പീരുമേട്: വണ്ടിപ്പെരിയാര്‍ സത്രത്തിലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭൂമിയില്‍ അനധികൃത കയ്യേറ്റം വ്യാപകം. വണ്ടിപ്പെരിയാറില്‍നിന്ന് വള്ളക്കടവ് സത്രം വഴി ശബരിമലയ്ക്ക് പോകുന്ന കാനനപാതയിലാണ് കൈയേറ്റം.
സര്‍വ്വേ നമ്പര്‍ 182-ല്‍ 12 ഏക്കറും സര്‍വ്വേ 169/2ല്‍ 10 ഏക്കര്‍ വസ്തുവും ദേവസ്വം ബോര്‍ഡിന് ഇവിടെ ഉണ്ടായിരുന്നതാണ്. ഇതില്‍ പത്തേക്കറോളം വസ്തു ഇതിനകം കൈയേറി കെട്ടിടം നിര്‍മ്മിച്ച് കഴിഞ്ഞു.
സര്‍വ്വേ 182ല്‍ ഉള്‍പ്പെട്ട വസ്തു പൂര്‍ണ്ണമായും കാടുപിടിച്ചു കിടക്കുകയാണ്. ഇതില്‍ അഞ്ചേക്കറോളം ഭൂമിയിലും കൈയേറ്റമുണ്ട്. പത്തിലധികം പേരാണ് ഭൂമി കൈയേറിയിരിക്കുന്നത്. ഇവരിലധികവും 30 വര്‍ഷത്തോളം പഴക്കം കാണിക്കുന്ന രേഖകളും സംഘടിപ്പിച്ചിട്ടുണ്ട്. വനംവകുപ്പ് 10 സെന്റില്‍ നിര്‍മ്മിച്ചിരിക്കുന്ന കമ്മ്യൂണിറ്റി ഹാളും ഇതില്‍ ഉള്‍പ്പെട്ടതാണ്.
തിരുവിതാംകൂര്‍ മഹാരാജാവും പരിവാരങ്ങളും ശബരിമല ദര്‍ശനം നടത്തിവന്നിരുന്നത് ഈ പരമ്പരാഗത കാനനപാതയിലൂടെ ആയിരുന്നു. ഇവര്‍ക്ക് യാത്രാമധ്യേ വിശ്രമിക്കുന്നതിനാണ് ഇവിടെ സത്രം നിര്‍മ്മിച്ചത്. ഇവിടെയുണ്ടായിരുന്ന വലിയ ക്ഷേത്രം കാലപ്പഴക്കത്താല്‍ നശിച്ചു.
2004-ല്‍ ശബരിമലയിലെ ദേവപ്രശ്ന പരിഹാരഭാഗമായി സത്രത്തില്‍ പിന്നീട് ക്ഷേത്രം നിര്‍മ്മിച്ചു.
കൈയേറിയ വസ്തുവില്‍ ഏലം, കുരുമുളക് എന്നീ വിളകള്‍ കൃഷി ചെയ്തിരിക്കുകയാണ്. ഇപ്പോഴും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു.
ശബരിമല സീസണാകുമ്പോള്‍ ബോര്‍ഡു വക വസ്തുവും മറ്റും വന്‍തുകയ്ക്ക് വാടകയ്ക്ക് നല്‍കുകയാണ് ഇവര്‍ ചെയ്യുന്നത്. വാഹനം പാര്‍ക്ക് ചെയ്യുന്നതിന് പോലും മതിയായ സൗകര്യം ഇവിടെ ഇല്ല. ഭക്തര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാത്തതിനാല്‍ മറ്റ് വഴി തേടി പോവുകമാത്രമാണ് ഏകരക്ഷ.
ശുചിമുറി സൗകര്യത്തിന് സമീപ വീട്ടുകാരെ ആശ്രയിക്കേണ്ട ഗതികേടാണ്. കൈവശമുള്ള ഭൂമി അന്യാധീനപ്പെട്ട് പോകുന്നത് തടഞ്ഞ് ആവശ്യമായ സൗകര്യം ഒരുക്കാന്‍ പോലും ബോര്‍ഡിനാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: