കോഴിക്കോട്: സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് സമൂഹം പ്രാധാന്യം നല്‍കണമെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. ഫാറൂഖ് റൗദത്തുല്‍ ഉലൂം അസോസിയേഷന്റെയും അറബിക് കോളേജിന്റെയും പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനം ഫാറൂഖ് കോളേജിലെ എ.പി. ബാവ കണ്വന്ഷന് സെന്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി.
ആണിന് വിദ്യാഭ്യാസം നല്കുന്നതിനേക്കാള് മുന്തിയ പരിഗണന നല്‍കേണ്ടത് സ്ത്രീ സമൂഹത്തെ വിദ്യാസമ്പന്നരാക്കുന്നതിനാണ്. ആണിനെ പഠിപ്പിച്ചാല്‍ ഒരാളുടെ വിദ്യാഭ്യാസമാണ് നടക്കുന്നതെങ്കില്‍ സ്ത്രീയെ പഠിപ്പിക്കുന്നത് കുടംബത്തിന്റെ വിദ്യാഭ്യാസത്തിലേക്ക് വഴിതെളിക്കും. കുട്ടികളുടെയും അതുവഴി സമൂഹത്തിന്റെയും ശാക്തീകരണം സാധ്യമാക്കും.
തൊഴിലിന് മാത്രമാണ് വിദ്യാഭ്യാസമെന്ന ധാരണ മാറണം. വിദ്യാഭ്യാസം വൈജ്ഞാനിക മികവിനും ശാക്തീകരണത്തിനും സാമൂഹിക തിന്മകള് ഇല്ലാതാക്കുന്നതിനുമാണ്. സ്ത്രീകളെയും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്ക്കുന്ന ജനവിഭാഗങ്ങളെയും വിദ്യാഭ്യാസത്തിലൂടെ ശാക്തീകരിക്കണം. പാവപ്പെട്ട മനുഷ്യരിലാണ് നാം ദൈവത്തെ കണ്ടെത്തേണ്ടത്. പാവങ്ങളെയും അടിച്ചമര്‍ത്തപ്പെട്ടവരെയും ഉയര്‍ത്തിക്കൊണ്ട് വരണം. ന്യൂനപക്ഷങ്ങളെയും പിന്നാക്കക്കാരെയും ശാക്തീകരിക്കണം.
വിദ്യാഭ്യാസ പുരോഗതി കൈവരിക്കാന്‍ സ്വകാര്യ മേഖലയുടെ കൂടി സജീവമായ പങ്കാളിത്തം വേണം. എല്ലാം സര്‍ക്കാര്‍ ചെയ്യുമെന്ന് കരുതിയിരിക്കരുത്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയും പൊതുസമൂഹത്തെ അണിനിരത്തിയും വിദ്യാഭ്യാസ വളര്‍ച്ചയുണ്ടാക്കണം, നാം അമ്മയെയും മാതൃഭാഷയെയും ജന്മഭൂമിയെയും ഗുരുവിനെയും വിസ്മരിക്കരുത്. ഏത് മതക്കാരനാണെങ്കിലും അയല്‍ക്കാരെ നാം ബഹുമാനിക്കണം. ഒരു മതത്തെയും അവമതിക്കരുത്. അതാണ് നമ്മുടെ രാജ്യത്തിന്റെ സംസ്കാരം. സ്നേഹവും സഹാനുഭൂതിയും സേവനവുമാണം മുഖമുദ്ര – ഉപരാഷ്ട്രപതി പറഞ്ഞു.
മന്ത്രി കെ.ടി ജലീല്‍, എം.കെ. രാഘവന് എംപി, പി.വി അബ്ദുല്‍ വഹാബ് എംപി, വി.കെ.സി. മമ്മദ് കോയ എംഎല്‍എ, കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ കെ. മുഹമ്മദ് ബഷീര്‍, പി.കെ അഹമ്മദ്, കെ.വി കുഞ്ഞഹമ്മദ് കോയ, പ്രൊഫ. കുട്ട്യാലിക്കുട്ടി, സി.പി കുഞ്ഞിമുഹമ്മദ്, പ്രൊഫ. ഇമ്പിച്ചിക്കോയ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: