കണ്ണൂര്‍: മട്ടന്നൂര്‍ എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് എസ്.പി.ഷുഹൈബിനെ വെട്ടിക്കൊന്ന കേസില്‍ ആറു പേര് കസ്റ്റഡിയില്‍. കൊലപാതകവുമായി നേരിട്ട് ബന്ധമില്ലാത്തവരാണിതെന്നാണ് സൂചന. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചെന്ന് പോലീസ് വ്യക്തമാക്കി.
പ്രതികളെ കണ്ടെത്താന്‍ പേരാവൂര്‍, ഇരിട്ടി മേഖലകളിലെ സിപിഎം പാര്‍ട്ടി ഗ്രാമങ്ങളില്‍ പോലീസ് വ്യാപകമായ പരിശോധന നടത്തി. ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ ഒളിവില്‍ക്കഴിഞ്ഞ മുടക്കോഴിമലയിലും പരിശോധന നടത്തി. എസ്പി ശിവവിക്രമിന്റെ നേതൃത്വത്തില്‍ നാല് സിഐമാരും 30 എസ്ഐമാരുമടക്കം ഇരുന്നൂറോളം പോലീസുകാരാണ് തെരച്ചില്‍ നടത്തിയത്.
കൊലപാതകം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. കൃത്യം നടന്ന ദിവസം എട്ട് മണിയോടെ മട്ടന്നൂര്‍ തെരൂരിലെ സിപിഎം ഓഫീസില്‍ ഏതാനും പേര് യോഗം ചേര്‍ന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ യോഗത്തില്‍ പങ്കെടുത്തവരെക്കുറിച്ചോ മറ്റ് കാര്യങ്ങളെക്കുറിച്ചോ പോലീസിന് സൂചന ലഭിച്ചിട്ടില്ല.
കണ്ണൂര്‍-മട്ടന്നൂര്‍ റോഡിലുള്ള വായാന്തോട് എന്ന സ്ഥലത്ത് ഒരു സ്ഥാപനത്തിലുള്ള നിരീക്ഷണ ക്യാമറയില്‍ കണ്ണൂര്‍ ഭാഗത്ത് നിന്ന് വന്ന ഒരു സംഘം ഒരു കാറില്‍ നിന്നിറങ്ങി മറ്റൊരു കാറില്‍ കയറുന്ന ദൃശ്യവും പോലീസിന് ലഭിച്ചിട്ടുണ്ട്. ഈ ദൃശ്യത്തിലുള്ളവരെക്കുറിച്ച് പോലീസിന് കൃത്യമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നീങ്ങുന്നതെന്നും ഇവര്‍ ഒളിവിലാണെന്നാണ് പോലീസ് നല്കുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: