്. ഉന്നതതലയോഗത്തില്‍ മുഖ്യമന്ത്രി തന്നെയാണ് വനംപ്രിന്സിപ്പല്സെക്രട്ടറിക്ക് ഈ നിര്‍ദേശം നല്‍കിയത്.
എന്നാല്‍ നിലനില്‍ക്കുന്ന നിയമപ്രകാരം വിജ്ഞാപനം മരവിപ്പിക്കാനുള്ള അധികാരം വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കില്ല എന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം. നെല്ലിയാമ്പതി, വയനാട് തുടങ്ങിയ പ്രദേശങ്ങളിലെ വിജ്ഞാപനം അട്ടിമറിക്കാനുള്ള ഭൂമാഫിയയുടെ ശ്രമമാണ് വിജ്ഞാപനം മരവിപ്പിക്കലിന് പിന്നിലെന്നും ആക്ഷേപമുണ്ട്.
ഇത് മൂലം പാലക്കാട്, വയനാട് ജില്ലകളിലെ 2000ത്തോളം ഏക്കര്‍ഭൂമി ഇതുവരെയും ഇ എഫ് എല്‍ ആയി പ്രഖ്യാപിക്കാനായിട്ടില്ല. ഇതില്‍ വയനാട് വന്യജീവി സങ്കേതത്തോട് ചേര്‍ന്നുള്ള 120 ഏക്കറും ഉള്‍പ്പെടുന്നു. ഭേദഗതിയുടെ മറവില്‍ നിയമം മരവിപ്പിച്ചത് ചട്ടവിരുദ്ധമാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. കൃഷി ഭൂമി ഇ എഫ് എല്‍ ആയി പ്രഖ്യാപിക്കുന്നുവെന്ന ആക്ഷേപമുയര്‍ന്നതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചത്. ഇ എഫ് എല്‍ വിജ്ഞാപനം ചെയ്യുന്നതിന് ജില്ലാകലക്ടര്‍ അധ്യക്ഷനും ഫോറസ്റ്റ് ഓഫീസര്‍ കണ്‍വീനറുമായി ഉന്നതതല സമിതി രൂപവത്കരിക്കാന്‍ ഈ യോഗം തീരുമാനിക്കുകയും ചെയ്തു.
പാരിസ്ഥിതിക ദുര്‍ബല പ്രദേശമായി പ്രഖ്യാപിക്കാനിരിക്കുന്ന ഭൂമി സംബന്ധിച്ച് ഭൂവുടമയ്ക്ക് പരാതി നല്‍കാനുള്ള സമയവും ദീര്‍ഘിപ്പിച്ച് നല്കി. ഈ ഭേദഗതികള്‍ വരുന്നത് വരെ പുതുതായി വിജ്ഞാപനം വേണ്ടെന്നും നിര്‍ദേശിച്ചു. അതേസമയം, വിജ്ഞാപനം നടത്താന്‍ പോകുന്ന സ്ഥലങ്ങളുടെ ഉടമസ്ഥര്‍ക്ക് മുന്‍കൂര്‍ പരിശോധനാ ആനുകൂല്യം നല്കുമ്പോള്, നേരത്തെ വിജ്ഞാപനം നടത്തിയ ഭൂമികളുടെ ഉടമസ്ഥര്‍ക്ക് കോടതിയെ സമീപിക്കാമെന്നും ഭരണഘടനാ അവകാശമായ തുല്യത ലഭിച്ചില്ലെന്ന് തെളിയിച്ചാല്‍, ഇതുവരെ വനഭൂമിയാക്കിമാറ്റിയ ആയിരക്കണക്കിനേക്കര്‍ ഡീനോട്ടിഫൈ ചെയ്യേണ്ടി വരുമെന്നും വനംമന്ത്രി കഴിഞ്ഞദിവസം നല്കിയ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: