അസഹിഷ്ണുവായ ദൈവത്തെപ്പറ്റി സെമറ്റിക് മതങ്ങളില്‍ വിശദീകരിച്ചിട്ടുണ്ട്. തന്നെ ആരാധിക്കാത്ത മനുഷ്യനോടുള്ള വെറുപ്പ്. തന്നില്‍ വിശ്വസിക്കാത്ത, തന്നെ അനുസരിക്കാത്ത, മറ്റെന്തിനെയെങ്കിലും ആരാധിക്കുന്ന മനുഷ്യനെ നരകത്തില്‍ ഇടുംപോലും! അങ്ങനെയുള്ളവരെ ദൈവം ക്രൂരമായി ശിക്ഷിക്കും. അത്തരം മനുഷ്യരോട് തീര്‍ത്താല്‍ തീരാത്ത പകയും വെറുപ്പും അസഹിഷ്ണുവായ ദൈവം പ്രകടിപ്പിക്കും. കീഴടങ്ങുകയും തന്നെ വണങ്ങുകയും ചെയ്യുന്നിടംവരെ ഇത് തുടരുകയും ചെയ്യും!
ഇത്തരം ചില ദൈവങ്ങളെയും പ്രവാചകന്മാരെയും പോലെയാണ് കേരളത്തിലെ ചില കവികളും സാഹിത്യകാരന്മാരും. അവര്‍ ഇടയ്ക്കൊക്കെ വെളിപാടുകള്‍പോലെ ചില കാര്യങ്ങള്‍ പറയും. അത് സാധാരണ മനുഷ്യനെ അവഹേളിക്കുന്നതോ തെറിവിളിക്കുന്നതോ ആയിരിക്കും. അപമാനിതരാവുന്നവര്, താങ്കള്‍ എന്തിനാണ് ഞങ്ങളെ കളിയാക്കിയത് എന്നുചോദിച്ചാല്‍ അവര്‍ ചൊടിക്കും.
ഒരു സാധാരണ മനുഷ്യന്റെ ചോദ്യംപോലും സഹിക്കാന്‍പറ്റാത്ത അസഹിഷ്ണുക്കളാണ് ഈ ‘മഹാകവികള്‍’. അസഹിഷ്ണുതയാണ് അവരുടെ മുഖമുദ്ര. അഹങ്കാരമാണ് അവരുടെ കൈമുതല്‍. അപകര്‍ഷതയാണ് അവരുടെ പാരമ്പര്യം. നിന്ദയാണ് അവര്‍ക്കറിയാവുന്ന പാഠം. പുലയാട്ടിനാണ് അവരുടെ ബിരുദം. പൈതൃകനിഷേധത്തിനാണ് (പിതൃശൂന്യതയ്ക്ക്)അവര്‍ക്ക് പുരസ്കാരം.
ഇത്തരക്കാര്‍ ഈ നാടിന് ശാപമായിരിക്കുന്നു. അവര്‍ ജനങ്ങളില്‍ അരാജകത്വം വളര്‍ത്തുന്നു. അരാജകവാദികളാവുന്ന പുത്തന്‍തലമുറ ആത്മാഭിമാനമില്ലാതെ, സംസ്കാരശൂന്യരായി മൃഗങ്ങളെപ്പോലെ തിന്നുംകുടിച്ചും കൂത്താടുന്നു. അതാണ് പുരോഗമനമെന്ന് അസഹിഷ്ണുതയുടെ കവികള്‍ പ്രചരിപ്പിക്കുന്നു.
വെറുപ്പിന്റെ രാഷ്ട്രീയമാണ് അവരുടെ പ്രത്യയശാസ്ത്രം. വിദ്വേഷത്തിന്റെ ആദര്‍ശമാണ് അവരുടെ ജീവിതം. എല്ലായിടത്തും, എപ്പോഴും ജനങ്ങള്‍ പരസ്പരം പോരടിക്കുന്നത് കാണാന്‍ അവര്‍ ആഗ്രഹിക്കുന്നു. നിരന്തര കലഹമാണ് അവരുടെ സ്വപ്നം. അതിലൂടെ അവര്‍ ഒരുതരം ആത്മരതി അനുഭവിക്കുന്നു.
കഴിഞ്ഞ കുറെ ദശകങ്ങളായി കമ്യൂണിസ്റ്റുകളും മതതീവ്രവാദ സംഘടനകളും കെട്ടഴിച്ചുവിട്ട വെറുപ്പിന്റെ രാഷ്ട്രീയത്തിനാണ് കേരളം ഇരയായിക്കൊണ്ടിരിക്കുന്നത്. അത് ദൈവത്തിന്റെ സ്വന്തം നാടിനെ ചുട്ടുനീറ്റാതിരിക്കണമെങ്കില് സാമാന്യജനം ഉണരേണ്ടിയിരിക്കുന്നു. എന്തിലും ഏതിലും ജാതിസ്പര്‍ദ്ധ കൊണ്ടുവരാനുള്ള ഈ വെറുപ്പിന്റെ പ്രത്യയശാസ്ത്രക്കാരെ തിരിച്ചറിയണം. ഏതു സംഭവവികാസവും മതത്തിന്റെ അളവുകോലില്‍ തൂക്കിനോക്കാനുള്ള ഇവരുടെ തട്ടിപ്പിനെപ്പറ്റി ജനങ്ങള്‍ ജാഗ്രത പാലിക്കണം.
അസഹിഷ്ണുതയുടെയും വെറുപ്പിന്റെയും പ്രവാചകന്മാരും ദൈവങ്ങളുമായ കുരീപ്പുഴ ശ്രീകുമാറിനെയും കെ. സച്ചിദാനന്ദനെയും പോലെയുള്ളവരെ സമൂഹം തിരിച്ചറിയണം. അല്ലെങ്കില്‍ കേരളം സമീപഭാവിയില്‍ ഒരു സിറിയയോ ഗാസ തെരുവോ പോലെയായിത്തീരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: