സുപ്രീംകോടതിയിലെ നാല് മുതിര്‍ന്ന ജസ്റ്റിസുമാര്‍ പത്രസമ്മേളനം നടത്താനുള്ള സവിശേഷ കാരണം ലോയ കേസാണോ എന്ന ചോദ്യത്തിന്, അതെ എന്ന് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അഭിപ്രായപ്പെട്ടതിന്റെ രാഷ്ട്രീയ മാനം ചെറുതല്ല. സിബിഐ പ്രത്യേക കോടതി ജഡ്ജി ബൃജ്ഗോപാല്‍ ഹരികിഷന് ലോയയുടെ മരണം വിവാദമാകുന്നതിന്റെ കാരണം പരിശോധിക്കേണ്ടതുണ്ട്. ദാവൂദ് ഇബ്രാഹിമും, ലഷ്ക്കറെ തൊയ്ബയുമായുമൊക്കെ ബന്ധമുള്ള ഒരു ഗുണ്ടാ നേതാവായിരുന്നു സൊറാബുദീന്‍. 1995-ല്‍ 40 എകെ-47 തോക്കുകള്‍ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത കേസടക്കം അറുപതിലധികം ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളില്‍ വിചാരണ നേരിട്ടിരുന്ന വ്യക്തിയായിരുന്നു അയാള്‍. 2005 ല്‍ വ്യാജ ഏറ്റുമുട്ടലില്‍ ഗുജറാത്ത് ഭീകരവാദവിരുദ്ധ സ്ക്വാഡ് അയാളെ കൊലപ്പെടുത്തി എന്നാണ് ആരോപിക്കപ്പെടുന്നത്.
2010-ല്‍ സുപ്രീംകോടതി ഈ കേസ് സിബിഐക്ക് കൈമാറി. സിബിഐ അമിത് ഷായെ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്ത്, അറസ്റ്റ് ചെയ്തു. അന്ന് കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ പകപോക്കലെന്നാരോപിച്ച്അമിത് ഷാ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. സിബിഐ ഹാജരാക്കിയ തെളിവുകളിലൊന്നിലും അമിത് ഷായെ കുറ്റാരോപിതനാക്കുന്ന വസ്തുതകളൊന്നുമില്ലെന്നെും, കേസ് രാഷ്ട്രീയപ്രേരിതമാണെന്ന വാദത്തില്‍ കഴമ്പുണ്ടാകാമെന്നും കണ്ട്, വിശദമായ ഉത്തരവിലൂടെയാണ് ഹൈക്കോടതി അന്ന് അമിത് ഷായ്ക്ക് ജാമ്യം അനുവദിച്ചത്. ഈ ജാമ്യത്തിനെതിരെ സിബിഐ അടുത്ത ദിവസംതന്നെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും, ജാമ്യം റദ്ദാക്കാന്‍ കോടതി വിസമ്മതിക്കുകയാണുണ്ടായത്.സിബിഐ ഈ കേസിന്റെ വിചാരണ ഗുജറാത്തിന് പുറത്തേക്ക് മാറ്റണമെന്ന് അഭ്യര്‍ത്ഥിച്ചു.
ഗുജറാത്ത് സര്‍ക്കാര്‍ ഇതെതിര്‍ത്തു. എന്നാല്‍ സിബിഐയുടേത് കള്ളക്കേസാണെന്നും രാജ്യത്തെ ഏത് കോടതിയിലും അത് നേരിടാന്‍ തയ്യാറാണെന്നും അമിത് ഷാ കോടതിയില്‍ നിലപാടെടുത്തു. അങ്ങനെയാണ് കേസ് അന്ന് കോണ്‍ഗ്രസ് ഭരിച്ചിരുന്ന മഹാരാഷ്ട്രയിലേക്ക് മാറ്റുന്നതും, ലോയ ജഡ്ജായ സിബിഐ കോടതിയില്‍ കേസെത്തുന്നതും. ഈ കേസ് ആദ്യം കേട്ടിരുന്ന ഉത്പത് എന്ന ജഡ്ജായിരുന്നു. അദ്ദേഹത്തിന്റെ മകളുടെ വിദ്യാഭ്യാസാവശ്യാര്‍ത്ഥം പൂനെയിലേക്ക് സ്ഥലം മാറ്റം ആവശ്യപ്പെട്ടു പോയപ്പോഴാണ് ലോയ ആ കോടതിയിലെത്തിയത്. ഉത്പത് എന്ന ജഡ്ജില്‍ നിന്നും വിഭിന്നനായി അമിത് ഷാ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് യഥേഷ്ടം ഒഴിവനുവദിച്ചിരുന്ന ന്യായാധിപനായിരുന്നു ലോയ എന്ന്കേസ് ഷീറ്റ് പരിശോധിച്ചാല്‍ മനസ്സിലാകും. ലോയയുടെ മരണശേഷം സിബിഐ കോടതിയിലെത്തിയ ഗോസാവി എന്ന ജഡ്ജിന്റെ കാലത്താണ് കേസ് രാഷ്ട്രീയ പ്രേരിതമെന്ന് കണ്ടെത്തി അമിത് ഷായെ കുറ്റവിമുക്തനാക്കുന്നത്.
ലോയ മരണപ്പെട്ടത് പോസ്റ്റുമോര്‍ട്ടത്തില്‍ പറയുന്നപോലെ ഹൃദ്രോഗം കൊണ്ടല്ല എന്നും, അമിത് ഷായെ വെറുതെവിടാനായി 100 കോടി രൂപ കൈക്കൂലി അദ്ദേഹത്തിന് വാഗ്ദാനം ചെയ്തിരുന്നു എന്നും അത് നിരാകരിച്ചതിനാല്‍ ലോയയെ കൊലപ്പെടുത്തി എന്നുമാണല്ലോ ആരോപണം. ഈ ആരോപണത്തിന്റെ പൊള്ളത്തരം തിരിച്ചറിയാന്‍ സിബിഐ കോടതി മാത്രമല്ല, അമിത് ഷായെ കുറ്റവിമുക്തനാക്കിയതെന്ന വസ്തുത മാത്രം പരിശോധിച്ചാല്‍ മതി. അമിത് ഷായെ വെറുതെവിട്ടതിനെതിരെ ബോംബെ ഹൈക്കോടതിയില്‍ രണ്ടു വട്ടം ഹര്‍ജികള്‍ വന്നതും, രണ്ടും വ്യത്യസ്ത ബെഞ്ചുകള്‍ വിശദമായ ഉത്തരവിലൂടെ തള്ളിയതുമാണ്.
കപില്‍ സിബലടക്കം മൂന്ന് സീനിയര്‍ വക്കീലന്മാര് അമിത് ഷായെ വെറുതെവിട്ടതിനെ എതിര്‍ത്ത് സുപ്രീംകോടതിയില്‍ വന്ന ഹര്‍ജിയില്‍ വാദിച്ചതാണ്. 2019-ല്‍ സുപ്രീംകോടതി ചീഫ്ജസ്റ്റിസാകുവാന്‍ സാധ്യതയുള്ള ജസ്റ്റിസ് ബോബ്ഡെ ഉള്‍പ്പെട്ട രണ്ടംഗ സുപ്രീംകോടതി ബെഞ്ച് ഈ വാദങ്ങളെല്ലാം വിശദമായി കേട്ടിട്ടാണ് അമിത് ഷായെ കുറ്റവിമുക്തനാക്കിയത് ചോദ്യം ചെയ്ത ഹര്‍ജി 2016-ല്‍ തള്ളിയത്. ലോയയുടെ മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടാല്‍ പോലും അതുകൊണ്ട് അമിത് ഷായെ വെറുതെ വിട്ട കേസ് വീണ്ടും തുറക്കാനാകില്ല എന്ന് ചുരുക്കം.
ചായക്കാരന്റെ ഭരണം
കോടതികളുടെ പരമാധികാരത്തില്‍ മോദി സര്‍ക്കാര്‍ അനധികൃതമായി തലയിടുന്നതാണ് നാല്‍വര്‍ സംഘത്തെ ചൊടിപ്പിച്ചതെന്ന ആരോപണം പല രാഷ്ട്രീയക്കാരും ഉന്നയിക്കുകയുണ്ടായി. നാല്‍വര്‍ സംഘം കലാപക്കൊടി ഉയര്‍ത്തിയതിനു പിന്നലെ അഡ്വ. പ്രശാന്ത് ഭൂഷണ് ചീഫ് ജസ്റ്റീസ് മിശ്രയ്ക്കെതിരെ ആരോപണങ്ങളുമായി ഒരു പരാതി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഈ പരാതിയോടൊപ്പം സിബിഐയുടെ പക്കലുള്ള ഫോണ്‍ സംഭാഷണങ്ങളുടെ അനുലിഖിതവുമുണ്ടായിരുന്നു. ഇതില്‍ വിവാദ മെഡിക്കല്‍ കോളേജിന്റെ സാരഥികളിലൊരാളായ ബി.പി. യാദവും, ഇടനിലക്കാരന് വിശ്വനാഥ് അഗര്‍വാളുംതമ്മിലുള്ളതായി പറയുന്ന സംഭാഷണ ശകലം ശ്രദ്ധേയമാണ്. അതില്‍ ഭാണ്ഡക്കെട്ട് (കൈക്കൂലി) നല്കിയാല് കാര്യം 100% അല്ല, 500% ഉറപ്പാണെന്നും എന്നാല്‍ ചായക്കാരന്റെ സര്‍ക്കാര്‍ എല്ലാവരേയും നിരീക്ഷിക്കുന്നുണ്ടെന്നും, അതു മാത്രമാണ് പ്രശ്നമെന്നും ഇടനിലക്കാരന് യാദവിനോട് പറയുന്നതായി കാണാം. ഈ വിഷയത്തില്‍ സര്‍ക്കാര്‍ നല്കിയ രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചീഫ്ജസ്റ്റിസ് മിശ്ര അലഹബാദ് ഹൈക്കോടതിയിലെ രണ്ട് ന്യായാധിപര്‍ക്കെതിരെ അന്വേഷണമാരംഭിച്ചിട്ടുള്ളതായ പത്രറിപ്പോര്‍ട്ടുകളുമുണ്ട്.
പരമോന്നത പീഠത്തിലെ തന്നിഷ്ടം
ഇപ്പോഴത്തെ നാല്‍വര്‍ സംഘത്തിലെ ജസ്റ്റീസ്കുകുര്യന്‍ ജോസഫിനെ അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് അല്‍താമാസ് കബീറിന്റെ കാലത്ത് സുപ്രീംകോടതിയിലേക്കുയര്‍ത്തുമ്പോള്‍ മൂന്ന് ഹൈക്കോടതി ചീഫ്ജസ്റ്റിസുമാരുടെ സീനിയോറിറ്റി നിരാകരിച്ചിരുന്നു. സീനിയറായ ഈ മൂന്ന് ഹൈക്കോടതി ചീഫ്ജസ്റ്റീസുമാരും കൊല്‍ക്കത്ത ഹൈക്കോടതിയില്‍ സേവനമനുഷ്ഠിച്ചിട്ടുള്ളവരാണ്. ഈ കോടതിയിലെ വക്കീലായിരുന്ന അല്‍താമാസ് കബീറിന്റെ സഹോദരിയെ ആ ഹൈക്കോടതിയില്‍ ജഡ്ജിയായി ഉയര്‍ത്തുന്നതില്‍ തടസ്സം സൃഷ്ടിച്ചതിന്മേല്‍ ഇവരോട് ചീഫ് ജസ്റ്റീസ് അല്‍താമാസിന് നീരസമുണ്ടായിരുന്നതായും അന്നേ ആരോപണങ്ങളുണ്ടായിരുന്നു. 58 വയസ്സു കഴിഞ്ഞവരെ ഹൈക്കോടതിയില്‍ നിയമിക്കരുതെന്ന മാനദണ്ഡം പോലുംമറികടന്ന,് എന്നിട്ടും ശുക്ല കബീര്‍ കൊല്‍ക്കത്ത ഹൈക്കോടതിയിയില്‍ ന്യായാധിപയായെത്തി. എതിര്‍ത്തവര്‍ സുപ്രീംകോടതിയിലെത്താതെ പിരിയേണ്ടിയും വന്നു!
ഇന്ത്യയുടെ 36-ാമത്തെ ചീഫ് ജസ്റ്റിസും, ആദ്യ വനിതാ ചീഫ് ജസ്റ്റിസുമാകേണ്ടിയിരുന്ന ജസ്റ്റിസ് രുമാ പാലിന് അവസരം നഷ്ടപ്പെട്ടത് 2000-ല്‍ സുപ്രീം കോടതിയുടെ സുവര്‍ണ്ണജൂബിലി ദിനത്തില്‍ ജസ്റ്റിസ് സബര്‍വാളിനെ ക്രമംതെറ്റിച്ച് ജസ്റ്റിസ് രുമാ പാലിനേക്കള് ഏതാനും മണിക്കൂര്‍ മുന്നേ സത്യപ്രതിജ്ഞ ചെയ്യാന്‍അനുവദിച്ചതുകൊണ്ടായിരുന്നു. ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ അഡ്വ. പ്രശാന്ത് ഭൂഷന്റെ പിതാവായ അഡ്വ. ശാന്തി ഭൂഷന് 2010-ല്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍അന്നുവരെയുണ്ടായിരുന്ന 16 ചീഫ്ജസ്റ്റിസുമാരില്‍ എട്ട് പേര് ഉറപ്പായും അഴിമതിക്കാരെന്ന് ആരോപിച്ചിരുന്നു. ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്‍ചീഫ്ജസ്റ്റിസായിരുന്നപ്പോള്‍ ലാവ്ലിന് അഴിമതിക്കേസില്‍നിന്നുതന്നെ വിടുതല്‍ ചെയ്യണമെന്ന ആവശ്യവുമായി പിണറായി വിജയന് സുപ്രീംകോടതിയില്‍ പോയതും, ഇത് പൊതുതാത്പര്യ ഹര്‍ജിയായി പരിഗണിക്കാന്‍ ശ്രമിച്ച് തന്റെ മുന്നിലെത്തിക്കാന്‍ ജസ്റ്റിസ് ബാലകൃഷ്ണന് ശ്രമിച്ച് അപഹാസ്യനായതുമൊക്കെ ഇതുമായി ചേര്‍ത്തുവായിക്കേണ്ട കഥകളാണ്.
എന്നാല്‍ ദീപക് മിശ്രയ്ക്കെതിരെ ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ ഈ ഗണത്തിലൊന്നും വരുന്നതല്ല. അഴിമതി ആരോപണം ഉയര്‍ന്ന മെഡിക്കല്‍കോളേജിന്റെ കേസില്‍ മൂന്നംഗ ബെഞ്ചിന് നേതൃത്വം കൊടുത്തു എന്നതുകൊണ്ട് ദീപക് മിശ്രയെ കുറ്റപ്പെടുത്താന്‍ തുടങ്ങിയാല്‍ സുപ്രീംകോടതിയിലെ ഒരു ജഡ്ജിയും ഒരു കേസും പരിഗണിക്കാന്‍ ബാക്കിയുണ്ടാകില്ല.
ചില കറകള്‍ നല്ലതാകുമോ?
കലാപമുണ്ടാക്കിയ നാല്‍വര്‍ സംഘം നവംബര്‍ 10 ലെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിയെ നിരാകരിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും, അതിനാല്‍ അവരുടെ ഭാഗത്താണ് തെറ്റെന്നും സുവ്യക്തമാണ്. അങ്ങനെയെങ്കില്‍ പ്രതിസന്ധിക്കുള്ള ശരിയായ പരിഹാരം കുറ്റക്കാര്‍ക്ക് ശിക്ഷ നല്കി കോടതിയുടെ വിശ്വാസ്യത വീണ്ടെടുക്കുക എന്നുള്ളതാണ്. എന്നാല്‍ കലാപക്കൊടി ഉയര്‍ത്തിയത് തലമുതിര്‍ന്ന ന്യായാധിപരാണെന്നതിനാലും, അവര്‍ക്കെതിരെ എടുക്കുന്ന ഏത് നടപടികളും രാഷ്ട്രീയമായ പ്രത്യാക്രമണങ്ങള്‍ക്ക് വഴിതെളിക്കുമെന്നതിനാലും ഇതിനുള്ള സാധ്യത വിരളമാണ്.
തനിയ്ക്ക് യുക്തമെന്ന് തോന്നുന്ന ബെഞ്ചിന്റെ പരിഗണനക്ക് ഒരു കേസ് നല്കാന് ചീഫ്ജസ്റ്റിസിനുള്ള അധികാരത്തെ ചോദ്യം ചെയ്യുന്നവര്‍ പരമോന്നത കോടതിയിലെ ചില ബെഞ്ചുകള്‍ മാത്രം നല്ലതെന്ന് കരുതുന്നവരെന്ന് വ്യക്തമാണല്ലോ. ചില ന്യായാധിപന്മാര് മോശക്കാരെന്ന ധ്വനി ഇതിലുണ്ടല്ലോ. ഇതിനുള്ള മറുമരുന്ന് ന്യായാധിപരെ പരമോന്നത കോടതിയിലേക്ക് തെരഞ്ഞെടുക്കുന്ന രീതിക്ക് കൃത്യമായ, സുതാര്യമായ വ്യവസ്ഥ ഏര്‍പ്പെടുത്തുക മാത്രമാണ്. ചീഫ്ജസ്റ്റിസിന് പ്രശ്നങ്ങള്‍ പരിഹരിക്കാനാകാത്തതിനാല്‍ അത് പൊതുജനങ്ങള്‍ക്കിടയില്‍ ഉന്നയിക്കുന്നു എന്നാണ് നാല്‍വര്‍ സംഘം പത്രസമ്മേളനത്തില്‍ അവകാശപ്പെട്ടത്. പൊതുജനങ്ങളുടെ ഇംഗിതം പ്രകടിപ്പിക്കുന്ന മാധ്യമമാണ് ജനപ്രതിനിധി സഭകള്‍. ഇന്ത്യയിലെ ജനപ്രതിനിധി സഭകളില്‍ ഭൂരിഭാഗവും നിയമാനുസൃതം അംഗീകാരം നല്‍കിയതിലൂടെ നിലവില്‍ വന്ന 99-ാം ഭരണഘടനാ ഭേദഗതിയും, ഈ ഭേദഗതിയിലൂടെ നിലവില്‍ വന്ന ന്യായാധിപന്മാരെ തെരഞ്ഞെടുക്കുന്നതിനുള്ള നിയമവും തള്ളിക്കളഞ്ഞതിലൂടെ സുപ്രീംകോടതി ജനങ്ങളുടെ അഭിപ്രായത്തെയാണ് ഫലത്തില്‍ തള്ളിയത്.
2014-ലെ ന്യായാധിപ നിയമന കമ്മീഷന് നിയമം തള്ളിക്കളഞ്ഞ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് മാര്‍ച്ച് മാസത്തില്‍ വരുന്നുണ്ട്. ആവശ്യമെങ്കില്‍ ഭേദഗതികള്‍ നിര്‍ദ്ദേശിച്ച്, ഈ നിയമം പുനരുജ്ജീവിപ്പിക്കാന്‍ പരമോന്നത കോടതിയിലെ പ്രതിസന്ധി കാരണമാകുമെങ്കില്‍, ഒരു അലക്കുപൊടിയുടെ പരസ്യം അവകാശപ്പെടുന്നതു പോലെ, ചില കറകള്‍ നല്ലതാണെന്ന് പറയേണ്ടിവരും!
(അര്‍ത്ഥശാസ്ത്ര വെഞ്ചേഴ്സ് (ഇന്ത്യ) എല്‍എല്‍പിയുടെ സിഇഒയും, ജോധ്പൂര്‍ നാഷണല്‍ ലോ യൂണിവേഴ്സിറ്റിയില്‍ പിഎച്ച്ഡി ഗവേഷകനുമാണ് ലേഖകന്‍.)
പ്രതികരിക്കാൻ ഇവിടെ എഴുതുക: