മലയിന്‍കീഴ്: മൂക്കുന്നിമലയില്‍ അതീവ സുരക്ഷാമേഖലയിലുള്ള വായുസേനയുടെ റഡാര്‍ സ്റ്റേഷന് സുരക്ഷാ ഭീഷണിയെന്ന് പരാതി. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി മലയം സ്വദേശിയായ വീട്ടമ്മ ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) നല്കിയ പരാതിയില്‍ അന്വേഷണം തുടങ്ങിയതായി സൂചന.
മലയിന്‍കീഴ് മലയം അശ്വതിഭവനില്‍ എസ്. ലത എന്ന വീട്ടമ്മയാണ് കഴിഞ്ഞമാസം കൊച്ചിയിലെ ദേശീയ അന്വേഷണ ഏജന്‍സിക്ക് സമഗ്രമായ പരാതി നല്‍കിയത്. മൂക്കുന്നിമലയിലെ മലയം ഭാഗത്ത് സ്ഥിതിചെയ്യുന്ന വായുസേനയുടെ അധീനതയില്‍ ഉള്ള റഡാര്‍ സ്റ്റേഷന് അതീവ സുരക്ഷാ മേഖലയാണ്. സൈന്യത്തിന്റെയും രാജ്യത്തിന്റെയും തന്ത്രപ്രധാനമേഖലയായ ഇവിടേക്ക് ഇപ്പോള്‍ ആര്‍ക്കും ഏതുവഴിയും കടന്നുചെല്ലാവുന്ന അവസ്ഥയാണുള്ളതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇക്കാര്യം സ്ഥിരീകരിക്കുന്ന തരത്തില്‍ സംസ്ഥാന രഹസ്യാന്വേഷണവിഭാഗവും ഉന്നത കേന്ദ്രങ്ങളിലേക്ക് റിപ്പോര്‍ട്ട് നല്‍കിയതായി സൂചനയുണ്ട്. റഡാര്‍ സ്റ്റേഷന് അതിരിടുന്നതില് വലിയൊരുപ്രദേശം ഖനന മേഖലയാണ്. പാറപൊട്ടിക്കുമ്പോള്‍ ഉഗ്രസ്ഫോടനത്തോടൊപ്പം വന്‍ കരിങ്കല്‍ പാളികള്‍ സുരക്ഷാമേഖലയില്‍ വന്നുപതിക്കുന്നത് മുമ്പ് പതിവായിരുന്നെങ്കിലും വായുസേനയുടെ നിരന്തരമുളള പരാതിയെ തുടര്‍ന്ന് മേഖലയില്‍ ഖനനം നിര്‍ത്തിവച്ചിരിക്കുകയാണ്. റഡാര്‍ സ്റ്റേഷന് സമീപത്തുകൂടെയുള്ള ഊടുവഴികള്‍ ആര്‍ക്കും ഏതുസമയത്തും കടന്നു ചെല്ലാവുന്ന സഞ്ചാരപഥങ്ങളായി മാറിയിട്ട് കാലങ്ങളായി. ഇതിന് പുറമെയാണ് സുരക്ഷാ മേഖലയ്ക്ക് സമീപം വരെ അടുത്തകാലത്തായി കാട്ടുതീ പടരുന്നത്.
റഡാര്‍ സ്റ്റേഷന് 500 മീറ്റര്‍ ചുറ്റളവില്‍ ഒരുതരത്തിലുമുള്ള ഖനനങ്ങളോ നിര്‍മാണ പ്രവര്‍ത്തനങ്ങളോ പാടില്ലെന്ന് ശക്തമായ വ്യവസ്ഥ നിലനില്‍ക്കുന്നുണ്ട്. ഇതൊക്കെ മറച്ചുവച്ചാണ് സ്റ്റേഷന് അതിരിടുന്ന ഖനനമാഫിയ വിവിധ ഏജന്‍സികളില്‍ നിന്ന് ഖനനാനുമതി നേടിയെടുത്തതെന്നും എസ്. ലത എന്‍ഐഎക്ക് നല്കിയ പരാതിയില്‍ പറയുന്നു. പരാതി സ്വീകരിച്ചതായി ആഭ്യന്തര വകുപ്പ് ലതയ്ക്ക് രേഖാമൂലം കത്ത് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം എന്‍ഐഎ സംഘം റഡാര്‍സ്റ്റേഷന്‍ സന്ദര്‍ശിച്ച് അന്വഷണം ആരംഭിച്ചതായി അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: