പാലക്കാട്: ഇതരസംസ്ഥാന കുട്ടികളെ അനധികൃതമായി താമസിപ്പിച്ച വിവരം റിപ്പോര്‍ട്ട് ചെയ്ത അങ്കണവാടി വര്‍ക്കറുടെ കുടുബത്തിന് പഞ്ചായത്തംഗം ഒരു വര്‍ഷമായി കുടിവെള്ളം നിഷേധിക്കുന്നതായി പരാതി.
വടകരപ്പതി പഞ്ചായത്തിലെ 14-ാംവാര്‍ഡ് മേനോമ്പാറയിലെ ഉഷാകുമാരിയും അമ്മ ലക്ഷ്മിയുമാണ് കൊഴിഞ്ഞാമ്പാറ പോലീസിന് പരാതി നല്‍കിയത്. നാട്ടിലെ അറിയപ്പെടുന്ന പൊതുപ്രവര്‍ത്തക കൂടിയാണ് ഉഷാകുമാരി.
നാട്ടുകാര്‍ക്ക് മുഴുവന്‍ കുടിവെള്ളം സൗജന്യമായി നല്കുമ്പോള് അതേവെള്ളം വിലകൊടുത്ത് വാങ്ങേണ്ട ഗതികേടിലാണ് ഈകുടുബം.
2017ല്‍ മെയ് മാസത്തില്‍ മറ്റു സംസ്ഥാനങ്ങളിലെ 14 കുട്ടികളെ വടകരപ്പതിയിലെ ഒരു ക്രിസ്ത്യന്‍ സ്കൂളിലേക്കായി കൊണ്ടുവന്നിരുന്നു. സ്കൂള്‍ മാനേജ്മെന്റിനുകീഴിലുള്ള അനാഥാലയത്തില്‍ താമസിപ്പിച്ച് സ്കൂള്‍ രേഖകളില്‍ പേരുചേര്ക്കാനായിരുന്നു പദ്ധതി.
നല്ലുവീട്ടില്‍ ചള്ളയിലെ വീട്ടിലാണ് കുട്ടികളെ അനധികൃതമായി താമസിപ്പിച്ചിരുന്നത്. ഉഷാകുമാരിയുടെ സഹോദരിയും ദേവരായന് കോട്ട അങ്കണ വാടിയിലെ വര്‍ക്കറുമായ സാവിത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് പോലീസ് ഈ കുട്ടികളെ രക്ഷപ്പെടുത്തിയിരുന്നു. ഇതിന്റെ വൈരാഗ്യമൂലം അന്നുമുതല്‍ സാവിത്രിയുടെയും ഉഷാകുമാരിയുടെയും കുടുംബങ്ങള്‍ക്ക് കുടിവെള്ളം നിഷേധിക്കുന്നതായാണ് പരാതിയില്‍ പറയുന്നത്. രണ്ടു വീടുകളിലായി അന്ധയായ അമ്മയുള്‍പ്പെടെ ഏഴുപേരാണ് താമസിക്കുന്നത്.
1000 ലിറ്ററിന് 300 രൂപ നിരക്കില്‍ സ്വകാര്യ ഏജന്‍സിയില്‍ നിന്ന് പണം കൊടുത്താണ് ഇവര്‍ കുടിവെള്ളം വാങ്ങുന്നത്.
രണ്ടുകുടുംബങ്ങള്ക്കുമാത്രമായി കിയോസ്ക്ക് (ചെറിയ ജലസംഭരണി) സ്ഥാപിക്കാന്‍ ബുദ്ധിമുട്ടുകൊണ്ടാണ് വെള്ളം നല്‍കാത്തതെന്നാണ് പഞ്ചായത്തംഗം എസ്. മാര്‍ട്ടിന്റെ പ്രതികരണം.
പരാതിയില്‍ അന്വേഷണം നടത്തിയശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കൊഴിഞ്ഞാമ്പാറ എസ്ഐ സജികുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: