കൊല്ലം: വനവാസികളെ ഇത്രയും കാലമായി കേരളം ഭരിച്ച ഇരുമുന്നണികളും പറ്റിക്കുകയായിരുന്നുവെന്ന് പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ. കൊല്ലം സോപാനം ഓഡിറ്റോറിയത്തില്‍ ലൈബ്രറി കൗണ്‍സില്‍ ദക്ഷിണേന്ത്യന്‍ സാംസ്കാരികോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
പ്രകൃതിയുടെ പാഠശാലയിലാണ് താന്‍ വിദ്യ അഭ്യസിച്ചത്. അക്കാദമികമായി പഴയ എട്ടാം ക്ലാസ് വരെയേ വിദ്യാഭ്യാസമുള്ളൂ. എന്നാല്‍ അതുപോലുമില്ലാത്ത വനവാസികളുണ്ട്. അത്തരത്തില്‍ ആയിരക്കണക്കിന് വനവാസികളെയാണ് സര്‍ക്കാരുകള്‍ കബളിപ്പിച്ചത്. സമൂഹത്തിന്റെ വിചാരം ആദിവാസികള്‍ക്കും വനവാസികള്ക്കുമെല്ലാം സര്‍ക്കാര്‍ സാമ്പത്തികസഹായം വാരിക്കോരി നല്കുന്നു എന്നാണ്. ആ ധാരണ അടിസ്ഥാനമില്ലാത്തതാണ്. നാട് മുടിപ്പിച്ചവര്‍ ഇപ്പോള്‍ കാടും കൂടി നശിപ്പിക്കുകയാണ്, ലക്ഷ്മിക്കുട്ടിയമ്മ പറഞ്ഞു.
കാടിനെ അറിയാത്ത കുറെ പേരെ വനംവകുപ്പ് ഉദ്യോഗസ്ഥരായും ജീവനക്കാരായും വച്ചിട്ടുണ്ട്. ആധുനികസമൂഹത്തിന്റെ ദുഷ്ചെയ്തികളുടെ ഫലം കാട്ടില്‍ വസിക്കുന്നവരും അനുഭവിക്കുകയാണ്. ആറുകള്‍ മലിനമായി. ടൂറിസത്തിന്റെ പേരില്‍ കാടിന്റെ ജൈവഘടനതന്നെ നശിപ്പിക്കുകയാണ്. കാട്ടുവാസികള്‍ പവിത്രമായി ആരാധിച്ചുവന്ന വനമേഖലകളിലേറെയും ടൂറിസത്തിന്റെ പേരില്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചിരിക്കുന്നു. ആദിവാസികളെ സഹായികളായും മറ്റും ജോലിക്ക് എടുത്തിട്ടുണ്ടെങ്കിലും അവരെ കാലക്രമേണ ഒഴിവാക്കി ശമ്പളം നല്‍കാതെ ബുദ്ധിമുട്ടിക്കുകയുമാണ് ഇവരുടെ നയം.
ആധുനിക സംസ്കാരത്തിന്റെ നേട്ടം പുതിയ പുതിയ രോഗങ്ങളാണ്. പ്രകൃതിയെ അറിഞ്ഞുജീവിച്ചാല് ഒരു രോഗവും വരില്ല. വിഷ ചികിത്സയില്‍ ഗുരു അമ്മയാണ്. അമ്മയുടെ ശിക്ഷണത്തിലാണ് എല്ലാം പഠിച്ചത്. ഒരുകാലത്ത് കാട്ടില്‍ ജീവിക്കുന്ന സ്ത്രീകളെല്ലാം ചികിത്സ അറിയുന്നവരായിരുന്നു. കഠിനമായ പഥ്യം അനുസരിക്കാമെങ്കില്‍ ഏത് രോഗവും 41 ദിവസത്തിനുള്ളില്‍ കാട്ടുമരുന്നുകള്‍ ഉപയോഗിച്ച് ഭേദമാക്കാമെന്ന് ലക്ഷ്മിക്കുട്ടിയമ്മ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് കെ.വി. കുഞ്ഞുകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: