ന്യൂദല്‍ഹി: തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ സ്വന്തം സ്വത്ത് വിവരങ്ങളുടെ കൂടെ ആശ്രിതരുടെ സ്വത്ത് വിവരങ്ങളും വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഇതിന് വേണ്ട ഭേദഗതികള്‍ ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിനോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ഒരു എന്‍ജിഒ നല്കിയ ഹര്‍ജി പരിഗണിച്ച് ജസ്റ്റീസുമായ ജെ.ചെലമേശ്വര്‍, എസ്.അബ്ദുള്‍ നസീര്‍ എന്നിവരങ്ങിയ ബെഞ്ചാണ് സുപ്രധാന വിധി പ്രസ്താവിച്ചത്.
സ്ഥാനാര്‍ഥികള്‍ നിലവില്‍ തന്റെയും പങ്കാളിയുടെയും സ്വത്ത് വിവരങ്ങളാണ് വെളിപ്പെടുത്താറുള്ളത്. എന്നാല്‍ സുപ്രീംകോടതിയുടെ പുതിയ വിധിയില്‍ ഡിപ്പന്റന്‍സ് ആയിട്ടുള്ളവരുടെ സ്വത്തുകള്‍ കൂടി വെളിപ്പെടുത്തണമെന്നാണ് ഉത്തരവിട്ടിരിക്കുന്നത്. ഇതോടെ തങ്ങളെ ആശ്രയിച്ച് കഴിയുന്ന മക്കളുടെയും മാതാപിതാക്കളുടെയും അടുത്ത ബന്ധുക്കളുടെയും സ്വത്ത് വിവരങ്ങള്‍ സ്ഥാനാര്‍ഥികള്‍ വെളിപ്പെടുത്തേണ്ടി വരും. എന്നാല്‍ മക്കള്‍ സ്വന്തം നിലയില്‍ ജോലി ചെയ്ത് ജീവിക്കുന്നവരാണെങ്കില്‍ സ്വത്ത് വെളിപ്പെടുത്തേണ്ടി വരില്ല എന്ന അനുകൂല്യം തുടരും.
അഞ്ച് വര്‍ഷം കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ചില ജനപ്രതിനിധികളുടെ സ്വത്തുക്കള്‍ ഇരട്ടിയായും രണ്ടിരട്ടിയായും വര്‍ധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എന്‍ജിഒയുടെ പരാതി. അങ്ങനെ അധികാരമുള്ളപ്പോള്‍ സ്വത്ത് വര്‍ധിക്കുന്നുണ്ടെങ്കില്‍ അതിന്റെ ഉറവിടം വെളിപ്പെടുത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. കേസിന്റെ വാദത്തിനിടെ ജനപ്രതിനിധികളുടെ അനധികൃത സ്വത്ത് സമ്പാദനത്തില്‍ കോടതി ആദായനികുതി വകുപ്പിന്റെ വിശദീകരണം തേടിയിരുന്നു. ആദായനികുതി വകുപ്പിന്റെ ആദ്യ വിശദീകരണത്തില്‍ കോടതി അതൃപ്തിയും രേഖപ്പെടുത്തിയിരുന്നു. ഇതോടെ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസെടുത്ത ജനപ്രതിനിധികളുടെ പേര് വിവരങ്ങള്‍ ആദായനികുതി വകുപ്പ് കോടതിക്ക് കൈമാറുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: