പത്തനാപുരം: ഫാമിംഗ് കോര്‍പ്പറേഷന്റെ ചെരിപ്പിട്ടകാവ് എസ്റ്റേറ്റില്‍ ഇറങ്ങിയ കാട്ടാന വനം വകുപ്പ് വാച്ചറെ ഓടിച്ചു. ഭയന്നോടിയ വാച്ചറിന് വീഴ്ചയില്‍ ഗുരുതര പരിക്ക്. കാലിന്റെ എല്ലിന് പൊട്ടലും, നടുവിന് ക്ഷതവുമേറ്റ മുള്ളുമല സ്വദേശി മധുവിനെ പുനലൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജോലിക്ക് എസ്റ്റേറ്റേറ്റിലൂടെ പോകുമ്പോള്‍ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. വീഴ്ച കാര്യമാക്കാതെ വീണ്ടും ഓടി രക്ഷപെടുകയായിരുന്നു. ഫാമിംഗ് കോര്പ്പറേഷന് എസ്റ്റേറ്റേറ്റുകളിലും പരിസരങ്ങളിലും കാട്ടാന ശല്യം വീണ്ടും രൂക്ഷമായിരിക്കുകയാണ്.
സൂപ്പര്‍ വൈസറെ കാട്ടാന ചവിട്ടി കൊല്ലുകയും സ്ത്രീ തൊഴിലാളികള്‍ ഉള്‍പ്പെടയുള്ളവരെ ഓടിക്കുകയും ചെയ്തത് അടുത്തിടെയാണ്. കാട്ടാന ശല്യം അകറ്റാന്‍ അധികൃതര്‍ സത്വര നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയെങ്കിലും വീണ്ടും ശല്യം ഉണ്ടായത് തൊഴിലാളികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
രാവിലെ ആറിന് മുമ്പായി എസ്റ്റേറ്റുകളില്‍ ജോലിക്ക് കയറണമെന്ന നിര്‍ദ്ദേശം തൊഴിലാളികള്‍ക്കിടയില്‍ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. അതിരാവിലെ പുറപ്പെട്ടെങ്കില്‍ മാത്രമെ സമയത്ത് ജോലിക്ക് കയറാനാകൂ. കാട്ടാനകള്‍ ഉയര്‍ത്തുന്ന ഭീഷണി മൂലം സമയമാറ്റം വേണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടിരുന്ന കാര്യമാണ്. ഫാമിംഗ് കോര്പ്പറേഷന് അതികൃതരുടെ നടപടിക്കെതിരെ വകുപ്പ് മന്ത്രിയെ സമീപിക്കാനൊരുങ്ങുകയാണ് തൊഴിലാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: