കാഞ്ഞിരപ്പള്ളി: ക്രഷര്‍ ഉല്‍പ്പന്നങ്ങളുടെ അന്യായമായ വിലവര്‍ധനവിനെ തുടര്‍ന്ന് നിര്‍മ്മാണ മേഖല പ്രതിസന്ധിയില്‍. വില വര്‍ധനവില്‍ പ്രതിഷേധിച്ച് വിവിധ സംഘടകള്‍ കാഞ്ഞിരപ്പള്ളി താലൂക്കില്‍ സമരം ആരംഭിച്ചിരിക്കുകയാണ്. പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ സമരം മറ്റു ജില്ലകളിലേയ്ക്കും വ്യാപിപ്പിക്കുമെന്ന് സമരാനുകൂലികള്‍ പറഞ്ഞു.
എല്‍എസ്ജിഡി കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്, ടിപ്പര്‍ ഓണേഴ്സ് അസോസിയേഷന്, ടിപ്പര്‍ ഡ്രൈവേഴ്സ് അസോസിയേഷന്, ഹോളോബ്രിക്സ് യൂണിറ്റുകള്‍ എന്നിവ സംയുക്തമായാണ് സമരം ആരംഭിച്ചിരിക്കുന്നത്. ക്രഷര്‍ ഉടമകളുമായി അഞ്ചു തവണ ചര്‍ച്ച നടത്തിയിട്ടും പരാജയപ്പെട്ടതായി ഭാരവാഹികള്‍ പറഞ്ഞു. അന്യായമായ വിലവര്ധനവിനെതിരെയും അനധികൃതമായി പ്രവര്‍ത്തിക്കുന്ന പാറമടകള്‍ക്കെതിരെയും നടപടി ആവശ്യപ്പെട്ട് സംയുക്ത സംഘടനകള്‍ കാഞ്ഞിരപ്പള്ളി സ്റ്റേഷനില്‍ പരാതി നല്കി.
ഉല്‍പ്പന്നങ്ങള്‍ കിട്ടാതെ വരുന്നതോടെ നിര്‍മ്മാണ മേഖലയും അനുബന്ധ വ്യവസായങ്ങളും പ്രതിസന്ധി നേരിടുകയാണ്. വീടു പണിയും തദ്ദേശ സ്വയംഭരണ വകുപ്പുകളിലെ ജോലികളും ഏറ്റെടുത്തവര്‍ വലിയ സാമ്പത്തിക നഷ്ടം നേരിടേണ്ടതായി വരും. ഉല്പന്നങ്ങളുടെ വിലവര്‍ധനവും ക്ഷാമവും മൂലം പണികള്‍ നിര്‍ത്തിവക്കേണ്ട സാഹചര്യമാണ്. സാമ്പത്തിക വര്‍ഷം അവസാനിക്കാറായിട്ടും പഞ്ചായത്തുകളില്‍ ചെയ്ത് തീര്‍ക്കേണ്ട നിര്‍മ്മാണ ജോലികള്‍ പലതും തടസപ്പെട്ടിരിക്കുകയാണ്. താലൂക്കിലെ ക്രഷര്‍ ഉല്‍പ്പന്നങ്ങള്‍ മറ്റ് ജില്ലകളിലേയ്ക്ക് കൊണ്ടുപോകുന്നതിനെതിരെയും പ്രതിഷേധമുണ്ട്. ഇതാണ് ക്ഷാമത്തിന് കാരണമെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: