പാലാ: സിപിഎം-ഡിവൈഎഫ്ഐ അക്രമിസംഘം പുലിയന്നൂരില്‍ യുവമോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് സുജിത്തിന്റെ വീടാക്രമിക്കുകയും മാതാപിതാക്കളെ വീട്ടില്‍ കയറി മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികളില്‍ ഒരാളെ പോലും പോലീസ് കസ്റ്റഡിയില്‍ എടുത്തില്ല. ആക്രമണത്തിനിരയായ ബിജെപി പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്യുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്ന ആക്ഷേപം ശക്തമായി.
വ്യാഴാഴ്ച രാത്രി കെഴുവംകുളത്ത് സിപിഎം ലോക്കല്‍ സെക്രട്ടറി വെട്ടിക്കൊമ്പില്‍ ബിനുവിന്റെ വീടിനു നേരെ അജ്ഞാതരുടെ ആക്രമണമുണ്ടായതുമായി ബന്ധപ്പെട്ട് യുവമോര്‍ച്ച പാലാ നിയോജകമണ്ഡലം പ്രസിഡന്റ് അശോക് എസ്.നായര്‍, സുബീഷ്, ഹരീഷ് എന്നിവരെ ചോദ്യം ചെയ്യലിനായി വ്യാഴാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരില്‍ സുബീഷിനെയും ഹരീഷിനെയും ഇന്നലെ വൈകുന്നേരം പൊലീസ് വിട്ടയച്ചു. അശോക് കസ്റ്റഡിയില്‍ തുടരുകയാണ്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കെഴുവംകുളത്തെ ആക്രമം ബിജെപി പ്രവര്‍ത്തകരുടെ മേല്‍ കെട്ടി വയ്ക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
ആക്രമണം നടത്തിയവരുടെ പേര് പറയാന്‍ കസ്റ്റഡിയിലെടുത്തവരെ പോലീസ് നിര്‍ബന്ധിക്കുകയായിരുന്നു. പോലീസ് എഴുതി തയാറാക്കിയ പേരുകള്‍ പറയാനാണ് നിര്‍ബന്ധിച്ചതെന്ന് വിട്ടയച്ചവര്‍ പറയുന്നു. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ഇവരെ രാത്രി വീടുകളിലെത്തിയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവവുമായി ബിജെപി സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി പറഞ്ഞു.
പാലായിലെ സിപിഎം ആക്രമണത്തിലും പോലീസിന്റെ പക്ഷപാതപരമായ നിലപാടിനുമെതിരെ ‘ഞങ്ങളുടെ മക്കള്‍ക്കും ജീവിക്കണം’ എന്ന മുദ്രാവാക്യവുമായി 20ന് മാതൃശക്തി പാലായില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കും. ളാലം പാലത്തിനു സമീപം നടക്കുന്ന ധര്‍ണ്ണ പ്രൊഫ.വി.ടി.രമ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: