അഗര്‍ത്തല: ത്രിപുരയിൽ വോട്ടെടുപ്പ് ആരംഭിച്ചു. ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ വോട്ടര്‍മാരുടെ നല്ല തിരക്കാണ് ബൂത്തുകള്‍ക്ക് മുന്നില്‍. രാവിലെ ഏഴ് മുതല്‍ വൈകിട്ട് നാലു മണിവരെയാണ് പോളിംഗ്. 3,214 പോളിംഗ് ബൂത്തുകളാണ് സജീകരിച്ചിരിക്കുന്നത്. ഇതില്‍ 47 എണ്ണം പൂര്‍ണ്ണമായും വനിതകളുടെ നിയന്ത്രണത്തിലാണ്. 60 സീറ്റുകളില്‍ 59 ഇടത്താണ് ഇന്ന് പോളിംഗ്.
20 സ്ത്രീകള്‍ അടക്കം 292 സ്ഥാനാര്‍ത്ഥികളാണ് ഇന്ന് നിയമസഭയിലേക്ക് മത്സരിക്കുന്നത്. 12,67,785 സ്ത്രീകള്‍ അടക്കം 25,79,060 സമ്മതിദായകരാണുള്ളത്. സി.പി.എം 57 സ്ഥാനാര്‍ത്ഥികളെ മത്സരത്തിനിറക്കിയപ്പോള്‍ സി.പി.ഐയും ഫോര്‍വേര്‍ഡ് ബ്ലോക്കും റവല്യുഷണറി സോഷ്യലിസ്റ്റ പാര്‍ട്ടിയും ഓരോ സീറ്റുകളില്‍ മത്സരിക്കുന്നു. ബി.ജെ.പി 51 സീറ്റുകളില്‍ മത്സരിക്കുന്നുണ്ട്. ഇന്‍ഡിജീനിയസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര ഒന്‍പതിടത്ത് മത്സരിക്കുന്നു. കോണ്‍ഗ്രസ് 59 സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് 24 സീറ്റുകളിലും മത്സരിക്കുന്നു.
അസ്സമിലെ വിജയം നല്കിയ ആത്മവിശ്വാസത്തിലാണ് ബി.ജെ.പി ത്രിപുരയില്‍ മത്സരിക്കുന്നത്. മണിക് സർക്കാരിന്റെ അഴിമതി ഭരണത്തെ താഴെയിറക്കാനാണ് ബിജെപിയുടെ ശ്രമം. തൊഴിലില്ലായ്മയും ആദിവാസി മേഖലയിലെ പ്രശ്നങ്ങളുമാണ് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷി നേരിടുന്ന പ്രധാന വെല്ലുവിളി. ആദിവാസികള്‍ ഇത്തവണ സി.പി.എമ്മിനെ കൈവിടുമെന്ന് ബിജെപി വിലയിരുത്തുന്നത്.
അതേ സമയം സി.പി.എം സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് ചാരിലാം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്. മാര്‍ച്ച് മൂന്നിന് ജനവിധി അറിയാൻ സാധിക്കും. തെരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി 300 കമ്പനി കേന്ദ്ര സേനയെയാണ് വിന്യസിച്ചിരിക്കുന്നത്. ഐ.ടി.ബി.പി ഡി.ജി.പിയെ മേഖലയില്‍ പ്രത്യേക നിരീക്ഷകനായും നിയോഗിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: