കാഞ്ഞങ്ങാട്: ഹിന്ദു വിരുദ്ധതയുടെ ഘോഷയാത്രയാണ് പിണറായി വിജയന് അധികാരം ഏറ്റെടുത്തതു മുതല്‍ കാണുന്നതെന്ന് ശ്രീശങ്കര സനാതന ധര്‍മ്മ പഠനകേന്ദ്രം സ്വാമിജി സ്വാമി ബോധചൈതന്യ അഭിപ്രായപ്പെട്ടു. ഹിന്ദുഐക്യവേദി ജില്ലാ കമ്മറ്റി കാഞ്ഞങ്ങാട് സംഘടിപ്പിച്ച പാര്‍ത്ഥസാരഥി ക്ഷേത്ര വിമോചനസമിതി ക്ഷേത്രരക്ഷാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹൈന്ദവ സംസ്കാരത്തിന്റെ ആണിക്കല്ലാണ് ഓരോ ക്ഷേത്രങ്ങളും. ശരാശരി ഹിന്ദുവിന് ക്ഷേത്രമെന്തെന്നറിയാത്തതുകൊണ്ട് ഒരു ക്ഷേത്രം പോയാല്‍ മറ്റൊരു ക്ഷേത്രമുണ്ടല്ലോയെന്ന ധാരണ ഉള്ളിടത്തോളം ഈ വ്യവസ്ഥ മാറില്ല. അധികാരമെന്ന ശക്തിയുപയോഗിച്ച് ക്ഷേത്രം പിടിച്ചെടുക്കുകയെന്നതാണ് സ്വാര്‍ത്ഥ താല്പര്യക്കാരുടെ ലക്ഷ്യം. മലബാര്‍ ദേവസ്വം ബോര്‍ഡ് അതിന്റെ 41-ാം വകുപ്പ് ഉപയോഗിച്ചാണ് ക്ഷേത്രം പിടിച്ചെടുക്കുന്നത്. ഹൈന്ദവ സമൂഹം ഒറ്റക്കെട്ടായി നിന്ന് സുപ്രീംകോടതി വിധി സമ്പാദിച്ച് മുന്നേറ്റം നടത്തണമെന്നും വേണ്ടിവന്നാല്‍ കേന്ദ്രസര്‍ക്കാറിലും സമ്മര്‍ദ്ദം ചെലുത്തി സാമുദായിക ഐക്യമുണ്ടാക്കി 41-ാം വകുപ്പ് മാറ്റിക്കുന്നതിന് ശക്തമായ പോരാട്ടം നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ലോകത്ത് ഏതെങ്കിലും ജനതക്ക് സ്വന്തം വിശ്വാസവും ആരാധനാലയവും സംരക്ഷിക്കാന്‍ സമരം ചെയ്യേണ്ട ഗതികേടുണ്ടെങ്കില്‍ അത് കേരളത്തിലെ ഹൈന്ദവ സമൂഹത്തിനാണെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ഷൈനു കോഴിക്കോട് പറഞ്ഞു. ഹൈക്കോടതി വിധി കൈയ്യിലുണ്ടെന്ന് പറഞ്ഞ് അര്‍ദ്ധരാത്രി പാര്‍ത്ഥസാരഥി ക്ഷേത്രത്തിലേക്ക് സാധാരണക്കാരുടെ വേഷത്തില്‍ വന്ന പോലീസും ചില തല്പര രാഷ്ട്രീയകക്ഷികളും ചേര്‍ന്ന് ബലം പ്രയോഗിച്ച് അധികാരം പിടിച്ചെടുക്കുകയായിരുന്നു.
ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്തുള്ള മഞ്ജുളാല്‍ പരിസരത്ത് നിന്ന് നൂറ് ദിവസങ്ങളിലായി അമ്മമാരുടെ നേതൃത്വത്തില്‍ ക്ഷേത്ര വിമോചന നാമജപ ഘോഷയാത്ര നടന്നുവരുന്നു. നിരവധി കേസുകള്‍ ചുമത്തിയിട്ടും ഇനിയും ചുമത്തിയാലും ക്ഷേത്രം മോചിപ്പിക്കുന്നതുവരെ ഞങ്ങള്‍ സമരം ചെയ്യുമെന്ന് അമ്മമാര്‍ പ്രഖ്യാപിച്ചിരിക്കുന്നു. കാസര്‍കോട് ജില്ലയില്‍ 102 ക്ഷേത്രങ്ങള്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലാണ്. പലതും പിടിച്ചെടുക്കല്‍ ഭീഷണിയിലുമാണ്. ഇതിനെതിരെയുള്ള സമര തുടക്കം കൂടിയാണ് ഈ സദസ്സ്.
നിലയ്ക്കല്‍ സമരത്തിന്റെ സമയത്ത് െ്രെകസ്തവ സഭക്ക് അനുകൂലമായും, അങ്ങാടിപ്പുറം തളീ ക്ഷേത്ര സമര സമയത്ത് മുസ്ലിം തീവ്രവാദികള്‍ക്ക് അനുകൂലമായും അധികാരവര്‍ഗ്ഗം നിലപാടെടുത്തത് നമ്മള് ചിന്തിക്കണം. പാര്‍ത്ഥസാരഥി ക്ഷേത്രം ഏറ്റെടുക്കുന്ന സമയത്ത് സിപിഎം ഏരിയാ സെക്രട്ടറിയുടെ സാന്നിദ്ധ്യം അവിടെയെന്തിനായിരുന്നു. ക്ഷേത്രം ഏറ്റെടുത്തത് സാധാരണ നടപടിക്രമമാമെന്നാണ് കേരള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ കെ.മുരളീധരന്റെ നിയമനം കേരള ജനത മനസ്സിലാക്കണം. 2017 ഫെബ്രുവരിയില്‍ മുഴുവന്‍ അധികാരമുള്ള കമ്മീഷനായി ഇന്‍ചാര്‍ജ്ജ് കമ്മീഷന് പൂര്‍ണ്ണ ചുമതല നല്കി പിണറായി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കി നിയമസാധുത നല്കി. പാര്‍ത്ഥസാരഥി ക്ഷേത്രം ഏറ്റെടുക്കാന്‍ ആസൂത്രിത നീക്കം നടന്നുവെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. മുസ്ലിം രാജ്യങ്ങളടക്കം ലോകത്തിലെ വിവിധ രാജ്യങ്ങള്‍ അച്ചടക്കത്തോടെ ആചരിച്ച അന്താരാഷ്ട്ര യോഗാദിനം ഹൈന്ദവമായതിനെ എന്തും എതിര്‍ക്കുകയെന്ന ബോധത്തോടെ കേരളത്തിലെ ഒരു മന്ത്രി മലീമസമാക്കി.
ശബരിമലയില്‍ സ്ത്രീകള കയറ്റണമെന്ന് പറയുന്ന കോടിയേരി ബാലകൃഷ്ണന് കേരളത്തിലെ മുസ്ലിം ആരാധനാലയങ്ങളില്‍ സ്ത്രീകളെ കയറ്റണമെന്ന് പറയാന്‍ എന്തുകൊണ്ടാണ് ധൈര്യം കാണിക്കാത്തത്. ക്ഷേത്രങ്ങളില്‍ നടക്കുന്ന പൂജാവിധികള്‍ ശാസ്ത്രീയമാണെന്ന് ഇ.പി.ജയരാജന് പറഞ്ഞു. ശങ്കരാചാര്യര്‍ ചിട്ടപ്പെടുത്തിവെച്ച പൂജാവിധികളാണ് കേരളത്തില്‍ നടക്കുന്നത്. ശാസ്ത്രീയതയില്ലാത്തത് കമ്മ്യൂണിസത്തിനാണെന്ന് അദ്ദേഹം ഇപ്പോഴാണ് മനസ്സിലാക്കിയത്. ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായ സമരത്തില്‍ മുഴുവന്‍ ഹൈന്ദവ സമൂഹവും അണിചേരണമെന്ന് ഷൈനു കോഴിക്കോട് അഭിപ്രായപ്പെട്ടു.
പരിപാടിയില്‍ വിശ്വകര്‍മ്മ ഫെഡറേഷന് ദേശീയ വൈസ് പ്രസിഡന്റ് സീതാരാമ ആചാരി അധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ രക്ഷാധികാരി സ്വാമി പ്രേമാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. ബളാംതോട് ക്ഷേത്ര ഏകോപന സമിതി പ്രസിഡന്റ് എ.കെ.ദിവാകരന്, തളിയില്‍ നീലകണ്ഠേശ്വര ക്ഷേത്ര ട്രസ്റ്റി ഉദയവര്‍മ്മരാജ, കോട്ടിക്കുളം കുറുംബ ഭഗവതി ക്ഷേത്ര സെക്രട്ടറി രാജന് അജാനൂര്‍, വിശ്വഹിന്ദുപരിഷത്ത് ജില്ലാ സെക്രട്ടറി ജയകുമാര്‍, ക്ഷേത്ര ഏകോപനസമിതി ജില്ലാ സെക്രട്ടറി ടി.രമേശന്, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി എ.ശ്രീധരന്, ജില്ലാ ജനറല്‍ സെക്രട്ടറി ടി.വി.ഷിബിന്‍ തൃക്കരിപ്പൂര്‍, ജില്ലാ വര്‍ക്കിങ്ങ് പ്രസിഡന്റ് വാമന ആചാരി എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ എസ്.പി.ഷാജി സ്വാഗതവും ഓമന മുരളി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: