തിരുവനന്തപുരം: വിഭ്യാഭാസരംഗത്തടക്കം കേരളം കൈവരിച്ച നേട്ടങ്ങള്‍ക്ക് പിന്നില്‍ ശ്രീചിത്തിരതിരുന്നാള്‍ മഹാരാജാവിന്റെ ദീര്‍ഘവീക്ഷണം പ്രകടമാണെന്ന് ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു. സാമൂഹിക നീതി, സമത്വം. വിദ്യാഭ്യാസം എന്നിവയ്ക്ക് ഏറെ പ്രാധാന്യം കല്‍പ്പിച്ച ഭരണാധികാരിയായിരുന്നു അദ്ദേഹമെന്ന് ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്തെ കനകക്കുന്ന് കൊട്ടാരത്തില്‍ ഇരുപത്തി നാലാമത് ശ്രീചിത്തിര തിരുനാള്‍ അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
1936 ല്‍ ചരിത്ര പ്രസിദ്ധമായ ക്ഷേത്ര പ്രവേശന വിളമ്പരം നടത്തിയ ശ്രീചിത്തിര തിരുനാള്‍ വിപ്ലവകരമായ സാമൂഹിക പരിവര്‍ത്തനത്തിനാണ് വഴിയൊരുക്കിയത്. ‘ദളിതര്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശനം അനുവദിച്ച അദ്ദേഹത്തിന്റെ നടപടി സ്വാതന്ത്ര്യസമരത്തിന് പ്രചോദനവുമായിരുന്നു. ഒരു ഹിന്ദു പുരാണ ഗ്രന്ഥവും മനുഷ്യനെ ക്ഷേത്രങ്ങളില്‍ കടക്കുന്നതില്‍ നിന്നും വിലക്കിയിട്ടില്ല. അത് ചില ഇടനിലക്കാര്‍ ചെയ്യുന്നതാണ്. ജനങ്ങളെ ജാതിയുടെ പേരില്‍ വേര്‍തിരിക്കുന്നതിനെ സംസ്ക്കാരസമ്പന്നമായ ഒരു സമൂഹത്തിന്റെ രീതിയായി കാണാനാവില്ല. ജാതിയും മതവുമല്ല, സംസ്ക്കാരമാണ് ഏറ്റവും വലുത്. തനിക്കുള്ളത് മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ തയാറാകുന്നതാണ് ഇന്ത്യന്‍ സംസ്ക്കാരം. വസുദൈവകുടുംബകം എന്ന ആശയത്തില്‍ വിശ്വസിക്കുന്നതുകൊണ്ടാണ് നമ്മോടൊപ്പം ചരിത്രമുള്ള മറ്റ് പല സംസ്ക്കാരങ്ങളും നശിച്ചിട്ടും ഭാരതത്തിന്റെ സംസ്കാരം ഇന്നും നിലനില്‍ക്കുന്നത്’ – ഉപരാഷ്ട്രപതി പറഞ്ഞു.
അഞ്ച് വയസ്സ് മുതല്‍ 11 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധിത പ്രാഥമിക വിദ്യാഭ്യാസം നല്കുവാനുള്ള അദ്ദേഹത്തിന്റെ തീരുമാനമാണ് ഇന്ന് കേരളം കൈവരിച്ച മികച്ച സാക്ഷരതാ നിരക്കിന്റെ കാരണങ്ങളിലൊന്ന്. തിരുവിതാംകൂര്‍ യൂണിവേഴ്സിറ്റി സ്ഥാപിച്ച അദ്ദേഹം അതിനെ ഒരു മികവിന്റെ കേന്ദ്രമായി മാറ്റിയെടുത്തുവെന്ന് ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ സാംസ്കാരിക പൈതൃകങ്ങളായ സംഗീതം, കല, നൃത്തം, വേദാഭ്യാസം എന്നിവയുടെ സംരക്ഷണത്തിന് അദ്ദേഹം നിസ്തുലമായ സംഭാവനകള്‍ നല്‍കിയതായും ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ സംസ്ക്കാരത്തോടും ചരിത്രത്തോടും അഗാധമായ സ്നേഹം ശ്രീചിത്തിര തിരുനാളിനുണ്ടായിരുന്നു. അതേസമയം അദ്ദേഹത്തിന്റെ വീക്ഷണം ആധുനികമായിരുന്നു. മതം രാഷ്ട്രീയത്തിലും, രാഷ്ട്രീയം മതത്തിലും ഇടപെടരുതെന്ന് വെങ്കയ്യാ നായിഡു ആവശ്യപ്പെട്ടു. സാമൂഹികനീതിയും എല്ലാവരെയും ഉള്‍ക്കൊള്ളലും ഭരണഘടനയുടെ അന്തസത്തയാണ്. ഒരു പാര്‍ട്ടിക്കും ഒരു സമുദായത്തിന് വേണ്ടി മാത്രം നിലനില്ക്കാനാവില്ല. വികസനം സമഗ്രമായിരിക്കണമെന്നും അത് ചില വിഭാഗങ്ങള്‍ക്ക് വേണ്ടി മാത്രമുള്ളതാകരുതെന്നും വെങ്കയ്യ നായിഡു പറഞ്ഞു. സ്ത്രീശാക്തീകരണം നടക്കാതെ സാമൂഹികനീതി ഉറപ്പാക്കാനാവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ന് രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളൊക്കെ തന്നെ നിയമം കൊണ്ട് മാത്രം പരിഹരിക്കാന്‍ കഴിയുന്നതല്ലെന്നും അതിന് രാഷ്ട്രീയ ഇച്ഛാശക്തിയും മികച്ച ഭരണസംവിധാനങ്ങളും അനിവാര്യമാണെന്നും ഉപരാഷ്ട്രപതി വ്യക്തമാക്കി.
ഗുരുവിന്റെ പകരക്കാരനാവാന്‍ ഗൂഗിളിനു കഴിയില്ലെന്ന് പറഞ്ഞ ഉപരാഷ്ട്രപതി മാതാവ്, മാതൃഭൂമി, മാതൃഭാഷ എന്നിവ ഒരു സാഹചര്യത്തിലും വിസ്മരിക്കരുതെന്ന് ആവശ്യപ്പെട്ടു. ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം അദ്ധ്യക്ഷനായിരുന്നു. മന്ത്രി എ.കെ. ബാലന്, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഓ. രാജഗോപാല്‍ എംഎല്‍എ, പാലോട് രവി, വി.കെ ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: