കണ്ണൂര്‍: ജില്ലയില്‍ ആവര്‍ത്തിക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിപിഎമ്മിനെതിരെ നിലപാട് കടുപ്പിച്ച് സിപിഐ. രാഷ്ട്രീയ അക്രമങ്ങളെ അംഗീകരിക്കാനാവില്ലെന്നും കൊലപാതക രാഷ്ട്രീയത്തെ തള്ളിപ്പറയാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ തയ്യാറാകണമെന്നും കണ്ണൂര്‍ പ്രസ്സ് ക്ലബ്ബില്‍ മീറ്റ് ദി പ്രസ്സില്‍ സംസാരിക്കവെ സിപിഐ ജില്ലാ സെക്രട്ടറി പി.സന്തോഷ് കുമാര്‍ പറഞ്ഞു.
രാഷ്ട്രീയ അതിക്രമങ്ങളെക്കുറിച്ച് അണികളെ ബോധ്യപ്പെടുത്തി അവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന് നേതൃത്വത്തിന് സാധിക്കണം. രാഷ്ട്രീയ അസഹിഷ്ണുതയാണ് കൊലപാതകങ്ങള്‍ക്ക് കാരണം. അക്രമം നടത്തുന്നത് ക്വട്ടേഷന്‍ സംഘങ്ങളാണ്. ആള്‍ബലം മാത്രമല്ല പണമാണ് അക്രമത്തിന് പ്രേരണയാകുന്നത്. അംഗസംഖ്യ കുറഞ്ഞ സംഘടനകള്‍ പോലും അക്രമത്തിന് തയ്യാറാകുന്നത് നമുക്ക് കാണാന്‍ കഴിയും.
രക്തസാക്ഷികളുടെ പേരില്‍ അഭിമാനം പൂണ്ട് അതിനെ അംഗീകരിച്ച് മുന്നോട്ട് പോകുന്ന സംഘടനയാണ് സിപിഐ. കയ്യൂരും, കരിവെള്ളൂരും കാവുമ്പായിയും ഉള്‍പ്പടെയുള്ള പോരാട്ടങ്ങളില്‍ മരണപ്പെട്ട രക്തസാക്ഷികളുടെ പേരില്‍ അഭിമാനിക്കുന്ന സംഘടനയാണ് സിപിഐ. ഫ്യൂഡലിസത്തിനെതിരായ പോരാട്ടമാണ് ഇതെല്ലാം. ഇന്ന് നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ ഇതു പോലെയാണെന്ന് പറയാനാവില്ല. രക്തസാക്ഷികള്‍ ഓരോ പാര്‍ട്ടിയുടെയും കാഴ്ച്ചപ്പാടിന്റെ പ്രത്യേകതയാണ്. രക്തസാക്ഷിത്വം സംബന്ധിച്ച് ഓരോ ആള്‍ക്കും അവരുടെതായ നിലപാടുകളാണ്. ഒരു കൊലപാതകത്തെയും വിലകുറച്ച് കാണാനാവില്ല. ഇന്ന് നടക്കുന്ന കൊലപാതകങ്ങള്‍ മൃഗീയമാണ്. പ്രതികളെ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരികയാണ് വേണ്ടത്. ജില്ലയില്‍ പുതിയ സംഘര്‍ഷമേഖല തുറന്ന് വരുന്നുവെന്നത് ആശങ്കാജനകമാണെന്നും സന്തോഷ് കുമാര്‍ പറഞ്ഞു.
കീഴാറ്റൂര്‍ ദേശീയപാത ബൈപാസ് ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട സമരത്തില്‍ സിപിഐക്ക് കൃത്യമായ നിലപാടുകളുണ്ട്. ദേശീയ പാതക്ക് വേണ്ടി ഇപ്പോള്‍ തയ്യാറാക്കിയ അലൈന്മെന്റ് ഭൂമാഫിയകള്‍ക്ക് വേണ്ടിയുള്ളതാണ്. കേരളത്തില്‍ വയല്‍ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ നികത്തലുകള്‍ അംഗീകരിക്കാനാവില്ല. വസ്തുതകള്‍ പരിശോധിച്ച് പുതിയ അലൈന്മെന്റുകളെക്കുറിച്ച് ചിന്തിക്കണം. എല്ലാ സമരങ്ങള്‍ക്കും രാഷ്ട്രീയപാര്‍ട്ടികളുടെ പിന്തുണവേണമെന്ന് പറയുന്നത് ശരിയല്ല. കീഴാറ്റൂര്‍ സമരത്തിന് പിന്നില്‍ തീവ്രവാദികളാണെന്ന് വിശ്വസിക്കുന്നില്ല.
പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് എ.കെ.ഹാരിസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രശാന്ത് പുത്തലത്ത് സ്വാഗതവും വൈസ് പ്രസിഡണ്ട് സുപ്രിയ സുധാകര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: