ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ രജിസ്ട്രേഷന് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യന് സ്വാമി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും മകന് രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് നിയമവിരുദ്ധമായി സ്വകാര്യ കമ്പനിക്ക് 90 കോടി രൂപ വായ്പ നല്‍കിയെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വാമി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വാണിജ്യാവശ്യങ്ങള്‍ക്കായി പണം വായ്പ നല്കാന് അവകാശമില്ലെന്ന് പരാതിയില്‍ പറയുന്നു. വാണിജ്യ കരാറില്‍ ഒപ്പിട്ടതോടെ കോണ്‍ഗ്രസ് ആദായനികുതി നിയമങ്ങള്‍ ലംഘിച്ചിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അസോസിയേറ്റ് ജേണല്‍ ലിമിറ്റഡ് എന്ന കമ്പനിക്കാണ് എഐസിസി പലിശരഹിത വായ്പ അനുവദിച്ചത്. വായ്പ നല്കിയ കാര്യം കോണ്‍ഗ്രസ് പരസ്യമായി അംഗീകരിച്ച സാഹചര്യത്തിലാണ് ആരോപണമുന്നയിച്ച സുബ്രഹ്മണ്യന് സ്വാമി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
ഇതിനിടെ അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡിന് കോണ്‍ഗ്രസ് നല്കിയ ‘പലിശരഹിത വായ്പ’യെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്ന് ബിജെപി വക്താവ് നിര്മലാസീതാരാമന് ആവശ്യപ്പെട്ടു. ഒക്ടോബര്‍ 28ന് നടന്ന മന്ത്രിസഭാ പുനസ്സംഘടനയില്‍ അഴിമതിക്കാരായ വ്യക്തികളെ മന്ത്രിസഭയിലേക്ക് കോണ്‍ഗ്രസ് കൊണ്ടുവന്നിരിക്കുകയാണ്. ഈ വിഷയത്തില്‍ വ്യക്തവും സുതാര്യവുമായ അന്വേഷണമാണ് ബിജെപി ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസ് സത്യത്തെ അഭിമുഖീകരിക്കുകയും ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളെക്കുറിച്ച് വ്യക്തമായ മറുപടി നല്‍കുകയും വേണം. ഇത് ഒമ്പതാമത്തെയോ പത്താമത്തെയോ തവണയാണ് പ്രധാനപ്പെട്ട അഴിമതിയാരോപണങ്ങള്‍ക്ക് ഉത്തരം നല്‍കാതെ കോണ്‍ഗ്രസ് ഓടിയൊളിക്കുന്നത്. കോണ്‍ഗ്രസ് വക്താവ് ജനാര്ദനന് ദ്വിവേദി ഈ വായ്പ നല്‍കലിനെ ശക്തമായി ന്യായീകരിച്ചത് വിവാദവിഷയങ്ങളില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്ന പക്ഷപാതനിലപാടുകള്ക്ക് തെളിവാണ്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ നേരിടാനോ വ്യക്തമായ ഉത്തരം നല്‍കാനോ ദ്വിവേദി തയ്യാറായില്ല നിര്‍മല ചൂണ്ടിക്കാട്ടി.
സദാചാരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരെ പാര്‍ട്ടിയുടെ മാധ്യമമുഖങ്ങളാക്കാന് ധൈര്യം കാട്ടിയ കോണ്‍ഗ്രസ് ഗാന്ധിജിയുടെയും നെഹ്രുവിന്റെയും ആദര്‍ശം പറയാന്‍ അര്‍ഹരാണോയെന്ന് മനു അഭിഷേക് സിംഗ്വിയുടെ പേരെടുത്തു പറയാതെ അവര്‍ ചോദിച്ചു. ഹരിയാനയിലെ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി മാസം 27 മാനഭംഗങ്ങള്‍ നടക്കുന്നതിനെ ഗാന്ധിജിയും നെഹ്രുവും ജീവിച്ചിരുന്നെങ്കില്‍ ന്യായീകരിക്കുമോ എന്ന് അവര്‍ ചോദിച്ചു. മാനഭംഗത്തിനിരയായ ദളിത് പെണ്‍കുട്ടിയെ സന്ദര്‍ശിച്ച സോണിയ പിന്നീട് ഹരിയാന മുഖ്യമന്ത്രി ഭൂപേണ്ടര് സിംഗ് ഹൂഡയ്ക്ക് അനുകൂല നിലപാട് സ്വീകരിച്ചത് നെഹ്രുവില്‍ നിന്നോ ഗാന്ധിജിയില്‍ നിന്നോ പഠിച്ച പാരമ്പര്യമാണോ എന്ന് വ്യക്തമാക്കണം. ഇത്തരത്തിലാണ് സദാചാര ജീവിതത്തിന് ഏറെ പ്രാധാന്യം നല്‍കിയിരുന്ന പൂര്‍വികരായ ദേശീയ നേതാക്കളെ കോണ്‍ഗ്രസ് പാര്‍ട്ടി സ്മരിക്കുന്നത്. ഇന്നത്തെ പാര്‍ട്ടിനേതാക്കളുടെ കുറ്റങ്ങളും രാജ്യത്തെ തെറ്റായമാര്‍ഗത്തിലൂടെ സഞ്ചരിപ്പിക്കലും മറയ്ക്കാനാണ് അവര്‍ പൂര്‍വികരുടെ പേരുകള്‍ നിരന്തരം ഉച്ചരിക്കുന്നതെന്നും സീതാരാമന് കുറ്റപ്പെടുത്തി.
അതേസമയം മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്രു എന്നിവരുടെ ആദര്‍ശം പ്രചരിപ്പിക്കുന്ന അസോസിയേറ്റഡ് ജേര്‍ണലിന് വായ്പ നല്‍കിയത് തികച്ചും രാഷ്ട്രീയ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണെന്ന് കോണ്‍ഗ്രസ് വക്താവ് ജനാര്‍ദന്‍ ദ്വിവേദി പറഞ്ഞു. തങ്ങളുടെ രാഷ്ട്രീയ പ്രവര്‍ത്തനം എന്താണെന്നു നിശ്ചയിക്കാന്‍ മറ്റൊരു പാര്‍ട്ടികള്‍ക്കും അധികാരമില്ലെന്നും കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: