ന്യൂദല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് അടക്കം നിരവധി ബാങ്കുകളെ കബളിപ്പിച്ച് 11,400 കോടി രൂപ തട്ടിയ കേസില്‍ വജ്ര വ്യാപാരി നീരവ് മോദിയെ സഹായിച്ച മൂന്നു പേരെ സിബിഐ അറസ്റ്റു ചെയ്തു. ബാങ്കിന്റെ മുന്‍ ഡപ്യൂട്ടി മാനേജര്‍ ഗോകുല്‍നാഥ് ഷെട്ടി, ബാങ്കില്‍ ഏകജാലക സംവിധാനം കൈകാര്യം ചെയ്തിരുന്ന ഉദ്യോഗസ്ഥന് മനോജ് ഖാരാട്ട്, നീരവ് ഗ്രൂപ്പിലെ ഹേമന്ത് ഭട്ട് ഖാരാട്ട് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇവരുടെ വസതികളില്‍ റെയ്ഡും പരിശോധനകളും നടക്കുന്നുണ്ട്. പഞ്ചാബ് നാഷണല്‍ ബാങ്ക് മാനേജ്മെന്റും ധനമന്ത്രാലയത്തിലെ ഉന്നതരും നേരിട്ട് ഹാജരാകാന്‍ ചീഫ് വിജിലന്‍സ് കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്.
പടിഞ്ഞാറന്‍ മുബൈയിലെ മാലാഡിലെ റസ്തംജീ ഓസോണിലുള്ള ഷെട്ടിയുടെ ആഡംബര ഫ്ളാറ്റ് സിബിഐ ഉദേ്യാഗസ്ഥര്‍ പരിശോധിച്ചു. ഫ്ളാറ്റ് വാങ്ങിയത് എപ്പോള്‍, അതിന് എത്ര രൂപയായി, പണം എങ്ങനെയാണ് കൈമാറിയത്, പണത്തിന്റെ ഉറവിടം, ഷെട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍, ലോക്കറുകള്‍, മറ്റ് ആസ്തികള്‍ തുടങ്ങിയ കാര്യങ്ങളും സിബിഐ അന്വേഷിക്കുന്നുണ്ട്. ഷെട്ടിയും ഖാരാട്ടും മറ്റുള്ളവരും ചേര്‍ന്ന് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ 4,886 കോടി തട്ടിയെന്നാണ് സിബിഐ കേസ്. വിദേശത്തുള്ള ഇന്ത്യന്‍ ബാങ്കുകളുടെ ബ്രാഞ്ചുകളില്‍ നിന്ന് പണം തട്ടാന്‍ നീരവിനു വേണ്ടി ബാങ്ക് ഗാരന്റി സര്‍ട്ടിഫിക്കറ്റ് വ്യാജമായി ചമച്ച് നല്കിയതും ഇവരാണ്. ഇതിനും ഇവര്‍ക്കെതിരെ കേസുണ്ട്.
നീരവ് മോദി, അമ്മാവനും ബിസിനസ് പങ്കാളിയുമായ മേഹുല്‍ ചിന്നാഭായ് ചോക്സി, ഗോകുല്‍നാഥ് ഷെട്ടി, മനോജ് ഖാരാട്ട്, ചോക്സിയുടെ ഗീതാഞ്ജലി ജെംസ് പ്രൈവറ്റ് ലിമിറ്റഡ്, ഗിലി ഇന്ത്യാ ലിമിറ്റഡ്, നക്ഷത്ര ബ്രാന്‍ഡ് ലിമിറ്റഡ് എന്നിവരടക്കമുള്ളവര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം എട്ട് പിഎന്‍ബി ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതോടെ സസ്പെന്‍ഷനില്‍ ആയവരുടെ എണ്ണം 18 ആയി.
അതിനിടെ എന്‍ഫോഴ്സ്മെന്റ് ഇന്നലെ 11 സംസ്ഥാനങ്ങളിലായി 35 കേന്ദ്രങ്ങള്‍ റെയ്ഡ് ചെയ്തു. 549 കോടിയുടെ വജ്രവും സ്വര്‍ണ്ണവും പിടിച്ചെടുത്തു. ഇതോടെ ഇയാളുടെ 5700 കോടിയിലേറെ രൂപയുടെ സ്വത്ത് പിടിച്ചെടുത്തു കഴിഞ്ഞു. ജനുവരി ആദ്യം രാജ്യം വിട്ട നീരവ് മോദി ഇപ്പോള്‍ ന്യൂയോര്‍ക്കിലുണ്ടെന്നാണ് സൂചന. ഇയാളെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു. നീരവിന്റെയും മേഹുല്‍ ചോക്സിയുടയും പാസ്പോര്ട്ടുകള് വെള്ളിയാഴ്ച തന്നെ നാലാഴ്ചത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നു.
ഒരാഴ്ചക്കുള്ളില്‍ മറുപടി നല്‍കിയില്ലെങ്കില്‍ പാസ്പോര്‍ട്ട് പിന്‍വലിക്കും. വിവിധ ഏജന്‍സികള്‍ ചേര്‍ന്നുള്ള അന്വേഷണത്തിനും കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടു കഴിഞ്ഞു. ആദായ നികുതി വകുപ്പ് നീരവിന്റെ 29 സ്വത്തുവകകള്‍ കണ്ടെത്തുകയും ഇയാളുടെയും ബന്ധുക്കളുടെയും 105 അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നീരവിന് ബല്‍ജിയം പാസ്പോര്ട്ടാണിപ്പോള് ഉള്ളതെന്ന് സൂചനയുണ്ട്. ഇയാളുടെ സഹോദരന് നിശാലിന് ബെല്‍ജിയം പൗരത്വമാണുള്ളത്. അടുത്ത ബന്ധുക്കളെല്ലാം ബെല്‍ജിയത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: