കോട്ടയം: കേരള കോണ്‍ഗ്രസ് മാണിവിഭാഗത്തെ യുഡിഎഫ് ക്യാമ്പിലേക്ക് മടക്കി കൊണ്ടുവരാന്‍ നീക്കം നടക്കവേ കോണ്‍ഗ്രസ്സിനെ കടന്നാക്രമിച്ച് കേരള കോണ്‍ഗ്രസ് ജില്ലാ നേതൃയോഗം. കോണ്‍ഗ്രസിന്റെ കയ്യിലിരുപ്പിന്റെ ഫലമായാണ് ഭൂരിപക്ഷം സംസ്ഥാനത്തും നാലാം സ്ഥാനം പോലും നഷ്ടമായതെന്ന് കോട്ടയം ജില്ലാ നേതൃയോഗം ആക്ഷേപിച്ചു.
ചെങ്ങന്നൂരില്‍ ഒറ്റയ്ക്ക് മത്സരിച്ച് അണികളെ കോണ്‍ഗ്രസ്സിന്റെ ശക്തി ബോധ്യപ്പെടുത്താന്‍ നേതൃത്വം തയ്യാറാകണം. മത്സരിച്ചാല്‍ സ്ഥാനാര്‍ഥി ജീവനുംകൊണ്ട് ഓടുന്ന കാഴ്ച കാണേണ്ടിവരുമെന്നും യോഗം പരിഹസിച്ചു.
കഴിഞ്ഞ ദിവസം മാണിയുടെ തട്ടകമായ പാലായില്‍ നടന്ന ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയില്‍ കേരള കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രമേയം പാസാക്കിയിരുന്നു. രാഷ്ടീയ ഭിക്ഷാംദേഹികള്‍ക്ക് അഭയം നല്‍കാനുള്ള മുന്നണിയാകരുത് യുഡിഎഫെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയാണ് കേരള കോണ്‍ഗ്രസ് നേതൃയോഗത്തിലുണ്ടായത്.
മൂന്നില്‍ രണ്ടു ഭൂരിപക്ഷം പാര്‍ലമെന്റില്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസ് 44 സീറ്റിലേക്ക് കൂപ്പുകുത്തി. ഇതിന്റെ കാരണം അണികളെ പഠിപ്പിക്കാനുള്ള പ്രമേയങ്ങളാണ് ഉണ്ടാകേണ്ടത്. കേരളത്തില്‍ കൊല്ലം, ഇടുക്കി, കോഴിക്കോട് തുടങ്ങിയ ജില്ലകളില്‍ ഭൂരിപക്ഷം സീറ്റില്‍ മത്സരിച്ചിട്ടുപോലും പേരിനൊരു എംഎല്‍എയെ കിട്ടിയില്ല. കര്‍ഷകരുടെയും പാര്‍ട്ടി അണികളുടെയും ശാപംകൊണ്ടാണ് കോണ്‍ഗ്രസ് നിലംപതിച്ചത്.
എത്ര ഡമ്മികളെയിറക്കി കളിച്ചാലും ബാര്‍ കേസിന്റെ ആസൂത്രകരെയും തിരക്കഥാകൃത്തുക്കളെയും ഓരോ കേരളാ കോണ്‍ഗ്രസ്സുകാരനും തിരിച്ചറിയുമെന്ന് യോഗം വിലയിരുത്തി. ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം അധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: