തൃശൂര്‍: സിപിഎം സമ്മേളനം കൊഴുപ്പിക്കാന്‍ തൊഴിലാളികള്‍ക്ക് അടിമവേല. സമ്മേളനം അടുത്തതോടെ ഒരുക്കങ്ങള്‍ തിരക്കിട്ട് പൂര്‍ത്തിയാക്കാനാണ് അന്യസംസ്ഥാന തൊഴിലാളികളെക്കൊണ്ട് അടിമപ്പണിയെടുപ്പിക്കുന്നത്. രാവിലെ ആറു മുതല്‍ രാത്രി ഏഴുവരെ നിര്‍ബന്ധിപ്പിച്ച് ജോലി ചെയ്യിക്കുന്നു. 700 രൂപയാണ് കൂലി നല്‍കുന്നത്.
ചില ദിവസങ്ങളില്‍ ഏഴുമണിക്കുശേഷം രാത്രി വൈകും വരെ നില്‍ക്കേണ്ടി വരും. തമിഴ്നാട്ടില്‍ നിന്നുള്ള തൊഴിലാളി പറഞ്ഞു. പരാതിപ്പെടാന്‍ പേടിയാണ്. ഞങ്ങള്‍ 20 പേരുണ്ട്. നേതാക്കള്‍ നിര്‍ബന്ധിച്ച് ജോലി ചെയ്യിക്കുകയാണ്. ഭക്ഷണം കഴിക്കാന്‍ പോലും ഒഴിവ് കിട്ടുന്നില്ല.
തമിഴ് തൊഴിലാളികള്‍ക്കു പുറമേ ബംഗാളികളേയും നിയോഗിച്ചിട്ടുണ്ട്. നഗരത്തിലെ അലങ്കാരപ്പണികള്‍, ബോര്‍ഡ് സ്ഥാപിക്കല്‍, സമ്മേളനവേദിയുടെ നിര്‍മ്മാണം, അലങ്കാരം തുടങ്ങി ഒട്ടേറെപണികളാണ് ഇവരെക്കൊണ്ട് ചെയ്യിക്കുന്നത്. അതേസമയം പാര്‍ട്ടി പ്രവര്‍ത്തകരാരും കൊടികെട്ടാന്‍ പോലും രംഗത്തില്ല.
സമ്മേളന വേദിക്കായി വടക്കുന്നാഥ ക്ഷേത്രമൈതാനം കയ്യേറി നിര്‍മ്മാണപ്രവര്‍ത്തനം നടത്തുന്നതും വിവാദമായിട്ടുണ്ട്. പുരാവസ്തു വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രത്തിനുസമീപം മൈതാനിയില്‍ മണ്ണിളക്കാനോ കുഴിക്കാനോ സ്ഥിരമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളോ പാടില്ലെന്നാണ് ചട്ടം. സമ്മേളനം നടത്താന്‍ അനുവാദം നല്‍കിയിട്ടുണ്ടെന്നല്ലാതെ മണ്ണുമാറ്റിയതോ കുഴിയെടുത്തതോ തങ്ങള്‍ അറിഞ്ഞിട്ടില്ലന്നാണ് കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: