ന്യൂദല്‍ഹി: കോണ്‍ഗ്രസ് സഹകരണം സിപിഎം തള്ളിയെങ്കിലും ത്രിപുരയില്‍ അവിശുദ്ധ സഖ്യം അണിയറയില്‍ ഒരുങ്ങിയതായി സൂചന. നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ കോണ്‍ഗ്രസ് സജീവമായിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നിരവധി കേന്ദ്ര നേതാക്കളെയും രംഗത്തിറക്കി ബിജെപി സിപിഎമ്മിനെ കടന്നാക്രമിച്ചപ്പോള്‍ കോണ്‍ഗ്രസ്സിന് തണുപ്പന്‍ മട്ടായിരുന്നു. ഒരു റാലിയില്‍ മാത്രമാണ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തത്. മറ്റ് കേന്ദ്ര നേതാക്കള്‍ എത്തിയതുമില്ല. നേരത്തെ രണ്ട് തവണ സംസ്ഥാനം ‘-ഭരിച്ചിരുന്ന കോണ്‍ഗ്രസ് വര്‍ഷങ്ങളോളം മുഖ്യപ്രതിപക്ഷമായിരുന്നു. കേന്ദ്രത്തില്‍ ഇടത്പക്ഷത്തിന്റെ പിന്തുണ പ്രതീക്ഷിച്ചിരുന്ന ഹൈക്കമാന്‍ഡിന് ത്രിപുരയില്‍ സിപിഎമ്മിനോട് ശക്തമായ മത്സരം നടത്തുന്നതില്‍ താല്പര്യമുണ്ടായിരുന്നില്ല.
ബിജെപിയെക്കാള്‍ സിപിഎം ജയിക്കുന്നതാണ് താല്പര്യമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ രഹസ്യമായി സമ്മതിക്കുന്നുണ്ട്. സംസ്ഥാനത്ത് ബിജെപി ‘-ഭരണം പിടിച്ചാല്‍ ദേശീയതലത്തില്‍ തിരിച്ചടി കോണ്‍ഗ്രസ്സിനും കൂടിയാകും. അതിനാല്‍ ബിജെപിയുടെ മുന്നേറ്റം തടയാനാണ് കേന്ദ്ര നേതൃത്വം നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. കോണ്‍ഗ്രസ്സുമായുള്ള ഈ രാഷ്ട്രീയ കച്ചവടത്തിന്റെ പശ്ചാത്തലവും ത്രിപുരയിലെ പ്രചാരണത്തില്‍ നിന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയനെ തഴഞ്ഞതിന് പിന്നിലുണ്ട്.
കോണ്‍ഗ്രസിനെ കടന്നാക്രമിച്ച യെച്ചൂരിക്ക് പരോക്ഷ മറുപടി നല്കാന് പിണറായി മുതിരുമെന്ന് സംസ്ഥാന നേതൃത്വത്തിന് ആശങ്കയുണ്ടായിരുന്നു. നേരത്തെ ഇത്തരത്തിലുള്ള അവസരങ്ങള്‍ പിണറായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. പാര്‍ട്ടിയില്‍ ചര്‍ച്ച തുടങ്ങിയ ഘട്ടത്തില്‍ത്തന്നെ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തി കോണ്‍ഗ്രസ്സിനെ പിണറായി തള്ളിപ്പറഞ്ഞു. ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലും യെച്ചൂരിയുടെ നിലപാടിനെ അന്ന് പിണറായി എതിര്‍ത്തത് വിവാദമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: