കടുത്തുരുത്തി: വിദ്യാര്‍ഥികള്‍ക്കുള്ള നീന്തല്‍ പരിശീലന കേന്ദ്രമായി മാറ്റുമെന്ന പ്രഖ്യാപനത്തോടെ നിര്‍മ്മാണമാരംഭിച്ച കടുത്തുരുത്തി പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ ചിറക്കുളത്തിന്റെ പണി പാതിവഴിയില്‍ നിലച്ചു.
ചെളി മൂടിക്കിടന്ന കുളം ജെസിബി ഉപയോഗിച്ചു വൃത്തിയാക്കിയ ശേഷം നാല് വശങ്ങളും കെട്ടിയെടുത്ത് വശങ്ങളില് ടൈല്‍ പാകുകയായിരുന്നു. പിന്നീട് പണികള്‍ നിലച്ചു. ലോകബാങ്കിന്റെ സഹായമായി ലഭിച്ച 17.60 ലക്ഷം രൂപ ഉപയോഗിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടന്നത്. 25 മീറ്റര്‍ നീളവും 30 മീറ്റര്‍ വീതിയുമുള്ള ചിറക്കുളം പഞ്ചായത്തിലെ ഏറ്റവും വലുതും പഴക്കമുള്ളതുമായ ജലസ്രോതസാണ്.
പതിറ്റാണ്ടുകളുടെ പഴക്കമുള്ള കുളത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താതിരുന്നതിനാല്‍ എക്കലും ചെളിയും പായലും നിറഞ്ഞ അവസ്ഥയിലായിരുന്നു. 2016-17 വര്‍ഷത്തെ പദ്ധതിയില്‍പ്പെടുത്തിയാണ് ചിറക്കുളം നീന്തല്‍ പരിശീലന കുളമാക്കുമെന്ന് അറിയിച്ചത്. സ്കൂളുകളില്‍ നിന്നു വിനോദസഞ്ചാരത്തിന് പോകുന്ന കുട്ടികള്‍ വെള്ളത്തിലിറങ്ങി അപകടത്തില്‍പ്പെടുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു പദ്ധതിക്ക് പഞ്ചായത്ത് മുന്‍കൈയെടുത്തത്.
രണ്ട് ഘട്ടമായി നടപ്പാക്കുന്ന നീന്തല്‍ക്കുളം നിര്‍മാണ പദ്ധതിയുടെ ആദ്യഘട്ടത്തിലെ പണികള്‍ പോലും പൂര്‍ണമായി നടപ്പായിട്ടില്ല. ആദ്യഘട്ടത്തില്‍ ആണ്, പെണ് കുട്ടികള്‍ക്കായി കുളത്തിന്റെ രണ്ട് വശങ്ങള് പ്രത്യേകം തിരിക്കുമെന്നും ഇതു പൂര്‍ത്തിയാക്കിയ ശേഷം കുളത്തിന്റെ നാലു വശങ്ങളിലുടെയും നടക്കാവുന്ന വിധത്തില്‍ കമ്പിയും പൈപ്പും ഉപയോഗിച്ചു നടപ്പാത നിര്‍മിക്കുമെന്നുമാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഇതൊന്നും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: