കണ്ണൂര്‍: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷുഹൈബ് എടയന്നൂരിന്റെ കൊലയാളികളെയും ഗൂഢാലോചന നടത്തിയവരേയും പിടികൂടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതിയംഗം കെ.സുധാകരന് അനിശ്ചിതകാല നിരാഹാരസമരം പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ മുതല്‍ കലക്ട്രേറ്റിനു മുന്നില്‍ 48 മണിക്കൂര്‍ ഉപവാസം ആരംഭിക്കുമെന്നും അതിനകം പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക് സമരം തുടരുമെന്നും കെ.സുധാകരനും ഡിസിസി പ്രസിഡണ്ട് സതീശന് പാച്ചേനിയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നിരപരാധിയായ ഒരു ചെറുപ്പക്കാരനെ മൃഗീയമായി കൊലപ്പെടുത്തി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഒരു പ്രതിയെപ്പോലും പിടികൂടിയിട്ടില്ല. പ്രാഥമികമായ അന്വേഷണം പോലും നടത്താന്‍ പോലീസ് തയ്യാറാകുന്നില്ല. മട്ടന്നൂര്‍ സിഐ ഓഫീസില്‍ നിന്ന് അധികം ദൂരെയല്ലാത്ത ഷുഹൈബിന്റെ വീട്ടില്‍ച്ചെന്ന് അദ്ദേഹത്തിന്റെ പിതാവില്‍ നിന്ന് മൊഴിയെടുക്കാന്‍ പോലും പോലീസ് മുതിര്‍ന്നിട്ടില്ല. പോലീസിന്റെ കൈകള്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. കണ്ണൂരില്‍ പോലീസിന്റെ കാര്യങ്ങള്‍ തിരുവനന്തപുരത്തെ മുഖ്യമന്ത്രിയുടെ ഓഫീസിലിരിക്കുന്ന ഉപദേശകന് എം.വി.ജയരാജനാണ് നിയന്ത്രിക്കുന്നത്. ഈ പോലീസില്‍ നിന്നും ഇനി നീതി പ്രതീക്ഷിക്കുന്നില്ല.
ഏതെങ്കിലും സ്വതന്ത്ര ഏജന്‍സി തന്നെ ഷുഹൈബിന്റെ കൊലപാതകം സംബന്ധിച്ച് അന്വേഷണം നടത്തണം. നാലു പേരില്‍ മാത്രം കേസൊതുക്കാമെന്ന് പോലീസും സിപിഎമ്മും കരുതേണ്ടെന്ന് കെ.സുധാകരന് പറഞ്ഞു. 22ന് കെപിസിസി പ്രസിഡണ്ട് എം.എം.ഹസന്, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയിലെ 110 കേന്ദ്രങ്ങളില്‍ ഫണ്ട് സ്വരൂപിക്കും. 20ന് വൈകുന്നേരം എടയന്നൂരില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഷുഹൈബ് അനുസ്മരണസമ്മേളനം നടത്തുമെന്നും ഇവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: