കൊച്ചി: തെരുവുനായ്ക്കളെ കൂട്ടത്തോടെ കശാപ്പുചെയ്ത് വിദേശത്തേക്ക് കയറ്റിയയക്കുന്നതായി സൂചന. കയറ്റിയയക്കാനാകാത്ത പട്ടിയിറച്ചി ആട്ടിറച്ചിയെന്ന വ്യാജേന കൊച്ചിയില്‍ വിറ്റഴിച്ചതായും അറിയുന്നു.
കൊച്ചി നഗരത്തിലും പരിസരങ്ങളിലും തെരുവില്‍ അലഞ്ഞുനടന്നിരുന്ന നായകളെ കൂട്ടത്തോടെ കാണാതായതോടെയാണ് നാട്ടുകാര്‍ അന്വേഷണം തുടങ്ങിയത്. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ വേമ്പനാട്ടു കായലിന്റെ ചില ഭാഗങ്ങളില്‍ നായകളുടെ വെട്ടിമാറ്റിയ തലകള്‍ കൂട്ടത്തോടെ ഒഴുകിനടക്കുന്നതും ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ സംശയം ബലപ്പെടുകയും ചെയ്തു.
കഴിഞ്ഞ ഏതാനും മാസങ്ങളായി കോര്‍പ്പറേഷനുവേണ്ടി പട്ടിപിടിത്തത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ തന്നെയാണ് ഇവയെ കൂട്ടത്തോടെ പിടികൂടുന്നതെന്ന് നാട്ടുകാര്‍ കണ്ടെത്തി. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഇത്തരത്തില്‍ നായ്ക്കളെ പിടിക്കാന്‍ ആരെയും നിയോഗിച്ചിട്ടില്ലെന്ന് കൊച്ചി നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു. നാട്ടുകാര്‍ പിന്നീട് പട്ടിപിടിത്തക്കാരെ നേരിട്ട് കണ്ട് വിവരം തിരക്കിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. നഗരസഭക്കുവേണ്ടിയല്ല, സ്ഥലത്തെ ചില തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ക്ക് വേണ്ടിയാണ് നായ്ക്കളെ പിടിച്ചുനല്കുന്നതെന്ന് ഇവര്‍ അറിയിക്കുകയായിരുന്നു.
നായ്ക്കളെ കൂട്ടത്തോടെ കശാപ്പുചെയ്തശേഷം ഇവയുടെ മാംസം ഫിലിപ്പീന്‍സിലേക്ക് കയറ്റി അയക്കുകയാണത്രെ. ജീവനോടെ മാത്രമേ നായ്ക്കളെ എത്തിക്കാന്‍ പാടുള്ളുവെന്നും ഇവര്‍ക്ക് നിര്‍ദ്ദേശമുണ്ട്. കൊച്ചിയിലെ ഒരു രഹസ്യകേന്ദ്രത്തില്‍ എത്തിച്ച നായ്ക്കളെ അവിടെ വെച്ച് വെട്ടിക്കൊന്നശേഷമാണ് മാംസം കയറ്റി അയക്കുന്നതിനായി പാകപ്പെടുത്തുന്നത്. കൊച്ചിയിലെ ഒരു സ്വകാര്യ ഏജന്‍സിയെയാണ് കയറ്റിഅയക്കുന്നതിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം കയറ്റി അയക്കപ്പെട്ടനായ്ക്കളുടെ മാംസം സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് തിരിച്ചയക്കപ്പെട്ടിരുന്നു. ഇവയാണ് ആട്ടിറച്ചി എന്ന പേരില്‍ കൊച്ചിയിലെ മാര്‍ക്കറ്റുകള്‍ വഴി വിറ്റഴിച്ചതായി കരുതുന്നത്. നായ്ക്കളെ പിടികൂടുന്നതിന് നിയോഗിക്കപ്പെട്ടവരില്‍ ചിലരെ പള്ളുരുത്തി പോലീസില്‍ എത്തിച്ച് ചോദ്യം ചെയ്ത് വിട്ടയച്ചതായും സൂചനയുണ്ട്. രേഖാമൂലം ഇതുവരെ ഇതെപ്പറ്റി പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് രഹസ്യാന്വേഷണവിഭാഗം അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കെ.കെ. റോഷന്‍കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: