കണ്ണൂര്‍: ഇടതു ഭരണത്തില്‍ കേരളത്തിലെ പോലീസ് സ്റ്റേഷനുകളില്‍ നടപ്പിലാക്കുന്നത് ഇരട്ട നീതിയാണെന്ന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ.പി.അരുണ്‍. ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ അക്രമിക്കപ്പെട്ട കേസുകളിലെ പ്രതികളെ അറസ്റ്റ് ചെയ്യുക, പോലീസിന്റെ ഏകപക്ഷീയമായ നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വളപട്ടണം പോലീസ് സ്റ്റേഷനു മുന്നില്‍ യുവമോര്‍ച്ച സംഘടിപ്പിച്ച ധര്‍ണ്ണാ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ രണ്ട് വര്‍ഷമായി വളപട്ടണം പോലീസ് സ്റ്റേഷന് പരിധിയില്‍ നിരവധി ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണ് അക്രമത്തിനിരയായത്. എന്നാല്‍ ഒരു കേസിലും ഇതുവരെയും പ്രതികള്‍ അറസ്റ്റിലായിട്ടില്ല. ആര്‍എസ്എസ് ക്യാമ്പ് നടന്ന വളപട്ടണത്തെ നിത്യാനന്ദ സ്കൂള്‍ പോലീസിന്റെ മൂക്കിന് താഴെയാണ്. ഈ സ്കൂള്‍ സിപിഎം സംഘം അക്രമിച്ച് തകര്‍ത്ത ഈ കേസിലും ഇതുവരെയായി പ്രതികളെ കണ്ടെത്താനായിട്ടില്ല. പോലീസ് സ്വീകരിക്കുന്ന നിസ്സംഗ നിലപാട് അക്രമികള്‍ക്ക് അനുകൂല സാഹചര്യമൊരുക്കുകയാണ്.
അതേസമയം സിപിഎമ്മുകാരന്റെ വീട്ടിലെ കടിക്കുന്ന പട്ടിയെ കല്ലെറിഞ്ഞാല്‍ പോലും വധശ്രമത്തിന് കേസെടുത്ത് ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരെ വേട്ടയാടുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നത്. ഭരണത്തിന്റെ തണലില്‍ സിപിഎം ഗുണ്ടകള്‍ക്ക് പോലീസ് ഒത്താശ ചെയ്ത് കൊടുക്കുകയാണ്. വളപട്ടണം പോലീസ് രണ്ട് തരത്തിലുള്ള നീതിയാണ് നടപ്പാക്കുന്നത്. പോലീസ് നിഷ്പക്ഷമായ നിലപാട് സ്വീകരിച്ചില്ലെങ്കില്‍ യുവമോര്‍ച്ച ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും കെ.പി.അരുണ്‍കുമാര്‍ പറഞ്ഞു.
യുവമോര്‍ച്ച അഴീക്കോട് മണ്ഡലം പ്രസിഡണ്ട് അര്ജുന് മാവിലക്കണ്ടി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് സി.സി.രതീഷ്, ബിജെപി അഴീക്കോട് മണ്ഡലം സെക്രട്ടറി രത്നാകരന് തുടങ്ങിയവര്‍ സംസാരിച്ചു. എസ്.അര്ജ്ജുന് സ്വാഗതവും സുബീഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: