അഗര്‍ത്തല: ത്രിപുരയില്‍ ഇന്ന് നിയമസഭാ തെരഞ്ഞെടുപ്പ്. കഴിഞ്ഞ 25 വര്‍ഷമായി സിപിഎമ്മാണ് ത്രിപുര അടക്കി ഭരിക്കുന്നത്. ഇത്തവണ ഈ ഭരണത്തിന് അറുതി വരുത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി. 60 സീറ്റുള്ള ത്രിപുരയില്‍ 59 എണ്ണത്തിലേക്കാണ് നിലവില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ 7 മുതല്‍ വൈകിട്ട് നാല് വരെയാണ് പോളിംഗ്. ചാരിലം നിയമസഭാ മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥി രാമേന്ദ്ര നാരായണ്‍ ദേബ് ബര്‍മ മരിച്ചതിനെ തുടര്‍ന്ന് ഇവിടെ മാര്‍ച്ച് 12നാണ് തിരഞ്ഞെടുപ്പ് നടത്തുക.
20 സീറ്റുകള്‍ പട്ടികവര്‍ഗ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുണ്ട്. ബിജെപി തെരഞ്ഞെടുപ്പില്‍ ശക്തമായ സാന്നിദ്ധ്യമാകുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്ത് നാല് റാലിയെ അഭിസംബോധന ചെയ്തിരുന്നു. ദേശീയ പ്രസിഡന്റ് അമിത് ഷാ, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, അരുണ്‍ ജെയ്റ്റ്ലി, നിതിന്‍ ഗഡ്ഗരി, സ്മൃതി ഇറാനി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും സ്ഥലത്ത് ക്യാമ്പ് ചെയ്ത് പ്രചരണം നടത്തിയിരുന്നു.
ത്രിപുരയില്‍ അഞ്ചാംതവണയാണ് മണിക് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സിപിഎം ഭരണം നടത്തുന്നത്. സിപിഎം 50ഓളം റാലികളാണ് സംസ്ഥാനത്ത് സംഘടിപ്പിച്ചത്. ഇടത് നേതാക്കളായ സീതാറാം യെച്ചൂരി, ബൃന്ദ കാരാട്ട് എന്നിവര്‍ പാര്‍ട്ടിക്ക് പിന്തുണയുമായി രംഗത്തുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു റാലി ഉനകോട്ടി ജില്ലയിലെ കൈലാഷഹറില്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത റാലില്‍ ഒതുങ്ങി. ത്രിപുരയില്‍ സിപിഎമ്മില്‍ സഖ്യകക്ഷികളായ ആര്‍എസ്പിയും ഫോര്‍വാര്‍ഡ് ബ്ലോക്ക്, സിപിഐ എന്നിവര്‍ക്കും സീറ്റ് പങ്കിടുന്നുണ്ട്. ബിജെപി പ്രമുഖ ആദിവാസി-ഗോത്രവര്‍ഗ പാര്‍ട്ടിയായ ഐപിഎഫ്ടിയെ കൂടെക്കൂട്ടിയിട്ടുണ്ട്.
ബിജെപി 51 സീറ്റുകളിലാണ് മത്സരിക്കുന്നത്. ഒന്‍പതു സീറ്റുകള്‍ സഖ്യകക്ഷിയായ ഐപിഎഫ്ടിക്ക് നല്കി. കോണ്‍ഗ്രസ് ഇത്തവണ ഒറ്റയ്ക്കാണ് മത്സരത്തിനിറങ്ങുന്നത്. 25,73,413 വോട്ടര്‍മാരാണ് ത്രിപുരയിലുള്ളത്. ഇതില്‍ 13,05,375 പുരുഷവോട്ടര്‍മാരും 12,68,027 സ്ത്രീകളും 11 മൂന്നാംലിംഗക്കാരും 47,803 പുതിയ വോട്ടര്‍മാരുമുണ്ട്.
3,214 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജമാക്കിയിട്ടുള്ളത്. ഇതില്‍ 47 പോളിംഗ് സ്റ്റേഷനുകള്‍ സ്ത്രീകളാണ് നിയന്ത്രിക്കുക. വോട്ടിംഗ് സുതാര്യമാക്കാന്‍ നിരീക്ഷകരെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ പ്രത്യേക നിരീക്ഷണങ്ങള്‍ക്കായി ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഡയറക്ടറായ പി.കെ. പഞ്ചനന്ദയെ നിയോഗിച്ചിട്ടുണ്ട്. ത്രിപുര ഡിജിപി അഖില്‍ കുമാര്‍ ശുക്ല തെരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കും. ബിഎസ്എഫും സംസ്ഥാനത്ത് ക്യാംപ് ചെയ്യുന്നുണ്ട്. മാര്‍ച്ച് മൂന്നിനാണ് വോട്ടെണ്ണല്‍ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: