തിരുവനന്തപുരം: വിശ്വമലയാളമഹോത്സവവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങളെക്കുറിച്ചും ക്രമക്കേടുകളെകുറിച്ചും അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാംസ്കാരിക വകുപ്പുമന്ത്രി കെ.സി.ജോസഫ് ആവശ്യപ്പെട്ടു. പരിപാടിയുടെ നടത്തിപ്പില്‍ സംഭവിച്ച പാകപ്പിഴകള്‍ സംബന്ധിച്ചും പരിപാടിയുമായി ബന്ധപ്പെട്ട ചില ഭരണസമതി അംഗങ്ങള്‍ സമ്മേളനത്തിനെതിരായി കൈക്കൊണ്ട നിലപാടുകള്‍ സംബന്ധിച്ചും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് മന്ത്രി ആവശ്യപ്പെട്ടത്. സാംസ്കാരികവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് അന്വേഷണച്ചുമതല. രണ്ടുകോടി ചെലവഴിച്ച് വിശ്വമലയാള മഹോത്സവം വിവാദങ്ങളോടെയാണു സമാപിച്ചത്.
സി.വി.രാമന്‍പിള്ളയുടെ പ്രതിമയ്ക്കു പകരം ശാസ്ത്രജ്ഞന് സിവി.രാമന്റെ പ്രതിമ സ്ഥാപിച്ചതും 37ാം വയസില്‍ മരിച്ച ചങ്ങമ്പുഴയുടെ 70 വയസ് പ്രായംതോന്നിക്കുന്ന പ്രതിമ സ്ഥാപിച്ചതും തുടങ്ങി മഹോത്സവത്തിന്റെ പ്രചാരണഘട്ടത്തില്‍ തന്നെ വന്‍വിവാദങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറുകള്‍ സംബന്ധിച്ച വിവാദങ്ങള്‍ ഏറെയുണ്ടായി. മരിച്ചുപോയ കവിയുടെ പേരുള്‍പ്പെടുത്തി അച്ചടിച്ച പ്രോഗ്രാം നോട്ടീസ് അച്ചടിച്ചതും സെമിനാറിന്റെ അധ്യക്ഷയായി നിശ്ചയിച്ച സുഗതകുമാരിയെ മാറ്റി സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ പേരുവച്ച് നോട്ടീസടിച്ചതും വിവാദങ്ങളുടെ പെരുമഴയാണ് സൃഷ്ടിച്ചത്.
സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് അംഗങ്ങളടങ്ങിയ സ്റ്റിയറിങ് കമ്മറ്റിയെ ഒഴിവാക്കി സംഘാടകസമിതിയില്‍ രാഷ്ട്രീയക്കാരെ കുത്തിനിറച്ചതും വിവാദത്തിനു വഴിവച്ചു. പ്രസിദ്ധ കന്നഡ എഴുത്തുകാരന് സിദ്ധലിംഗഷെട്ടിയുടെ പേരിനോടൊപ്പം അന്തരിച്ച ബംഗാളി നോവലിസ്റ്റ് സുനില്‍ ഗംഗോപാധ്യായയുടെ ചിത്രംപ്രിന്റ് ചെയ്തതും വിവാദമായി. സാഹിത്യ അക്കാദമിയിലെ ഒരു വിഭാഗം പരിപാടികളുമായി സഹകരിക്കാതിരുന്നതും തുടക്കത്തിലെ അപസ്വരങ്ങള്‍ സൃഷ്ടിച്ചിരുന്നു. രാഷ്ട്രപതി പ്രണബ് മുഖര്‍ജി പങ്കെടുത്ത ഉദ്ഘാടനച്ചടങ്ങ് പ്രതിപക്ഷം ബഹിഷ്കരിച്ചു. പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന് ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങിനെത്തിയില്ല. സമാപനദിവസം നടക്കേണ്ട പരിസ്ഥിതി സെമിനാറും വിവാദങ്ങളെത്തുടര്ന്നുമാറ്റി. സെമിനാറിന്റെ അധ്യക്ഷയായി നിശ്ചയിച്ചിരുന്ന സുഗതകുമാരിയെ മാറ്റി തന്നെ നിശ്ചയിച്ചതില്‍ പ്രതിഷേധിച്ച് സ്പീക്കര്‍ ജി.കാര്ത്തികേയന് സെമിനാര്‍ ബഹിഷ്കരിച്ചു. സ്പീക്കര്‍ പിന്മാറിയതോടെ സെമിനാറില്‍ പങ്കെടുക്കേണ്ട ഇടത് നേതാക്കളും സെമിനാറില്‍ നിന്നു പിന്മാറി. ഇതോടെ സെമിനാര്‍ തന്നെ മാറ്റിവച്ചു.
മഹോത്സവത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഓരോ അപാകതകള്‍ പുറത്തുവരുമ്പോഴും ഉത്തരവാദിത്വം ഏറ്റെടുത്ത് സാംസ്കാരിക മന്ത്രി പലതവണ മാപ്പുചോദിച്ചു. സുഗതകുമാരിയെ അധ്യക്ഷസ്ഥാനത്തുനിന്നും മാറ്റിയതിനെത്തുടര്‍ന്ന് മന്ത്രി സുഗതകുമാരിയുടെ വീട്ടിലെത്തി അവരോടും മാപ്പുപറഞ്ഞു. മൂന്നു ദിവസത്തെ മഹോത്സവത്തിനിടയില്‍ നാലുതവണയാണ് മന്ത്രിയും സംഘാടകരും പരസ്യമായി മാപ്പുപറഞ്ഞത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ എത്താന്‍ വൈകിയതിനെത്തുടര്‍ന്ന് സമാപന സമ്മേളനത്തിന്റെ സമയം രണ്ടുതവണ മാറ്റിയതും വേദികള്‍ മാറ്റിയതും മഹോത്സവത്തിന്റെ നിറംകെടുത്തി. സംഘാടനത്തില്‍ വന്ന പിഴവുകളാണ് മഹോത്സവത്തിന്റെ നിറംകെടുത്തിയതെന്ന് പരാതിയുണ്ട്.
സാഹിത്യ അക്കാദമിയുടെ വൈസ്പ്രസിഡന്റ് അടക്കം പ്രമുഖരായ നിരവധി പേര് വിശ്വമലയാള മഹോത്സവത്തിന്റെ സംഘാടനത്തിനെതിരെ രംഗത്തു വന്നിരുന്നു. പരിപാടിയുടെ മറവില്‍ വന്‍ സാമ്പത്തിക അഴിമതി നടന്നിട്ടുണ്ടെന്നും പരാതിയുണ്ട്. ഈ സാഹചര്യത്തിലാണ് മന്ത്രി അന്വേണത്തിനുത്തരവിട്ടത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: