പാലാ: യുവമോര്‍ച്ച പ്രവര്‍ത്തകരെ അകാരണമായി കസ്റ്റഡിയിലെടുത്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ പാലാ പോലീസ് സ്റ്റേഷന് ഉപരോധിച്ചു. സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തികളായി പോലീസ് പ്രവര്‍ത്തിക്കുന്നതിലും നിരപരാധികളായ പ്രവര്‍ത്തകരെ തടങ്കലില്‍ വയ്ക്കുന്നതിനുമെതിരെ പ്രതിഷേധം ഇരമ്പി. ഇന്നലെ വൈകിട്ടായിരുന്നു പോലീസ് സ്റ്റേഷന് ഉപരോധിച്ചത്.
കെഴുവംകുളത്ത് അജ്ഞാതസംഘം സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറി ബിനുവിന്റെ വീടാക്രമിച്ച സംഭവത്തില്‍ യുവമോര്‍ച്ച പാലാ നിയോജക മണ്ഡലം പ്രസിഡന്റ് അശോക് എസ്.നായര്‍ ഉള്‍പ്പടെ മൂന്ന് പേരെ പോലീസ് ശനിയാഴ്ച രാത്രിയില്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. ചോദ്യം ചെയ്യന്നതിനാണ് കസ്റ്റഡിയിലെടുത്തതെന്നും ഉടന്‍ വിടുമെന്നും പറഞ്ഞിരുന്നെങ്കിലും രണ്ട് ദിവസമായിട്ടും വിട്ടില്ല. ഇവരെക്കൊണ്ട് കുറ്റം സമ്മതിപ്പിക്കാനുള്ള ശ്രമമാണ് നടന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് സുബീഷ്, ഹരീഷ് എന്നിവരെ ശനിയാഴ്ച വിട്ടെങ്കിലും അശോകനെ വിട്ടില്ല. ഇതിനെ തുടര്‍ന്ന് അന്യായ തടങ്കലിനെതിരെയായിരുന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഉപരോധിച്ചത്. പാലാ സിഐ രാജന് കെ.അരമനയുടെയും എസ്ഐ അഭിലാഷ് കുമാറിന്റെയും നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം ഉപരോധത്തെ പ്രതിരോധിക്കാന്‍ സ്റ്റേഷനു മുന്നില്‍ നിലയുറപ്പിച്ചു. ഈരാറ്റുപേട്ട, രാമപുരം, സിഐമാരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഉണ്ടായിരുന്നു.
ബിജെപി മേഖലാ പ്രസിഡന്റ് അഡ്വ.എന്‍. കെ.നാരായണന് നമ്പൂതിരി, ജില്ലാ പ്രസിഡന്റ് എന്‍. ഹരി, വൈസ് പ്രസിഡന്റ് എന്‍.കെ.ശശികുമാര്‍, ജനറല്‍ സെക്രട്ടറി ലിജിന്‍ലാല്‍, ആര്‍എസ്എസ് പൊന്‍കുന്നം സംഘ ജില്ലാ സഹകാര്യവാഹ് പ്രവീണ്‍കുമാര്‍, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് ടി. ആര്.നരേന്ദ്രന്, പാലാ നിയോജകമണ്ഡം പ്രസിഡന്റ്സോമശേഖരന് തച്ചേട്ട് എന്നിവര്‍ ഡിവൈഎസ്പി വി. ജി. വിനോദ് കുമാറുമായി ചര്‍ച്ച നടത്തി. ഞായറാഴ്ച തന്നെ അശോകനെ വിടുമെന്ന ഉറപ്പില്‍ ഉപരോധം അവസാനിപ്പിച്ചു.
മഹിളാമോര്‍ച്ച പാലാ നിയോജക മണ്ഡം പ്രസിഡന്റ് അര്‍ച്ചന സൂര്യന്റെ നേതൃത്വത്തില്‍ സിപിഎം-പോലീസ് പീഡനങ്ങള്‍ക്കിരയായ വീടുകളിലെ അമ്മമാരും ഉപരോധത്തില്‍ പങ്കെടുത്തു. ശിവരാത്രി ദിവസം രാത്രി യുവമോര്‍ച്ച മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് സുജിത്തിന്റെ വീട്ടില്‍ കയറിയ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മാതാപിതാക്കളെയും സഹോദരനെയും ആക്രമിച്ച് പരിക്കേല്പിച്ചിരുന്നു. വീടിന് മുറ്റത്തെ വാഹനങ്ങള്‍ തല്ലി തകര്‍ക്കുകയും ചെയ്തിരുന്നു. സിപിഎം പാലാ ഏരിയ കമ്മിറ്റി അംഗമായ പുഷ്പാചന്ദ്രന്, മകന് അരുണ്‍, ഭര്‍ത്താവ് ചന്ദ്രന് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് ആക്രമണം നടത്തിയത്. എന്നാല്‍ ഈ സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്തില്ല. ബിജെപി പ്രവര്‍ത്തകരെ തെരഞ്ഞ്പിടിച്ച് അറസ്റ്റ് ചെയ്യുന്ന പോലീസ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കാന്‍ മടിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: