മീററ്റ്: ഉത്തര്‍പ്രദേശില്‍ ഗുണ്ടാനിയമം ശക്തമാക്കിയതോടെ ഏറ്റുമുട്ടലുകളെ ഭയന്ന് കുറ്റവാളികള്‍ സ്വമേധയാ കീഴടങ്ങുന്നു. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി ചുമതലയേറ്റതോടെ കുറ്റവാളികള്‍ക്കെതിരായ നടപടികള്‍ കര്ശ്ശനമാക്കിക്കൊണ്ട് ഉത്തരവിറക്കിയിരുന്നു. തുടര്‍ന്ന് കുറ്റവാളികള്‍ക്കെതിരായ പോലീസ് അന്വേഷണം വ്യാപകമാക്കിയതിനെ തുടര്‍ന്നാണ് സ്വമേധയാ കീഴടങ്ങാന്‍ തുടങ്ങിയത്.
യോഗി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം മാത്രം യുപിയില്‍ ഇതുവരെ 1240 ഏറ്റുമുട്ടലുകളിലായി 40 കുറ്റവാളികള്‍ കൊല്ലപ്പെടുകയും 305 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2017 മാര്‍ച്ച് 20 മുതല്‍ ഈ മാസം 14 വരെ വിവിധ കേസുകളിലായി സംസ്ഥാനത്ത് 2,956 കുറ്റവാളികളാണ് അറസ്റ്റിലായത്. 147 കോടി വിലമതിക്കുന്ന 169 ഓളം സ്വത്തുക്കള്‍ കണ്ടുകെട്ടി. യുപി ഡിജിപി ഓഫീസാണ് ഇതുസംബന്ധിച്ചുള്ള കണക്കുകള്‍ പുറത്തുവിട്ടത്.
അതേസമയം പാരിതോഷികം പ്രഖ്യാപിച്ചിരുന്ന 142 കുറ്റവാളികള്‍ സംസ്ഥാനത്തിന് അകത്തും പുറത്തുമായി കീഴടങ്ങി. 26 കുറ്റവാളികളുടെ ശിക്ഷാ കാലാവധി അവസാനിച്ച ശേഷവും, 71 പേര് പരോള്‍ ലഭിച്ചിട്ടും അത് റദ്ദാക്കി ജയിലില്‍ തന്നെ തുടരുന്നുണ്ട്.
സംസ്ഥാനത്തെ ഗുണ്ടാ നിയമം കര്‍ശനമാക്കിയതിനെ തുടര്‍ന്ന് ശിക്ഷാ കാലാവധി അവസാനിച്ചശേഷവും കുറ്റവാളികള്‍ ജയില്‍ സുരക്ഷിതമെന്ന് കരുതി അവിടെത്തന്നെ തുടരുകയാണെന്ന് ഡിജിപി ഒ.പി. സിങ് അറിയിച്ചു. സാധാരണക്കാരുടെ ജീവിതം താറുമാറാക്കുന്ന ഒരു പ്രവര്‍ത്തിയും അനുവദിക്കുന്നതല്ല. കൂടാതെ സംസ്ഥാനത്ത് പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ള മുഴുവന്‍ കൊടുംകുറ്റവാളികളെയും കുറിച്ചുള്ള വിവരങ്ങള്‍ തയ്യാറാക്കാന്‍ ആവശ്യപ്പെട്ടതായും ഡിജിപി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: