പീരുമേട്: വേട്ടയാടിയ മ്ലാവിന്റെ ഇറച്ചിയുമായി നാല് പേരെ വനംവകുപ്പ് വണ്ടിപ്പെരിയാറില്‍ അറസ്റ്റ് ചെയ്തു. വള്ളക്കടവ് വഞ്ചിവയല്‍ ട്രൈബല്‍ സ്കൂളിന് സമീപം പാറയ്ക്കല്‍ ഷാജി (46), പരുന്തുംപാറയില്‍ നിശാന്ത് (40), അപാവുകണ്ടം തൊമ്മന്‍കോളനി ചെറുതലയ്ക്കല്‍ സോമന്‍പിള്ള (74), കൊക്കകാട് പാറയ്ക്കല്‍ സൈമണ്‍ (52) എന്നിവരാണ് പിടിയിലായത്.
തൊമ്മന് കോളനിയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കറിവച്ചും മുറിച്ചും സൂക്ഷിച്ച നിലയില്‍ മാംസവും കണ്ടെടുത്തു. നാല് കിലോ ഇറച്ചിയാണ് പിടിച്ചെടുത്തത്. വള്ളക്കടവ് റേഞ്ച് ഓഫീസര്‍ സുരേഷ് ബാബുവിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. സംഭവത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടതായാണ് വിവരമെന്നും വിശദമായ പരിശോധനയിലെ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകൂ എന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഈസ്റ്റ് ഡിവിഷണ് ഡയറക്ടര്‍ ശില്പ വി കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: