കൊച്ചി: സ്റ്റേഡിയം നിര്‍മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലാ ക്രിക്കറ്റ് അസോസിയേഷനെ സസ്പെന്റ് ചെയ്തതോടെ കെ.സി.എ പ്രസിഡന്റ് ബി. വിനോദ് രാജിവെച്ചു. വൈസ് പ്രസിഡന്റ് റോങ്ഗ്ലിന് ജോണിനെ പുതിയ പ്രസിഡന്റാക്കി.
സാജന് കെ. വര്‍ഗീസ് (പത്തനംതിട്ട), അബ്ദുറഹ്മാന് (കാസര്‍കോഡ്) എന്നിവരെ വൈസ് പ്രസിഡന്റുമാരായും തിരഞ്ഞെടുത്തു. കൊച്ചിയില്‍ ഇന്നലെ ചേര്‍ന്ന കെ.സി.എ സെന്‍ട്രല്‍ കൗണ്‍സില്‍ യോഗമാണ് ഇടുക്കി ജില്ലാ ക്രിക്കറ്റ് അസോസിയേഷനെതിരേ നടപടി എടുത്തതും പുതിയ ‘ഭാരവാഹികളെ തിരഞ്ഞെടുത്തതും. തൊടുപുഴയിലെ സ്റ്റേഡിയം നിര്‍മാണവുമായി ബന്ധപ്പെട്ടു മണ്ണും കല്ലും നീക്കം ചെയ്തതില്‍ വന്‍ അഴിമതി നടന്നതായി പരാതി ഉയര്‍ന്നിരുന്നു.
ഇതേത്തുടര്‍ന്ന് കേരള ക്രിക്കറ്റ് അസോസിയേഷന് നിയമിച്ച അന്വേഷണ സമിതി കല്ലും മണ്ണും നീക്കിയതില്‍ വന്‍ സാമ്പത്തിക ക്രമക്കേട് നടന്നതായി കണ്ടെത്തി. ഓംബുഡ്—സ്മാന്റെ അന്വേഷണത്തിലും ക്രമക്കേട് കണ്ടെത്തി. ടി.സി മാത്യുവിനോട് 4.50 ലക്ഷം തിരിച്ചടയ്ക്കാന്‍ ഓംബുഡ്സ്മാന് ഉത്തരവിടുകയും ചെയ്തിരുന്നു. ടി.സി മാത്യൂ ഇതുവരെ തുടക അടച്ചിട്ടില്ല. ഇടുക്കി ജില്ലാ ക്രിക്കറ്റ് അസോസിയേഷന് പ്രതിനിധിയായ ബി വിനോദ് കെ.സി.എയിലെ അംഗത്വം നഷ്ടമായതോടെ പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.
സുപ്രീംകോടതി നിയോഗിച്ച ജസ്റ്റീസ് ലോധ കമ്മിറ്റിയുടെ മാനദണ്ഡപ്രകാരം ടി.സി മാത്യു കെ.സി.എയില്‍ നിന്നും ഒഴിവായതോടെയാണ് അടുപ്പക്കാരനായ ബി. വിനോദ് തലപ്പത്ത് എത്തിയത്. വിനോദും പുറത്തായതോടെ ടി.സി മാത്യുവിന്റെ പിടി പൂര്‍ണമായും നഷ്ടമാവുകയാണ്.
പുതിയ പ്രസിഡന്റ് റോങ്ഗ്ലിന് ജോണും വൈസ് പ്രസിഡന്റുമാരായ സാജന് കെ. വര്‍ഗീസും അബ്ദുറഹ്മാനും കെ.സി.എ സെക്രട്ടറി ഡോ. ജയേഷ് ജോര്‍ജിന്റെ പക്ഷക്കാരാണ്. ടി.സി മാത്യുവിന്റെ പിടി അയഞ്ഞതോടെ കെ.സി.എയുടെ നിയന്ത്രണം പൂര്‍ണമായും സെക്രട്ടറി ജയേഷ് ജോര്‍ജിന്റെ കൈകളിലായി. ബി.സി.സി.ഐ സെക്രട്ടറിയായിരുന്ന എസ്.കെ നായരെ ഒതുക്കിയായിരുന്നു കെ.സി.എ ടി.സി മാത്യു പിടിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: