നാഗര്‍കോവില്‍: കന്യാകുമാരി ജില്ലയിലെ മൂന്ന് കോണ്‍ഗ്രസ് നിയമസഭാംഗങ്ങളില്‍ ഒരാള്‍ പാര്‍ട്ടിവിടാനുള്ള തയ്യാറെടുപ്പില്‍. വിളവങ്കോടു നിന്നുള്ള വിജയധരണി എംഎല്‍എയാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.
സംസ്ഥാന പാര്ട്ടിഘടകവുമായുണ്ടായ അഭിപ്രായഭിന്നത നിലനില്‍ക്കുന്നതിനിടയിലാണ് മുന്‍മുഖ്യമന്ത്രി ജയലളിതയെ അനുകൂലിച്ചതുമായി ബന്ധപ്പെട്ട് പുതിയ വിവാദം ഉടലെടുത്തത്. ക്രിമിനല്‍കേസില്‍ ശിക്ഷിക്കപ്പെട്ട ജയലളിതയുടെ ഛായാചിത്രം നിയമസഭയില്‍ അനാച്ഛാദനം ചെയ്യുമ്പോള്‍ ഡിഎംകെ, കോണ്‍ഗ്രസ് നിയമസഭാംഗങ്ങള്‍ പങ്കെടുക്കുന്നതിന് ഇരുപാര്‍ട്ടികളും വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ വിപ്പ് ലംഘിച്ച് ചടങ്ങ് പൂര്‍ത്തിയായശേഷം വിജയധരണി സ്പീക്കറെ കണ്ട് അനുമോദിച്ചു. ഈ നടപടിയാണ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് തിരുനാവുക്കരശും വിജയധരണിയും തമ്മില്‍ കൊമ്പുകോര്‍ക്കാന്‍ കാരണമായത്.
സ്ത്രീ എന്ന നിലയില്‍ താന്‍ ജയലളിതയെ അംഗീകരിക്കുന്നെന്നാണ് വിജയധരണിയുടെ വിശദീകരണം. തന്റെ വ്യക്തിസ്വാതന്ത്ര്യത്തില്‍ മറ്റാരെയും ഇടപെടാന്‍ അനുവദിക്കില്ല. അത് സാക്ഷാല്‍ രാഹുലായാല് പോലും അംഗീകരിക്കില്ലെന്നും എംഎല്‍എ പ്രസ്താവനയും പുറപ്പെടുവിച്ചു. പുറമെ ജയലളിതയുടെ മരണാനന്തരച്ചടങ്ങില്‍ രാഹുല്‍ പങ്കെടുത്തതിനെയും ചോദ്യംചെയ്തു. ഈ നിലയില്‍ പാര്‍ട്ടിവിട്ട് ഇവര്‍ എഡിഎംകെയിലോ ബിജെപിയിലോ ചേരാനുള്ള തയ്യാറെടുപ്പിലെന്നാണ് കോണ്‍ഗ്രസിലെ വിമതവിഭാഗം പറയുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയില്ലാതെ കേന്ദ്രനേതാക്കളായ മണിശങ്കരഅയ്യരുടെയും രാഹുലിന്റെയും പിന്തുണയോടെ വിളവങ്കോട് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിത്വം കരസ്ഥമാക്കിയാണ് വിജയധരണി മത്സരിച്ചതും വിജയിച്ചതും.
നിലവില്‍ കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം എംഎല്‍എക്കെതിരെ ഏതുനിമിഷവും നടപടി സ്വീകരിക്കാന്‍ സാധ്യതയുണ്ട്. പിന്നാലെ നിയമസഭാംഗത്തിന്റെ പാര്‍ട്ടി മാറ്റവും പ്രതീക്ഷിക്കാം. ശക്തയായ വനിതാനേതാവെന്ന നിലയില്‍ അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കന്യാകുമാരി മണ്ഡലത്തില്‍ ഇവര്‍ക്ക് സ്ഥാനാര്‍ഥിത്വം നല്കാന് എഡിഎംകെ ഔദ്യോഗികവിഭാഗം തയ്യാറാകുമെന്നാണ് സൂചന. ഇത് മുന്നില്‍ കണ്ടാണ് ജയലളിതയ്ക്കും എഡിഎംകെക്കും അനുകൂലമായി നിലപാട് കൈക്കൊണ്ടതെന്നും രാഷ്ട്രീയ എതിരാളികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: