മുംബൈ: സപ്തംബര്‍ 2013 14നായിരുന്നു അലഹബാദ് ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗം ദല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്നത്. മെഹുല്‍ ചോക്സിയുടെ ഗീതാഞ്ജലി ജെംസിന് 50 കോടി വായ്പ്പ അനുവദിക്കുന്നതായിരുന്നു ആറിന അജണ്ടയിലെ നാലമത്തെ ഇനം. യോഗത്തില്‍ ഡയറക്ടര്‍ ബോര്‍ഡിലെ സര്‍ക്കാര്‍ പ്രതിനിധിയായ ദിനേഷ് ദുബൈ ഗീതാഞ്ജലിക്ക് 50 കോടി നല്‍കുന്നതിനെ എതിര്‍ത്തു. മുന്‍പ് നല്കിയ 1500 കോടി അടച്ച ശേഷം മതി പുതിയ വായ്പ്പയെന്ന് വ്യക്തമാക്കി അദ്ദേഹം വിയോജനക്കുറിപ്പ് നല്‍കുകയും ചെയ്തു.
അദ്ദേഹത്തിന്റെ എതിര്‍പ്പിനോട് ഡയറക്ടര്‍ ബോര്‍ഡ് തികഞ്ഞ നിശബ്ദതയാണ് പുലര്‍ത്തിയത്. തന്റെ അഭിപ്രായം തള്ളി യോഗം അടുത്ത വിഷയത്തിലേക്ക് കടക്കുകയായിരുന്നു, ദുബൈ പറഞ്ഞു. ഗീതാഞ്ജലിക്ക് വായ്പ്പ നല്കാന് അനുമതി നല്‍കിയെന്ന് മിനിറ്റ്സിലുണ്ടെന്നറിഞ്ഞ് ദുബൈ രോഷാകുലനായി.
വായ്പയെ എതിര്‍ത്തതോടെ അലഹബാദ് ബാങ്കുമായുള്ള തന്റെ യുദ്ധം ശക്തമായി. എന്നെ സ്വാധീനിക്കാനും ശാന്തനാക്കാനും ഒടുവില്‍ ഭീഷണിപ്പെടുത്താനും ശ്രമമായി. ഇക്കാര്യങ്ങള്‍ താന്‍ ആര്‍ബിഐയെയും ധനമന്ത്രാലയത്തിലെ സെക്രട്ടറിയേയും അറിയിച്ചു. ചോക്സിയുടെ സ്ഥാപനങ്ങളെ നിരീക്ഷിക്കാനും പറഞ്ഞു. അവയുടെ വായ്പകള്‍ കുടിശ്ശികയായി കുന്നുകൂടാന്‍ തുടങ്ങിയിരുന്നു.
ചോക്സിയെ എതിര്‍ത്തതിന് തന്നെ വേട്ടയാടുകയാണ് പിന്നീടുണ്ടായത്. (അലഹബാദ് ബാങ്കിന്റെ ഹോങ്ങ്കോങ്ങ് ശാഖ നീരവിന് കോടികളുടെ വായ്പ്പ നല്‍കിയിട്ടുണ്ട്.) ചോക്സിയുടെ ഇടപാടുകള്‍ ഒരിക്കല്‍ വലിയ കുംഭകോണമാകുമെന്ന് ഞാന്‍ ഡയറക്ടര്‍ ബോര്‍ഡില്‍ പറഞ്ഞു. പക്ഷെ അവര്‍ കേട്ടില്ല. അന്ന് പിഎന്‍ബിയുടെ ഇന്നത്തെ എംഡി അന്ന് അലഹബാദ് ബാങ്കിന്റെ ജനറല്‍ മാനേജരായിരുന്നു. ഡയറക്ടര്‍ ബോര്‍ഡില്‍ എന്താണ് നടക്കുന്നതെന്ന് അന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.
തനിക്കു മേല്‍ നിരവധി സര്‍ക്കാര്‍ ഏജന്‍സികള്‍ പോലും സമ്മര്‍ദ്ദം ചെലുത്തി. ധനമന്ത്രാലയത്തിലെ പ്രമുഖരും അലഹബാദ് ബാഡ് ഡയറക്ടര്‍ ബോര്‍ഡിലുള്ളവരും എന്റെ രാജിവരെ ആവശ്യപ്പെട്ടു. ബാങ്കിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കാനാണ് എന്നെ സര്‍ക്കാര്‍ വച്ചിരിക്കുന്നതെന്നു പറഞ്ഞ് എതിര്‍ത്തു നിന്നു. അതിന് കഴിയുന്നില്ലെങ്കില്‍ രാജിവയ്ക്കുകയാണ് നല്ലതെന്നും ഞാന്‍ പറഞ്ഞു. പിന്നെ ആരോഗ്യപരമായ കാരണം പറഞ്ഞ് രാജിവയ്ക്കാനായി എനിക്കു മേല്‍ നിര്‍ബന്ധം. ഒടുവില്‍ രാജിവച്ചു, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: