ന്യൂദല്‍ഹി: സോണിയയുടെ മരുമകനും പ്രിയങ്കയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വാദ്രയുടെ സ്കൈലൈറ്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഹര്‍ജി ദല്‍ഹി ഹൈക്കോടതി തള്ളി. ഹരിയാന, രാജസ്ഥാന് എന്നിവിടങ്ങളിലെ ഭൂമി കൈമാറ്റങ്ങളുടെ ലാഭം പുനര്‍ നിര്‍ണയിക്കണമെന്ന ആദായ നികുതി വകുപ്പിന്റെ നോട്ടീസിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. സഞ്ജീവ് ഖന്ന, ചന്ദര്‍ശേഖര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് ഹര്ജിപരിഗണിച്ചത്.
2010-11 കാലയളവില്‍ കമ്പനിക്ക് 35 കോടിയോളം ലാഭം ഉണ്ടായിട്ടുണ്ടെന്നും ഈ സമയത്ത് . ആദായ നികുതി വെട്ടിച്ചതായി സംശയമുണ്ടെന്നും ചൂണ്ടിക്കാട്ടി ആദായ നികുതി വകുപ്പാണ് ഇവര്‍ക്കെതിരെ നോട്ടീസ് നല്‍കിയിരിക്കുന്നത്.
നികുതി വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ നികുതി വെട്ടിപ്പ് നടന്നതായി സൂചനയുണ്ടെന്നും നികുതി പുനരവലോകനം ചെയ്യേണ്ടതാണെന്നും ചൂണ്ടിക്കാട്ടിയാണ് കമ്പനിയുടെ ഹര്‍ജി തള്ളിയത്. ഫെബ്രുവരി 10 മുതല്‍ നികുതി പുനര്‍ നിര്‍ണയത്തോട് സഹകരിക്കാനും സ്കൈലൈറ്റിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം 2008ല്‍ സ്കൈലൈറ്റ് കൃഷി ഭൂമി വാങ്ങിയ ശേഷം അത് സ്വകാര്യനിര്‍മാണ കമ്പനിയായ ഡിഎല്‍എഫിനു മറിച്ചു വിറ്റ് നികുതി വെട്ടിപ്പ് നടത്തിയെന്ന കേസും ഹൈക്കോടതി ഇതോടൊപ്പം പരിഗണിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: