ന്യൂദല്‍ഹി: സുപ്രീം കോടതിയുടെ ഇന്നലത്തെ സുപ്രധാന വിധിയിലൂടെ ഒരു നൂറ്റാണ്ടോളം പഴക്കമുള്ള കാവേരി നദീജല തര്‍ക്കത്തിനാണ് പരിഹാരമാകുന്നത്. തമിഴ്നാടിന്റെ ജലവിഹിതം വെട്ടിക്കുറച്ചപ്പോള്‍ കര്‍ണാടകത്തിന് അധികജലം നല്‍കണമെന്നും പരമോന്നത കോടതിയുടെ വിധിയില്‍ പറയുന്നു. 1924ല്‍ തുടങ്ങിയ തര്‍ക്കം 2018ല്‍ എത്തി നില്ക്കുമ്പോള് നിരവധി വഴിത്തിരിവുകളും മറിച്ചിലുകളും പ്രശ്നത്തിലുണ്ടായിട്ടുണ്ട്.
കര്‍ണാടകത്തിന് 14.75 ടിഎംസി ജലം അധികം നല്‍കണമെന്നാണ് ഇന്നലത്തെ വിധിയില്‍ പറയുന്നത്. ഇതോടെ കര്‍ണാടകത്തിന്റെ വിഹിതം 284.25 ടിഎംസിയായി. എന്നാല്‍ തമിഴ്നാടിന് 192 ടിഎംസി അധികജലം എന്നത് 177.25 ടിഎംസിയായാണ് കുറച്ചത്. ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങളും ചരിത്രപരമായി മറ്റ് സംസ്ഥാനങ്ങളെ ജലത്തിനായി ആശ്രയിക്കുന്നതും കണക്കിലെടുത്താണ് സുപ്രീംകോടതി വിധി. ബ്രിട്ടീഷുകാരുടെ കാലഘട്ടം മുതല്‍ രണ്ട് സംസ്ഥാനങ്ങളും തമ്മില്‍ നദീജലം പങ്കുവെക്കുന്നത് സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.
1924ലാണ് കവേരി നദിയിലെ അധികജലം പങ്കിടുന്നത് സംബന്ധിച്ച് ബ്രിട്ടീഷുകാര്‍ ഒരു കരാര്‍ ഉണ്ടാക്കുന്നത്. മദ്രാസ് പ്രസിഡന്‍സിയും മൈസൂര്‍ സ്റ്റേറ്റുമാണ് കരാറില്‍ ഒപ്പുവെക്കുന്നത്. കരാറനുസരിച്ച് തമിഴ്നാടിനും പോണ്ടിച്ചേരിക്കും 75% അധികജലം ലഭിച്ചിരുന്നു. 23% കര്‍ണാടകത്തിനും ബാക്കി കേരളത്തിനുമാണ് ലഭിച്ചിരുന്നത്. 50 വര്‍ഷത്തോളം ഇതനുസരിച്ച് മുന്നോട്ടുപോയി.
1970ല്‍ കാവേരി വസ്തുതാ നിര്‍ണയ കമ്മിറ്റി തമിഴ്നാടിന്റെ ജലസേചനഭൂമി 1,440,000 ഏക്കറെന്നത് 2,580,000 ഏക്കറായി വര്‍ദ്ധിച്ചതായി കണ്ടെത്തി. എന്നാല്‍ കര്‍ണാടകത്തിന്റേത് 680,000 ഏക്കര്‍ മാത്രമാണെന്നും തമിഴ്നാടിന് കൂടുതല്‍ വെള്ളം നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇതിനെ കര്‍ണാടക ശക്തമായി എതിര്‍ത്തു.
പിന്നീട് മണ്‍സൂണ്‍ മഴ കുറഞ്ഞതിന്റെ പേരില്‍ കര്‍ണാടക തമിഴ്നാടിന് ജലം നല്‍കുന്നത് തടഞ്ഞു. ഇതുമൂലം നെയ്വേലി ഊര്‍ജ്ജപദ്ധതി തടസ്സപ്പെട്ടു. ഇത് 2016വരെ തുടരുകയും ചെയ്തു.
2007 ഫെബ്രവരി അഞ്ച്: കവേരി നദീജല തര്‍ക്കം സംബന്ധിച്ചുള്ള ട്രൈബ്യൂണലിന്റെ വിധിയനുസരിച്ച് 1892ലെയും 1924ലെയും കരാറുകള്‍ക്ക് സാധുതയുണ്ടെന്ന് കണ്ടെത്തി. 419 ടിഎംസി അധികജലം തമിഴ്നാടിനും 270 ടിഎംസി കര്‍ണാടകത്തിനും 30 ടിഎംസി കേരളത്തിനും 7 ടിഎംസി പോണ്ടിച്ചേരിക്കും നല്കാന് ട്രൈബ്യൂണല്‍ ഉത്തരവിട്ടു. സാധാരണ വര്‍ഷങ്ങളില്‍ 740 ടിഎംസി ജലമാണ് കാവേരിയില്‍ ഉണ്ടാവുക. ഇതേത്തുടര്‍ന്ന് ബന്ധപ്പെട്ട എല്ലാ സംസ്ഥാനങ്ങളും സുപ്രീംകോടതിയില്‍ വ്യക്തത ലഭിക്കുന്നതിനായി ഹര്‍ജി നല്‍കുകയായിരുന്നു.
2012 സപ്തംബര്‍ 19: കവേരി റിവര്‍ അതോറിട്ടി (സിആര്‍എ) യോഗത്തില്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കര്‍ണാടകത്തോട് 9000 ക്യുസസ് ജലം തമിഴ്നാടിന് വിട്ട് നല്കുവാനായി ആവശ്യപ്പെട്ടു. എന്നാല്‍ മുഖ്യമന്ത്രിമാരായ ജയലളിതയും ജഗദീഷ് ഷെട്ടറും ഇതംഗീകരിക്കാന്‍ തയ്യാറായില്ല.
2012 സപ്തംബര്‍ 28: സിആര്‍എ യോഗത്തില്‍ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശത്തില്‍ പരാതിപ്പെടാതിരുന്നതിനെ സുപ്രീംകോടതി കര്‍ണാടക സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചു.
2013 ഫെബ്രുവരി 29: ട്രൈബ്യൂണല്‍ വിധി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. തുടര്‍ന്ന് കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കുന്നതിനായി ഗസറ്റ് വിജ്ഞാപനം നടത്തി.
2013 മാര്‍ച്ച് 10: കവേരി വാട്ടര്‍ ബോര്‍ഡ് രൂപീകരിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി.
2013 മാര്‍ച്ച് 19: തമിഴ്നാട് കാവേരി മാനേജ്മെന്റ് രൂപീകരിക്കാന്‍ ജലമന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു.
2013 മെയ് 28: ട്രൈബ്യൂണല്‍ ഉത്തരവ് കര്‍ണാടക നടപ്പിലാക്കാത്തതുമൂലം 2,480 കോടിയുടെ നഷ്ടമുണ്ടായതായി കാണിച്ച് തമിഴ്നാട് സുപ്രീംകോടതിയെ സമീപിച്ചു.
2013 ജൂണ്‍ ഒന്ന്: ജലവിഭവശേഷി സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആദ്യ സൂപ്പര്‍വൈസറി കമ്മറ്റിയില്‍ ജലവിഹിതം ജൂണില്‍ തന്നെ ലഭിക്കണെന്നാവശ്യപ്പെട്ടു.
2013 ജൂണ്‍ രണ്ട്: ജലം തമിഴ്നാടിന് വിട്ടുകൊടുക്കില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.
2013 ജൂണ്‍ ആറ്: ജൂണ്‍-സപ്തംബര്‍ കാലയളവില്‍ 134 ടിഎംസി ജലം തമിഴ്നാടിന് നല്‍കാനാവില്ലെന്ന് കര്‍ണാടക വ്യക്തമാക്കി.
2013 ജൂണ്‍ 12: ട്രൈബ്യൂണല്‍ വിധിയനുസരിച്ച് സാധ്യമായ രീതിയില്‍ കവേരി ജലം തമിഴ്നാടിന് നല്‍കണമെന്ന് കവേരി മേല്‍നോട്ടകമ്മറ്റി തമിഴ്നാടിന്റെ അപേക്ഷയില്‍ കര്‍ണാടകത്തിന് നിര്‍ദ്ദേശം നല്കി.
2013 ജൂണ്‍ 14: കര്‍ണാടകത്തിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്കാന് തമിഴ്നാട് തീരുമാനിച്ചു.
2013 ജൂണ്‍ 15: കാവേരി മാനേജ്മെന്റ് ബോര്‍ഡും കാവേരി വാട്ടര്‍ റെഗുലേറ്ററി അതോറിട്ടിയും രൂപീകരിക്കണെന്നാവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി ജയലളിത.
2013 ജൂണ്‍ 26: കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപീകരണത്തിനായി തമിഴ്നാട് സുപ്രീംകോടതിയെ സമീപിക്കുന്നു.
2013 ജൂണ്‍ 28: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ തമിഴ്നാട് സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിക്കുന്നു.
2013 ജൂലൈ 15: കാവേരി മേല്‍നോട്ട കമ്മറ്റിയോഗത്തില്‍ കര്‍ണാടകവും തമിഴ്നാടും ഏറ്റുമുട്ടി. കൃഷിക്കായി ജൂലൈയില്‍ 34 ടിഎംസി ജലവും ആഗസ്റ്റില്‍ 50 ടിഎംസി ജലവും നല്കുവാന് തമിഴ്നാട് ആവശ്യപ്പെടുന്നു. എന്നാല്‍ ജൂണ്‍, ജൂലൈ മാസങ്ങളിലായി 34 ടിഎംസി ജലം നല്‍കിയതായി കര്‍ണാടക വ്യക്തമാക്കുന്നു.
2016 സപ്തംബര്‍ മൂന്ന്: ഇതേമാസം 15വരെ എല്ലാ ദിവസവും 15,000 ക്യുസസ് ജലം വീതം നല്കുവാന് സുപ്രീംകോടതി കര്‍ണാടകത്തിന് നിര്‍ദ്ദേശം നല്കുന്നു.
2016 സപ്തംബര്‍ 7: സുപ്രീംകോടതി വിധിയനുസരിച്ച് കര്‍ണാടക കാവേരി നദീജലം തമിഴ്നാടിന് നല്കി തുടങ്ങുന്നു.
2016 സപ്തംബര്‍ 11: സുപ്രീംകോടതി ഉത്തരവ് പരിഷ്ക്കരിക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക അപേക്ഷ നല്കുന്നു.
2016 സപ്തംബര്‍ 12: പോലീസ് വെടിവെപ്പില്‍ ഒരാള്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. തമിഴന്മാര് കര്‍ണാടകക്കാരെ ആക്രമിക്കുന്നു.
2017 ജൂലൈ 14: തമിഴ്നാടിന് നല്കുന്ന 192 ടിഎംസി ജലം 132 ടിഎംസിയായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക അപേക്ഷ നല്കി.
2017 സപ്തംബര്‍ 20: സുപ്രീംകോടതി കേസ് വിധി പറയാനായി മാറ്റിവെക്കുന്നു.
2018 ഫെബ്രുവരി 16: സുപ്രീംകോടതി വിധി പ്രഖ്യാപിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: