മധ്യഭാരതത്തിലെ ഒരു ഗോത്രവര്‍ഗമാണ് കൊര്‍കു. അവരുടെ ഉല്പത്തിക്കഥ ഇപ്രകാരമാണ്. ബഡാദേവൊ (ശിവസങ്കല്പത്തിന്റെ പൂര്‍വരൂപമാണെന്നു ഗവേഷകര്‍) എന്ന അവരുടെ ദൈവം കുറച്ചു മണ്ണു കൊണ്ടുവരാന്‍ ഒരു കാക്കയെ പറഞ്ഞയച്ചു. കാക്ക മണ്ണുമായി തിരിച്ചുവരുമ്പോള്‍ അല്പം മണ്ണ് അതിന്റെ കൊക്കില്‍നിന്നും താഴെവീണു. അതാണ് ഭൂമിയായി തീര്‍ന്നത്. ഈ മണ്ണില്‍ നിന്നും ബഡാദേവോ മനുഷ്യ സ്ത്രീപുരുഷന്മാരെ സൃഷ്ടിച്ചു. അവരെ സംരക്ഷിക്കാന്‍ ഗംഗുദേവി (മേല്പറഞ്ഞ ദൈവത്തിന്റെ ഭാര്യയായ മഹാദേവി) ശുനകവര്‍ഗത്തെ സൃഷ്ടിച്ചു.
പക്ഷേ ഒരു പ്രശ്നം. ഒരേ മണ്ണില്‍ നിന്നും ഉണ്ടായവര്‍ സഹോദരങ്ങളായതിനാല്‍ പരസ്പരം വിവാഹം കഴിക്കാന്‍ സാധ്യമല്ലല്ലോ. ഉടനെ തന്നെ ബഡാദേവൊ ഒരു വലിയ കാറ്റിനോട് വീശാന്‍ പറഞ്ഞു. അപ്പോള്‍ ഈ മനുഷ്യരോരുത്തരും പാറക്കൂട്ടം, പുഴ, വൃക്ഷം, വിളവുകള്‍ എന്നിവയുടെ പിന്നിലൊതുങ്ങി കാറ്റൊഴിഞ്ഞു പോകാന്‍ കാത്തുനിന്നു. അവര്‍ ആകെ പന്ത്രണ്ടര ആളുകളാണ് ഉണ്ടായിരുന്നത്. അര സൂചിപ്പിക്കുന്നത് നപുംസകങ്ങളെ ആണത്രെ. കാറ്റൊഴിഞ്ഞപ്പോള്‍ അവരുടെ വ്യക്തിത്വങ്ങള്‍ മാറിമറിഞ്ഞു. ദൈവം അവര്‍ക്കോരോരുത്തര്‍ക്കും അവര്‍ പിന്നിലൊളിച്ച വസ്തുക്കളുമായി ബന്ധപ്പെട്ട പേരുകള്‍ നല്കി. അങ്ങനെ എല്ലാത്തരത്തിലും വ്യത്യസ്തരായി മാറിയതുകൊണ്ട് അവര്‍ തമ്മില്‍ വിവാഹം കഴിക്കാന്‍ കഴിഞ്ഞു. അതുവഴി കൊര്‍ക്കുഗോത്രം നിലനിന്നു.
നമ്മുടെ ഭാഗവതാദിപുരാണ സാഹിത്യങ്ങളിലെ മനുഷ്യോല്‍പ്പത്തിയെക്കുറിച്ചുള്ള കഥ വാചസ്പതി പരമേശ്വരന് മൂസ്സത് ഇപ്രകാരം വര്‍ണ്ണിക്കുന്നു- ബ്രഹ്മാവിന്റെ ഓരോ അവയവങ്ങളില്‍ നിന്നും നാരദാദികളായ ഓരോ മഹാന്മാര് ജനിച്ചു. ഇങ്ങനെ ഒന്നിനൊന്നു മാത്രമായ സൃഷ്ടികൊണ്ട് വിശാലമായ ലോകം നിറയുവാന്‍ പ്രയാസമാണെന്നു കണ്ട് ചിന്താകുലനായിരിക്കുന്ന ബ്രഹ്മാവിന്റെ രൂപം രണ്ടായിത്തിരിഞ്ഞു. അതത്രേ സ്ത്രീപരുഷന്മാര്‍. അതില്‍ പുരുഷന് സ്വായംഭുവമനുവും സ്ത്രീ ആ മനുവിന്റെ ഭാര്യയായ ശതരൂപയുമാകുന്നു. അവര്‍ പിന്നെ മൈഥുന ധര്‍മ്മത്തെ ആശ്രയിക്കുകയും അവരില്‍ നിന്നു പ്രിയവ്രതന്, ഉത്താനപാദന് എന്നിങ്ങനെ രണ്ടു പുരുഷന്മാരും ആകൂതി, ദേവഹൂതി, പ്രസൂതി എന്നിങ്ങനെ മൂന്നു കന്യകമാരും ജനിച്ചു. അതില്‍ ആകൂതിയെ രുചി എന്നവന്നും ദേവഹൂതിയെ കര്‍ദ്ദമപ്രജാപതിക്കും പ്രസൂതിയെ ദക്ഷപ്രജാപതിക്കും വിവാഹം ചെയ്തുകൊടുത്തു. പ്രിയവ്രതനും ഉത്താനപാദനും വിവാഹം ചെയ്തു മൈഥുനധര്‍മ്മത്തെ അനുഷ്ഠിച്ചു. പിന്നീട് ഇവര്‍ അഞ്ചുപേരുടെയും പുത്ര പൗത്രാദി സന്താനപരമ്പര ഇടമുറിയാതെ വര്‍ദ്ധിച്ചുവരികയും ലോകം മുഴുവന്‍ മനുഷ്യരെക്കൊണ്ട് നിറയുകയും ചെയ്തു. (അമരകോശം, മനുഷ്യവര്‍ഗം, പാരമേശ്വരീ വ്യാഖ്യാനം).
ഹിന്ദുക്കള്‍ കാലത്തെ കല്‍പ്പങ്ങളും യുഗങ്ങളും മന്വന്തരങ്ങളും മറ്റുമായി വിഭജിക്കുന്നു. ഇവയിലെ മന്വന്തരങ്ങളില്‍ വൈവസ്വതമനുവിന്റെ കാലം തൊട്ടുള്ള രാജവംശചരിത്രം ഇപ്രകാരമാണ്. ഈ മനുവിന്റെ മകനായ ഇക്ഷ്വാകുവാണ് സൂര്യവംശസ്ഥാപകന്‍. അയോദ്ധ്യ ആയിരുന്നു കേന്ദ്രം. വൈവസ്വതമനുവിന്റെ മറ്റൊരു മകനായ ഇള പിന്നീട് ലിംഗമാറ്റം സംഭവിച്ച് സ്ത്രീയായി. ഈ ഇളയുടെ മകനായ പുരൂരവസ്സ് ആണ് ചന്ദ്രവംശസ്ഥാപകന്‍. പ്രതിഷ്ഠാനം (ഡെക്കാന്‍ പ്രദേശത്തുള്ള ഇപ്പോഴത്തെ പൈത്താന്‍) ആയിരുന്നു രാജധാനി. ഭാരതത്തിലെ ഒട്ടുമിക്ക രാജവംശങ്ങളും തങ്ങള്‍ ഈ സൂര്യ-ചന്ദ്ര പരമ്പരകളിലൊന്നില്‍ പെട്ടതാണെന്നു കരുതുന്നു. (ഇന്ത്യ ആന്‍ ആര്‍ക്കിയോളജിക്കല്‍ ഹിസ്റ്ററി)
സ്ഥിരവാസവും കൃഷിവൃത്തിയും എല്ലാം ആയപ്പോള്‍ മനുഷ്യരേക്കാള്‍ ഉയര്‍ന്ന തലത്തിലുള്ള (സൂപ്പര്‍ ഹ്യൂമന്‍) ദേവതകളേയും സങ്കല്‍പ്പിച്ച് ആരാധിക്കാന്‍ തുടങ്ങി. അങ്ങനെ ബഹുദൈവവാദം, ഏകദൈവവാദം എന്നിവയിലൂന്നിയ പില്ക്കാല മതങ്ങള്‍ രൂപംകൊണ്ടു. ഇത്തരം ബാഹ്യശക്തികളാണ് ഈ ലോകത്തെയും ജീവജാലങ്ങളുള്‍പ്പടെയുള്ള സകലതിനേയും സൃഷ്ടിച്ചതും നിയന്ത്രിക്കുന്നതും എന്നെല്ലാം ഈ മതങ്ങള്‍ പറയുന്നു. ഇത്തരം നിരവധി മതങ്ങള്‍ ലോകത്തെമ്പാടുമുള്ള വിവിധ മനുഷ്യസമൂഹങ്ങള്‍ പിന്തുടര്ന്നിരുന്നു. പിന്നീട് ജൂതമതം, ക്രിസ്തുമതം, ഇസ്ളാംമതം എന്നീ അബ്രഹാമിക് മതങ്ങള്‍ ഉണ്ടായി. ഏകദൈവ വാദത്തിലൂന്നിയ ഈ സെമിറ്റിക് മതങ്ങളുടെ ഘടന ദൈവം-മതസ്ഥാപകനായ പ്രവാചകന്- ആ പ്രവാചകനിലൂടെ വെളിപ്പെട്ട ദൈവത്തിന്റെ അനുശാസനങ്ങള്‍ അടങ്ങിയ ഒരു വിശുദ്ധഗ്രന്ഥം- അവയെ വ്യാഖ്യാനിച്ച് നടപ്പാക്കാന്‍ നിയുക്തരായ പുരോഹിതശ്രേണി- മേല്‍പ്പറഞ്ഞവയെ എല്ലാം പൂര്‍ണ്ണമായും വിശ്വസിച്ച് വള്ളിപുള്ളി വിടാതെ അനുസരിക്കാന്‍ ബാധ്യസ്ഥരായ അനുയായിവൃന്ദം എന്നതാണെന്നു കാണാം. ഏകരൂപത അഥവാ ഏകശിലാത്വം (മോണോലിത്തിക് അവസ്ഥ) ആണ് ഈ മതങ്ങള്‍ ഏകതയായി കാണുന്നത്.
മതം, ആചാരാനുഷ്ഠാനങ്ങള്‍ എന്നിവ മനുഷ്യസമൂഹങ്ങളില്‍ എന്തുകൊണ്ട് ഉണ്ടായി, എങ്ങനെ ഉണ്ടായി എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം തേടി നരവംശ-സാമൂഹ്യ- മനശ്ശാസ്ത്രജ്ഞര് വളരെയേറെ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. യഥാര്‍ത്ഥകാരണം ഇനിയും സര്‍വസമ്മതമായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോഴും പഠനം തുടരുന്നു. പാസ്ക്കല്‍ ബോയര്‍ (1994,2001), ഡേവിഡ് വില്‍സണ്‍ (2002) എന്നിവരുടെ പഠനങ്ങള്‍ ശ്രദ്ധേയങ്ങളാണ്. കൂടാതെ ലോയല്‍ ഡി. റൂ (റിലിജിയണ്‍ ഈസ് നോട്ട് എബൗട്ട് ഗോഡ്, 2005), റിച്ചാര്‍ഡ് ഡാക്കിന്‍സ് (ദി ഗോഡ് ഡെലൂഷന്, 2006) എന്നിവയും പ്രസിദ്ധങ്ങളാണ്.
ബോയര്‍ ദൈവശാസ്ത്രപരവും തത്ത്വശാസ്ത്രപരവും ആയ കാഴ്ചപ്പാടില്‍ മതത്തെ ഒരു പ്രതിഭാസമായിക്കണ്ട് പഠിക്കുന്നു. വില്‍സണ്‍ ആകട്ടെ സാമൂഹ്യവും ശാസ്ത്രീയവുമായ വീക്ഷണത്തിലൂന്നി അതിനെ വിശദീകരിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകം തൊട്ട് പ്രകൃതി ശാസ്ത്രങ്ങള്‍, പ്രത്യേകിച്ച് എവല്യൂഷണറി ബയോളജി, കോഗ്നിറ്റീവ് സൈക്കോളജി തുടങ്ങിയ ശാസ്ത്രശാഖകള്‍, ഉപയോഗിച്ച് പണ്ഡിതന്മാര് മതത്തെ പഠിക്കാന്‍ ആരംഭിച്ചു. റൂ തന്റെ പഠനത്തില്‍ ഇവയെയെല്ലാം ചില സന്ദര്‍ഭങ്ങളില്‍ കോര്‍ത്തിണക്കുന്നുണ്ട്. മതം മനുഷ്യന്റെ സൗഖ്യത്തിനും അതിജീവനത്തിനും കൂടിയേ തീരൂ എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. എന്നാല്‍ അതിനു നേര്‍വിപരീതമായ കാഴ്ച്ചപ്പാട് ശാസ്ത്രീയഭൗതികവാദത്തിന്റെ ശക്തനായ വക്താവായ റിച്ചാര്‍ഡ് ഡാക്കിന്‍സ് തന്റെ പുസ്തകത്തില്‍ മുന്നോട്ടു വെക്കുന്നു. അതനുസരിച്ച് മതമാണ് മനുഷ്യന്റെ സുസ്ഥിതിക്ക് ഏറ്റവും വലിയ തടസ്സം. കണ്ടംപെററി തിയറീസ് ഓഫ് റിലിജിയണ്‍സ് എന്ന പുസ്തകം ഇത്തരം പല പഠനങ്ങളെയും വിമര്‍ശനപൂര്‍വം വിവരിക്കുന്നുണ്ട്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: