ഷില്ലോങ്ങിലെ തിരക്കേറിയ കച്ചവട കേന്ദ്രമാണ് നഗരമധ്യത്തിലുള്ള പോലീസ് ബസാര്‍. പ്രദേശവാസികളും, മേഘാലയയിലെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാനെത്തുന്ന വിനോദസഞ്ചാരികളും കൂടിക്കലരുന്ന തെരുവുകള്‍ രാത്രി വൈകുവോളം ഉണര്‍ന്നിരിക്കും. ബ്രാന്റഡും നാടന്‍ ഉത്പന്നങ്ങളും സുലഭം. തെരുവിലേക്കിറങ്ങുന്ന നാല്ക്കവലയില്നിന്നുള്ള പ്രസംഗം ദൂരെനിന്നേ കേള്‍ക്കാം. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രചാരണ പരിപാടിയായിരിക്കുമെന്നാണ് കരുതിയതെങ്കിലും അതൊരു സുവിശേഷ പ്രസംഗമായിരുന്നു. അതിവൈകാരികതയില്‍ ഇംഗ്ലീഷിലും ഹിന്ദിയിലുമായി ബൈബിള്‍ വചനങ്ങള്‍ ഇടതടവില്ലാതെ പ്രവഹിക്കുന്നു. ശബ്ദത്തിലെ ഉയര്‍ച്ചതാഴ്ചയും നാടകീയതയും കേള്‍വിക്കാരെ ആകര്‍ഷിക്കുന്നുണ്ട്. ”ആളുകള്‍ നിരവധി ദൈവങ്ങളെ ആരാധിക്കുന്നുണ്ട്. എന്നാല്‍ യേശു മാത്രമാണ് യഥാര്‍ത്ഥ ദൈവം. അവനില്‍ വിശ്വസിക്കൂ, പാപത്തില്‍നിന്നും മോചനം നേടൂ…”
ഈ മാസം 27നാണ് തെരഞ്ഞെടുപ്പ്. തണുപ്പ് വിട്ടുമാറാത്ത മേഘാലയയ്ക്ക് തെരഞ്ഞെടുപ്പിനോടും തണുപ്പന്‍ മട്ടാണ്. മുദ്രാവാക്യങ്ങള്‍ അലയടിക്കാത്ത തെരുവുകളും, തെരഞ്ഞെടുപ്പിന്റെ അടയാളങ്ങളില്ലാത്ത ചുവരുകളുമാണ് എങ്ങും. കൊടികളും കാണാനില്ല. ഗ്രാമങ്ങളിലാണ് കുറച്ചെങ്കിലും തെരഞ്ഞെടുപ്പിന്റെ അടയാളങ്ങളുള്ളത്. അഞ്ച് മണിയോടെ ഇരുട്ടു വിഴുങ്ങുന്ന ഷില്ലോങ്ങില്‍ പോലീസ് ബസാറിനടുത്തുള്ള കോണ്‍ഗ്രസ്സിന്റെ സംസ്ഥാന കമ്മറ്റി ഓഫീസ് അടച്ചിട്ടിരിക്കുന്നു. പ്രവര്‍ത്തകരോ നേതാക്കളോ ഇല്ല. ഇനി നാളെ ഉച്ചക്കോ മറ്റോ നോക്കിയാല്‍ മതിയെന്ന് സമീപത്തെ ഹോട്ടലുടമ പറഞ്ഞു. രണ്ട് കിലോമീറ്റര്‍ അകലെയുള്ള ബിജെപി ഓഫീസിലും വലിയ ബഹളങ്ങളില്ല. തുറന്നുകിടക്കുന്ന ഓഫീസില്‍ അഞ്ചോളം പ്രവര്‍ത്തകരുണ്ട്. നേതാക്കളെല്ലാം മണ്ഡലങ്ങളിലാണെന്ന് പ്രചാരണ വിഭാഗത്തിലുള്ള അങ്കുഷ് പറഞ്ഞു. കക്ഷിരാഷ്ട്രീയത്തിന് വൈകാരിക പ്രധാന്യം നല്കുന്നവരല്ല മേഘാലയക്കാരെങ്കിലും ആര്‍ക്ക് വോട്ടുചെയ്യണമെന്ന് അവര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് സംസാരത്തില്‍ വ്യക്തമായി. ഭരണവിരുദ്ധ വികാരവും, മാറ്റത്തിനായുള്ള അടങ്ങാത്ത മോഹവും അവര്‍ക്കുണ്ട്. പ്രാദേശിക പത്രങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ആരോപണ പ്രത്യാരോപണങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്.
കോണ്‍ഗ്രസ് മുക്ത മേഘാലയ
രാജ്യത്ത് കോണ്‍ഗ്രസ് ഭരണത്തിലുള്ള ചുരുക്കം സംസ്ഥാനങ്ങളിലൊന്നാണ് മേഘാലയ. കോണ്‍ഗ്രസ് മുക്ത ഭാരതം പ്രഖ്യാപിത ലക്ഷ്യമാക്കിയ ബിജെപി എന്നാല്‍ ഒറ്റയ്ക്ക് ഭരണത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നില്ല. പ്രാദേശിക പാര്‍ട്ടികളുടെ സഹായത്തോടെ കോണ്‍ഗ്രസ് ഭരണം അവസാനിപ്പിക്കാനാകുമെന്നാണ് അമിത് ഷായും സംഘവും കരുതുന്നത്. മുന്‍ മുഖ്യമന്ത്രി പി.എ. സാംഗ്മയുടെ മകന് കൊണ്‍റാഡ് കെ. സാംഗ്മയുടെ എന്‍പിപിയാണ് പ്രാദേശിക പാര്‍ട്ടികളില്‍ പ്രധാനം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി മുന്നണിയിലാണ് എന്‍പിപിയെങ്കിലും മേഘാലയയില്‍ സഖ്യമില്ല. ഫലപ്രഖ്യാപനത്തിനുശേഷം രണ്ട് പാര്‍ട്ടികളും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍ സഖ്യസാധ്യത ബിജെപിയും എന്‍പിപിയും നിഷേധിക്കുന്നുമുണ്ട്.
2013ല്‍ അറുപതില്‍ 29 സീറ്റ് പിടിച്ച് സ്വതന്ത്രരുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. അഞ്ച് വര്‍ഷത്തിനിപ്പുറം എംഎല്‍എമാരുള്‍പ്പെടെ പ്രധാന നേതാക്കളില്‍ പലരും ബിജെപിയിലും എന്പിപിയിലുമെത്തി. 2010 മുതല്‍ മുഖ്യമന്ത്രിയായ മുകുള്‍ സാംഗ്മയുടെ ഏകാധിപത്യ നിലപാടുകളാണ് പാര്‍ട്ടിയില്‍ വിള്ളല്‍ വീഴ്ത്തിയത്. സാംഗ്മക്കെതിരെ നേതാക്കള്‍ ഹൈക്കമാന്റിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഗ്രാമങ്ങളിലെ പിന്നാക്കാവസ്ഥയും തൊഴിലില്ലായ്മയും അഴിമതിയുമാണ് കോണ്‍ഗ്രസ് നേരിടുന്ന വലിയ വെല്ലുവിളി. പരാജയഭീതിയുള്ളതിനാല്‍ രണ്ട് മണ്ഡലത്തിലാണ് സാംഗ്മ മത്സരിക്കുന്നത്. അഞ്ച് എംഎല്‍എമാര്‍ അടുത്തിടെ എന്‍പിപിയില്‍ ചേര്‍ന്നതും കോണ്‍ഗ്രസ്സിന് തിരിച്ചടിയായി. നാല് സ്വതന്ത്ര എംഎല്‍എമാര്‍ ബിജെപിയിലുമെത്തി.
കഴിഞ്ഞ തവണ 1.27 ശതമാനം മാത്രം വോട്ടുണ്ടായിരുന്ന ബിജെപിക്ക് സീറ്റൊന്നും കിട്ടിയില്ല. 2008ല്‍ 2.71 ശതമാനം വോട്ടും ഒരു സീറ്റും ലഭിച്ചിരുന്നു. 2014ന് ശേഷമുള്ള മോദിക്കാലത്ത് പഴയ കണക്കുകള്‍ക്ക് പ്രസക്തിയില്ല. അധികാരത്തിലെത്താനുള്ള മാന്ത്രിക സംഖ്യയിലേക്ക് പൂജ്യത്തില്‍നിന്നും പാര്‍ട്ടി ഉയിര്‍ത്തെഴുന്നേറ്റതിന്റെ സമീപകാല ഉദാഹരണങ്ങള്‍ ധാരാളം. സംസ്ഥാനത്ത് തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ വിജയിക്കാനും പാര്‍ട്ടിക്ക് സാധിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തുടര്‍ച്ചയായ വിജയങ്ങളും മോദി പ്രഭാവവും മേഘാലയയിലും അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. കേന്ദ്ര ഫണ്ടിനെ ആശ്രയിച്ചാണ് സംസ്ഥാനത്തിന്റെ നിലനില്‍പ്പ്. അതിനാല്‍ കേന്ദ്ര ഭരണത്തിലുള്ള പാര്‍ട്ടിയോട് ജനങ്ങള്‍ക്ക് സ്വാഭാവികമായും അനുഭാവമുണ്ട്. കേന്ദ്ര പദ്ധതികള്‍ നടപ്പാക്കുന്നതിലെ അഴിമതിയും ബിജെപി പ്രചാരണായുധമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ്സുകാരനായ ഡബ്ലു.എ. സാംഗ്മയാണ് മേഘാലയയുടെ ആദ്യ മുഖ്യമന്ത്രി. മുകുള്‍ സാംഗ്മ അവസാന കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരിക്കുമെന്നാണ് ബിജെപി സംസ്ഥാന പ്രസിഡണ്ട് ഷിബുന് ലിംഗ്തോയുടെ വെല്ലുവിളി. ബിജെപി ക്രിസ്ത്യന്‍ വിരുദ്ധരെന്ന പ്രചാരണത്തിന് രാഷ്ട്രീയ കമ്പോളത്തില്‍ ഇപ്പോള്‍ മാര്‍ക്കറ്റില്ലെങ്കിലും ഭരണവിരുദ്ധ വികാരം മറികടക്കാന്‍ കോണ്‍ഗ്രസ് വര്‍ഗ്ഗീയ കാര്ഡിറക്കുന്നുണ്ട്. ഗുജറാത്തിലും കര്‍ണാടകയിലും ജാതി രാഷ്ട്രീയമെങ്കില്‍ മേഘാലയയില്‍ മതവര്‍ഗ്ഗീയതയാണ് കോണ്‍ഗ്രസ്സിന്റെ ആശ്രയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: