കൊച്ചി: അദ്ധ്യാപകര്‍ കുട്ടികളുമായും അവരുടെ സാഹചര്യങ്ങളുമായും മാത്രമല്ല, കുട്ടിയുടെ കുടുംബവുമായും സമ്പര്ക്കത്തിലായിരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് ആഹ്വാനം ചെയ്യുമ്പോള്‍ ‘ആത്മഹത്യയുടെ വക്കില്‍’നിന്നുകൊണ്ട് ഒരു അദ്ധ്യാപകന്റെ കുറിപ്പ്.
പഠിപ്പിക്കുന്നവരെ ബഹുമാനിക്കാനും ഗുരുവായിക്കാണാനുമാണ് വിദ്യാര്‍ത്ഥികളോടും രക്ഷിതാക്കളോടും മേദി പറഞ്ഞത്. ഇവിടെ കേരളത്തില്‍ ഒരു അദ്ധ്യാപകന് തമ്മില്‍ തല്ലി തലകീറാന്‍ നിന്ന കുട്ടികളെ ഓടിക്കാന്‍ ചൂരലെടുത്തതിന് രണ്ട് ദിവസം പോലീസ് സ്റ്റേഷന് നിരങ്ങേണ്ടിവന്നു. 15,000 രൂപ നഷ്ടപരിഹാരവും കൊടുക്കാന്‍ നിര്‍ബന്ധിതനായി.
പുല്‍പ്പള്ളി വിജയ ഹയര്‍ സെക്കണ്ടറി സ്കൂളിലെ അദ്ധ്യാപകന് ഫേസ്ബുക്കില്‍ എഴുതിയതിങ്ങനെ:
തിരിച്ചറിവുകളുടെ രണ്ട് ദിനങ്ങള്‍…..
ഇത്രയും വര്‍ഷങ്ങള്‍ കൊണ്ട് നേടാനാവാത്ത തിരിച്ചറിവുകള്‍ രണ്ട് ദിവസങ്ങള്‍ കൊണ്ട് സമ്മാനിച്ച വിദ്യാര്‍ഥി സമൂഹത്തിനും, രക്ഷിതാക്കള്‍ക്കും, രാഷ്ട്രീയ നേതാക്കള്‍ക്കും നന്ദി… അധികാരങ്ങളും അവകാശങ്ങളും ഇല്ലാത്ത, ഉത്തരവാദിത്തങ്ങള്‍ മാത്രം പേറേണ്ട കോമാളിവേഷമാണ് അധ്യാപകന്റേത് എന്ന തിരിച്ചറിവ് നല്കിയ രണ്ട് ദിനങ്ങള്‍… കുട്ടികള്‍ തമ്മില്‍തല്ലുന്നതു കണ്ടാലും, വഴി തെറ്റി പോകുന്നത് കണ്ടാലും, പഠിച്ചാലും പഠിച്ചില്ലെങ്കിലും, കോപ്പിയടിച്ചാലും, സ്കൂള്‍ തല്ലിപ്പൊളിച്ചാലും, കഞ്ചാവ് വലിച്ചാലും, കരണംകുത്തി മറിഞ്ഞാലും…,കണ്ണും കാതും അടച്ച് ഒരു ഗൂഢസ്മിതത്തോടെ ശമ്പളം എണ്ണിനോക്കി വീട്ടില്‍ പോയാല്‍ മതി പുതിയ യുഗത്തിലെ അധ്യാപകന് എന്ന പുതിയ പാഠം പകര്‍ന്നു കിട്ടിയ രണ്ട് ദിനങ്ങള്‍….
എടുക്കുമ്പോള്‍ ഒന്നും, തൊടുക്കുമ്പോള്‍ പത്തും, കൊള്ളുമ്പോള്‍ നൂറുമാകുന്ന അര്‍ജുനന്റെ അസ്ത്രം പോലെ, കുട്ടികള്‍ക്ക് നല്കിയ ശിക്ഷയുടെ എണ്ണവും തീവ്രതയും ഓരോ മണിക്കൂറിലും പെരുകിപ്പെരുകി വരുന്ന സുന്ദരമായ കാഴ്ച്ചയും കണ്ടു. ഉത്തരവാദിത്തങ്ങളുടെ സമ്മര്‍ദ്ദവും പ്രതിബദ്ധതയും ഇല്ലാതെ, പുസ്തകം ഛര്‍ദിച്ചു വീട്ടില്‍ പോകുന്നതിന്റെ സുഖം അനുഭവിക്കാന്‍ കുറെ വര്‍ഷങ്ങളുടെ അധ്യാപന ജീവിതം കൂടി ബാക്കിയുള്ളത് ആശ്വാസം നല്കുന്നു.
ആയതിനാല്‍, ഈ ആട് ഇനി ഒരു ഭീകരജീവിയല്ല എന്ന് ചോര കുടിക്കാന്‍ കാത്തിരിക്കുന്ന സമൂഹത്തോടും എന്റെ പ്രിയപ്പെട്ട വിദ്യാര്‍ഥികളോടും ഉറക്കെ ഉറക്കെ പ്രഖ്യാപിക്കുമ്പോള്‍ ഒരു റിലാക്സേഷന് ഒക്കെയുണ്ട്….. ശുഭം….
സ്കൂളിലെ കുട്ടികളെ സ്വന്തം മക്കളെപ്പോലെ കരുതി അവരെ നേര്‍വഴിക്കു നടത്താന്‍ ശ്രമിച്ച ഒരു പാവം പ്രിന്‍സിപ്പലിനെ കുരുതി കൊടുത്ത കുട്ടികളെ, മാതാപിതാക്കളെ, ഞങ്ങള്‍ അദ്ധ്യാപകര്‍ക്ക് തെറ്റുപറ്റി – നിങ്ങളെ സ്വന്തം മക്കളായി കണ്ടത് തെറ്റ്, നിങ്ങളെ തിരുത്താന്‍ ശ്രമിച്ചത് അതിലേറെ തെറ്റ്, ആണ്‍കുട്ടികളും പെണ്‍കുട്ടികളും ക്ലാസ്സിലിരുന്ന് മദ്യപിച്ചതും തെറ്റായ സൗഹൃദങ്ങളിലേക്ക് പോകുന്നതും ശരിയല്ലെന്നു ബോധ്യപ്പെടുത്താനും തിരുത്താനും നടപടിയെടുത്തതു് ബാലാവകാശ മനുഷ്യാവകാശ ലംഘനമാണെന്ന് തിരിച്ചറിയാന്‍ ഞങ്ങള്‍ അദ്ധ്യാപകര്‍ക്ക് കഴിഞ്ഞില്ല. മാപ്പ്, മക്കളെ മാപ്പ്.
ഒന്നോര്‍ത്തോളൂ – ഏഴു തലമുറ രക്ഷപെടാന്‍ ഈശ്വരനോട് പ്രാര്‍ത്ഥിച്ചോളൂ. ഈശ്വരന് പൊറുക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: