തൃശൂര്‍: കെ.എം. മാണിയെ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്ത് സിപിഎം. തൃശൂരില്‍ 22ന് ആരംഭിക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പ്രത്യേക ക്ഷണിതാവായി കേരള കോണ്‍ഗ്രസ് നേതാവ് കെ.എം. മാണി പങ്കെടുക്കുന്നതില്‍ അസ്വാഭാവികതയില്ലെന്നും സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബി ജോണ്‍.
കെ.എം. മാണിയോട് സിപിഎമ്മിന് അകലമില്ല. കോണ്‍ഗ്രസിനോടും മാണിയോടുമുള്ള അകലത്തില്‍ വ്യത്യാസമുണ്ട്. സിപിഎം സമ്മേളനത്തില്‍ ഇതിനു മുമ്പും മാണി പങ്കെടുത്തിട്ടുണ്ട്. കെ.എം. മാണിയെ എല്‍ഡിഎഫിലെടുക്കുന്ന വിഷയം ഇതുവരെയും മുന്നണി ചര്ച്ചക്കെടുത്തിട്ടില്ല. പാലക്കാട് നടന്ന പാര്‍ട്ടി പ്ലീനത്തിന്റെ ഭാഗമായി നടന്ന സെമിനാറിലും മന്ത്രിയായിരിക്കുമ്പോള്‍ മാണി നേരത്തെ പങ്കെടുത്തിരുന്നു.
എല്‍ഡിഎഫിനെ അലോസരപ്പെടുത്തുന്ന വിധത്തില്‍ പ്രവര്‍ത്തിക്കില്ലെന്ന് സിപിഐ പറഞ്ഞിട്ടുണ്ട്. മാണി പ്രസംഗിക്കുന്ന സെമിനാറില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പങ്കെടുക്കുമെന്നും സ്വാഗതസംഘം ചെയര്മാന് കൂടിയായ ബേബി ജോണ്‍ പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി 21ന് വൈകിട്ട് തേക്കേ ഗോപുരനടയില്‍ സ്വാഗതസംഘം ചെയര്മാന് ബേബി ജോണ്‍ പതാക ഉയര്‍ത്തും. പൊളിറ്റ് ബ്യൂറോ അംഗം മുഖ്യമന്ത്രി പിണറായി വിജയന് ദീപശിഖ തെളിയിക്കും.
22ന് രാവിലെ 10ന് റീജണല്‍ തിയേറ്ററില്‍ പ്രതിനിധി സമ്മേളനം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. 566 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. 22ന് രാവിലെ 10ന് വി.എസ്. അച്യുതാനന്ദന് പതാക ഉയര്‍ത്തും. 25 വരെ പ്രതിനിധി സമ്മേളനം തുടരും. 25ന് ഉച്ചതിരിഞ്ഞ് നഗരത്തില്‍ റെഡ് വളണ്ടിയര്‍ മാര്‍ച്ചും തുടര്‍ന്ന് തേക്കിന്‍ക്കാട് മൈതാനിയില്‍ പൊതുസമ്മേളനവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: