ഭഗവാനെന്തിനു പണം? അന്നദാനമണ്ഡപത്തില്‍നിന്ന് കുംഭവീര്പ്പിച്ചേമ്പക്കം വിട്ടിറങ്ങിവന്ന യുക്തിവാദിയായ സുഹൃത്തിന്റെ ചോദ്യമാണ്! ഭഗവാന് ഭക്തന് സമര്‍പ്പിച്ച പണമാണ് അന്നമായി ഭഗവാന് മടക്കി നല്‍കിയതെന്ന വസ്തുത തിരിച്ചറിയാന്‍ കഴിയാത്ത യുക്തിവാദിയുടെ ചോദ്യത്തിലെന്തു യുക്തി? ഒരമ്പലം കത്തിയാല്‍ അത്രയും അന്ധവിശ്വാസം നശിച്ചു എന്നാണ് ഇക്കൂട്ടരുടെ പ്രചാരണം! അമ്പലം കത്തുമ്പോള്‍ ഭക്തന്റെ ഹൃദയം മാത്രമല്ല, ആ ക്ഷേത്രം സമൂഹത്തിനു നല്കുന്ന സംഭാവനകളെക്കുറിച്ചു ചിന്തിക്കുന്നുവെങ്കില്‍, ഭൗതികവാദിയുടെ ഇടനെഞ്ചും കത്തണം!
മുപ്പതിനായിരത്തോളം ക്ഷേത്രങ്ങള്‍ കേരളത്തില്‍ മാത്രമുണ്ടെന്ന് എവിടെയോ വായിച്ചതോര്‍മ്മവരുന്നു. എങ്കില്‍ കേരളത്തിലെ ഏറ്റവും വലിയ തൊഴില്‍ദാതാക്കളില്‍ ഒന്നാണ് ഈ ക്ഷേത്രശൃംഖല. നിര്‍മിക്കുന്ന ശില്പി മുതലിങ്ങോട്ട്, തന്ത്രിയും ശാന്തിയും മറ്റു സംബന്ധികളും തുടങ്ങി, ഉത്സവപ്പറമ്പില്‍ കടലയും കളിപ്പാട്ടവും വില്ക്കുന്നവര് വരെ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഉപജീവനം കണ്ടെത്തുന്നവരില്ലേ? തീര്‍ന്നില്ല, ഇത്രയും ക്ഷേത്രങ്ങള്ക്കാവശ്യമുള്ള എണ്ണയും തിരിയും ചന്ദനത്തിരിയും കളഭവും പൂവും (ഇവയുടെയൊക്കെ ഏറ്റവും വലിയ ഉപഭോക്താക്കള്‍ ക്ഷേത്രങ്ങള്‍ തന്നെ) തുടങ്ങി ക്ഷേത്രോപയോഗത്തിനുള്ള പൂജസംബന്ധിയും അല്ലാത്തതുമായ നിരവധി ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദന-വിപണന മേഖലകള്‍ മുതല്‍, ഏറ്റവുമധികം വിമര്‍ശിക്കപ്പെടുന്ന കരിയുടേയും കരിമരുന്നിന്റെയും പിന്നില്‍ വരെ ഒരുപാടു ജീവിതങ്ങളില്ലേ?
ഓരോ മണ്ഡലവൃതക്കാലത്തെയും ക്ഷേത്രവിശ്വാസവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ സമ്പദ്ഘടനയിലേക്ക് പ്രവഹിക്കുന്ന പണത്തിന്റെ അളവ് എത്രയോ കോടികള്‍! വിശ്വാസത്തിന്റെ പേരില്‍ സമര്‍പ്പിക്കപ്പെടുന്ന ഓരോ നാണയത്തുട്ടും ഈശ്വരന് അവര്‍ക്കൊക്കെയായി (നമുക്കുതന്നെ) പകുത്തുനല്‍കുകയാണ്. അമ്പലം കത്തുമ്പോള്‍ അവരുടെയൊക്കെ ജീവിതംകൂടിയാണ് കത്തുന്നത്.
നിരവധി കലാരൂപങ്ങളും സാഹിത്യകൃതികളും പിറന്നുവീണതും വളര്‍ന്നതും ക്ഷേത്രസങ്കേതങ്ങളിലാണ്. വാദ്യങ്ങള്‍, അനുഷ്ഠാന കലകള്‍, ചുവര് ചിത്രരചന, സോപാന സംഗീതം, തുള്ളല്‍, കൂത്ത്, പാഠകം, ചില നൃത്തവിശേഷങ്ങള്‍ ഇവയൊക്കെ പിറന്നതും പരിപോഷിപ്പിക്കപ്പെട്ടതും, വംശനാശം സംഭവിക്കാതെ അവശേഷിപ്പിക്കുന്നതും ക്ഷേത്രസാന്നിധ്യംകൊണ്ടാണ്. (തെയ്യം പോലുള്ള അനുഷ്ഠാനകലകള്‍ പിറന്നതു തെരുവിലാണെന്നും വളര്‍ത്തിയതു ഡിവൈഎഫ്ഐ ആണെന്നും ഭാവിയില്‍ പുരോഗമന ചരിത്രകാരന്മാര് തട്ടിവിട്ടുകൂടായ്കയില്ല!)
സര്ഗ്ഗവാസനയുണ്ടായാല്പ്പോരല്ലോ, അത് കൊണ്ടുനടക്കുന്നവര്‍ക്ക് ‘മാമുണ്ണാ’നുള്ള വഹയും കിട്ടേണ്ടേ? കഥകളിയും കഥാപ്രസംഗവും നാടകവും ബാലേയുമൊക്കെ ജീവിതമാക്കിയവര്‍, ജാതി-മതങ്ങള്‍ക്കും, വിശ്വാസ അവിശ്വാസങ്ങള്ക്കും അതീതമായി ഒരുകാലത്ത് അന്നം കണ്ടെത്തിയിരുന്നത് അമ്പലപ്പറമ്പുകളില്നിന്നായിരുന്നു. ഇത്തരം കലാരൂപങ്ങള്‍ക്കെല്ലാം, അന്നും ഇന്നും ഏറ്റവും ജനകീയമായ വേദികളൊരുക്കിക്കൊടുക്കുന്നതും ക്ഷേത്രോത്സവങ്ങള്‍ തന്നെ.
ഭക്തിയെന്നത് വിശ്വാസികളെ മാത്രം ബാധിക്കുന്നതാണ്-അതിനുമപ്പുറം വളരെ വലിയൊരു സാമൂഹ്യ പ്രസക്തി ക്ഷേത്രങ്ങള്‍ക്കുണ്ട്. നല്ല ശീലങ്ങള്‍ വളര്‍ത്തി സമൂഹത്തെ സ്വാധീനിച്ചും, കലകളും സംസ്കാരവും വളര്‍ത്തി വരുംതലമുറകള്‍ക്കായി കരുതിവച്ചും അനേകലക്ഷങ്ങള്‍ക്ക് ജീവനോപാധിയായും നാടിന്റെ സമ്പദ്ഘടനയ്ക്ക് തണലായും നില്ക്കുന്ന ക്ഷേത്രങ്ങളെ ആ അര്‍ത്ഥത്തില്‍ക്കൂടി വിലയിരുത്താന്‍ അന്ധവിശ്വാസം കത്തിച്ചുനടക്കുന്നവര് തയ്യാറാകേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: